ബംഗളൂരു: വിശ്വാസവോട്ടെടുപ്പിനു മുമ്പേ ബി.എസ്. യെദിയൂരപ്പയ്ക്ക് രാജിവയ്ക്കേണ്ടിവന്നത് ഇന്ത്യൻ ഭരണഘടനയുടെയും നിയമവാഴ്ചയുടെയും വിജയമാണെന്ന് മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ. ഗവർണറെക്കൊണ്ട് ഭരണഘടനാ സ്ഥാപനങ്ങളെ ദുരുപയോഗിക്കുകയും എതിർപാളയത്തിലെ എംഎൽഎമാരെ ചാക്കിട്ടുപിടിക്കാൻ കൈക്കൂലി വാഗ്ദാനം നടത്തുകയും ചെയ്ത വൃത്തികെട്ട കളിയാണ് ബിജെപിയുടെ ഭാഗത്തുനിന്നുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് എംഎൽഎമാർ അവർക്ക് ഇരകളായി മാറാതിരിക്കുകയും വർഗീയശക്തികൾ സംസ്ഥാനത്തിന്റെ അധികാരം കൈപ്പിടിയിലൊതുക്കാൻ അനുവദിക്കാതിരിക്കുകയും ചെയ്യുന്നതിൽ താൻ അത്യധികം അഭിമാനിക്കുന്നുവെന്നും സിദ്ധരാമയ്യ പറഞ്ഞു. രാജിക്കുശേഷം ആദ്യമായി മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു സിദ്ധരാമയ്യ.
കർണാടകയിലെ രാഷ്ട്രീയ കളികൾക്കുപിന്നിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണെന്നു വ്യക്തമാണെന്നും സിദ്ധരാമയ്യ ആരോപിച്ചു. ഫലപ്രഖ്യാപന ദിവസം മോദി നടത്തിയ പ്രസ്താവനതന്നെ ഇതിനു തെളിവാണ്. വെറും 104 സീറ്റുകളാണ് ഉള്ളതെങ്കിലും, നിയമസഭയിൽ ഭൂരിപക്ഷമില്ലെന്ന് അറിവുണ്ടായിട്ടും ബിജെപി തന്നെ സർക്കാരുണ്ടാക്കുമെന്നും മറ്റാരെയും സർക്കാർ രൂപീകരിക്കാൻ അനുവദിക്കില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ഈ പ്രസ്താവനയെത്തുടർന്ന് അരങ്ങേറിയ നിയമവിരുദ്ധവും അധാർമികവുമായ എല്ലാ സംഭവവികാസങ്ങളും അങ്ങേയറ്റം അപലപനീയമാണ്. ഇതിനെല്ലാം പ്രധാനമന്ത്രി ഉത്തരവാദിയാണ് - സിദ്ധരാമയ്യ കൂട്ടിച്ചേർത്തു.
നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും നേതൃത്വത്തിലുള്ള ബിജെപി അഡോൾഫ് ഹിറ്റ്ലറെയും ഗീബൽസിനെയും പോലെയാണെന്നും സിദ്ധരാമയ്യ പരിഹസിച്ചു. ഒരിക്കലും അവർ ചർച്ച ചെയ്തിട്ടില്ലാത്ത യഥാർഥ പ്രശ്നങ്ങളിൽനിന്ന് ജനശ്രദ്ധ തിരിച്ചുവിടാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
നിയമവാഴ്ചയുടെ വിജയം: സിദ്ധരാമയ്യ
02:15 AM May 20, 2018 | Deepika.com