ന്യൂഡൽഹി: പശുവിന്റെ പേരിൽ മധ്യപ്രദേശിൽ ഒരാളെ കൂടി തല്ലിക്കൊന്നു. കൂടെയുള്ള മറ്റൊരാൾക്ക് ഗുരുതര പരിക്കേറ്റു. മധ്യപ്രദേശിലെ സത്ന ജില്ലയിലുള്ള ബദേര പോലീസ് സ്റ്റേഷൻ പരിധിയിലെ ആംഗർ ഗ്രാമത്തിൽ വെള്ളിയാഴ്ച രാത്രിയാണ് റിയാസ് എന്ന 45 വയസുകാരെ ഗോ സംരക്ഷകർ എന്ന് അവകാശപ്പെട്ടവർ ക്രൂരമായി തല്ലിക്കൊന്നത്. ഒപ്പമുണ്ടായിരുന്ന ഷക്കീൽ (33) ആശുപത്രിയിൽ ചികിൽസയിലാണ്.
സംഭവത്തിൽ പ്രദേശവാസികളായ അഞ്ച് പേരെ കസ്റ്റഡിയിൽ എടുത്തതായി സത്ന പോലീസ് സൂപ്രണ്ട് രാജേഷ് ഹിംഗൻകർ അറിയിച്ചു. റിയാസും ഷക്കീലും അടക്കം ചിലർ പശുക്കളെ മേയിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അതുവഴി വന്ന രണ്ടുപേരാണ് ഇതുകണ്ട് കൂടുതൽ ആളുകളെ വിളിച്ചുകൊണ്ട് വന്ന് അക്രമിച്ചത്. കൂടുതൽ പേരെത്തിയതോടെ റിയാസിന്റെയും ഷക്കീലിന്റെ കൂടെയുണ്ടായിരുന്ന മറ്റുള്ളവർ ഓടി രക്ഷപ്പെട്ടു. പക്ഷേ റിയാസിനെയും ഷക്കീലിനെയും സംഘം അതിക്രൂരമായി മർദിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ആശുപത്രിയിലെത്തിക്കാൻ പോലും സംഘം തയാറായില്ല.
മരണം സംഭവിച്ചുവെന്നു കരുതിയാണ് ഗോസംരക്ഷകരെന്നു അവകാശപ്പെട്ട സംഘം പോയതെന്ന് ഡ്രൈവർ ആയി ജോലി നോക്കിയിരുന്ന ഷക്കീൽ പിന്നീട് പോലീസിനോട് പറഞ്ഞു. പുലർച്ചെ പോലീസ് എത്തിയാണ് ഷക്കീലിനെ ആശുപത്രിയിലെത്തിച്ചത്.
പശുവിന്റെ പേരിൽ മധ്യപ്രദേശിൽ ഒരാളെ തല്ലിക്കൊന്നു
01:46 AM May 20, 2018 | Deepika.com