ബംഗളൂരു: ബിജെപിയുടെ കുതിരക്കച്ചവടത്തിൽനിന്നു കോണ്‍ഗ്രസ്, ജെഡിഎസ് എംഎൽഎമാരെ രക്ഷിച്ചെടുക്കാൻ കളംനിറഞ്ഞു കളിച്ചത് ഡി.കെ. ശിവകുമാർ എന്ന ഡികെഎസ്. മാളത്തിലൊളിച്ച രണ്ട് കോൺഗ്രസ് എംഎൽഎമാരെ അവസാനനിമിഷം സഭയിലെത്തിച്ചുവെന്നു മാത്രമല്ല ആറ് ബിജെപി എംഎൽഎമാരെ മറുകണ്ടം ചാടിക്കാനും കോൺഗ്രസിന്റെ ഈ ചാണക്യൻ തന്ത്രം മെനഞ്ഞു. പ്രതിസന്ധിഘട്ടത്തിൽ മറുതന്ത്രങ്ങൾ മെനഞ്ഞ് ഓടിനടക്കുന്ന ശിവകുമാറിനെയാണു മൂന്നു ദിവസമായി കാണാനായത്.
വോട്ടെണ്ണൽ നടന്ന ചൊവ്വാഴ്ച ഉച്ചയോടെ കാര്യങ്ങൾ അനുകൂലമല്ലെന്നു കണ്ട് ജെഡിഎസുമായി കൂട്ടുകെട്ടുണ്ടാക്കാൻ കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചയുടൻ ശിവകുമാർ രംഗത്തിറങ്ങുകയായിരുന്നു. എംഎൽഎമാർ മറുപാളയത്തിൽ എത്താതിരിക്കാനായി ഉറക്കമുണർന്നു പ്രവർത്തിച്ചു. എംഎൽഎമാരെ ബംഗളൂരുവിലെ തന്റെ പഞ്ചനക്ഷത്ര റിസോർട്ടായ ഈഗിൾടണ്‍ ഗോൾഫ് റിസോർട്ടിലേക്കു എത്തിക്കാനും യെദിയൂരപ്പ മുഖ്യമന്ത്രിയായതോടെ ഭീഷണി ഭയന്ന് ഹൈദരാബാദിലേക്ക് കൊണ്ടുപോകുന്നതിനും നേതൃത്വം നൽകിയത് ഡികെഎസായിരുന്നു. മൂന്നു ദിവസമായി കാണാനില്ലാതിരുന്ന കോണ്‍ഗ്രസ് എംഎൽഎമാരായ പ്രതാപ് ഗൗഡ് പാട്ടീലിനെയും ആനന്ദ് സിംഗിനെയും അവസാനനിമിഷം നിയമസഭയിലെത്തിക്കാൻ ചുക്കാൻ പിടിച്ചതും ശിവകുമാറാണ്. എസ്.എം. കൃഷ്ണ രാജിവച്ചതിനുശേഷം കോണ്‍ഗ്രസിലെ വൊക്കലിംഗ സമുദായ മുഖമാണ് ശിവകുമാർ.
ഇതാദ്യമല്ല ഡി.കെ. ശിവകുമാർ കോണ്‍ഗ്രസിന്റെ രക്ഷകനാകുന്നത്. 2002ൽ മഹാരാഷ്ട്രയിൽ വിലാസറാവു ദേശ്മുഖിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സർക്കാർ പ്രതിസന്ധി നേരിട്ടപ്പോഴും കഴിഞ്ഞ വർഷം നടന്ന രാജ്യസഭാതെരഞ്ഞെടുപ്പിൽ ഗുജറാത്തിലെ കോണ്‍ഗ്രസിന്റെ രക്ഷയ്ക്കെത്തിയതും ശിവകുമാറായിരുന്നു. 2002-ൽ എസ്.എം. കൃഷ്ണ മുഖ്യമന്ത്രിയായിരിക്കെയാണ് മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് എംഎൽഎമാരുടെ രക്ഷയ്ക്കായി പ്രവർത്തിക്കാനുള്ള നിയോഗം ശിവകുമാറിന് ലഭിക്കുന്നത്. ബിജെപി-ശിവസേന സഖ്യത്തിന്റെ കുതിരക്കച്ചവടത്തിൽനിന്നു പാർട്ടി എംഎൽഎമാരെ രക്ഷപ്പെടുത്തണമെന്ന ആവശ്യം കേന്ദ്രനേതൃത്വം എസ്.എം. കൃഷ്ണയെ അറിയിച്ചപ്പോൾ അന്ന് നഗരവികസനമന്ത്രിയായിരുന്ന ഡി.കെ. ശിവകുമാറിനെയാണു ഈ ചുമതല കൃഷ്ണ ഏൽപ്പിച്ചത്. എംഎൽഎമാരെ തന്റെ ഈഗിൾടണ്‍ റിസോർട്ടിലേക്കു മാറ്റിയ ശിവകുമാർ ഒരാഴ്ചയോളം അവരെ അവിടെ പാർപ്പിച്ചു. വിശ്വാസവോട്ടെടുപ്പുദിവസം എംഎൽഎമാരെ മുംബൈയിലെത്തിക്കുകയും കോണ്‍ഗ്രസ് സർക്കാർ അവിശ്വാസപ്രമേയത്തെ അതിജീവിക്കുകയും ചെയ്തു. ഇതോടെ ഈ അമ്പത്തേഴുകാരൻ ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായി മാറുകയായിരുന്നു.
കഴിഞ്ഞ വർഷം നടന്ന രാജ്യസഭാതെരഞ്ഞെടുപ്പിൽ ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷായുടെ നേതൃത്വത്തിൽ നടത്തിയ കുതിരക്കച്ചവടത്തിൽനിന്നും ഗുജറാത്തിലെ പാർട്ടി എംഎൽഎമാരുടെ രക്ഷയ്ക്കെത്തിയത് ശിവകുമാറായിരുന്നു. എന്തുവില കൊടുത്തും കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേൽ രാജ്യസഭയിലെത്തുന്നത് തടയുകയെന്നത് അഭിമാനപ്രശ്നമായി കണ്ട് അമിത്ഷാ കരുക്കൾ നീക്കുകയായിരുന്നു. 59 അംഗങ്ങളുണ്ടായിരുന്ന കോണ്‍ഗ്രസിൽനിന്ന് ശങ്കർസിംഗ് വഗേലയുടെ നേതൃത്വത്തിൽ ഒരുവിഭാഗം പാർട്ടി വിട്ടു. അടുത്തതായി മൂന്നുപേർകൂടി കൊഴിഞ്ഞുപോയി. ഇതോടെ അപകടം മണത്ത കോണ്‍ഗ്രസ് തങ്ങളുടെ അവശേഷിക്കുന്ന 44 എംഎൽഎമാരെ കർണാടകയിലേക്ക് മാറ്റാൻ തീരുമാനിക്കുകയായിരുന്നു. ഗുജറാത്ത് എംഎൽഎമാരുടെ സുരക്ഷാച്ചുമതല മുഖ്യമന്ത്രിയായിരുന്ന സിദ്ധരാമയ്യ നൽകിയത് അന്ന് ഊർജമന്ത്രിയായിരുന്ന ഡി.കെ. ശിവകുമാറിനെയായിരുന്നു. ശിവകുമാറിന്റെ ഉടമസ്ഥതയിലുള്ള ബംഗളൂരു ബിഡാദിയിലെ ഈഗിൾടണ്‍ ഗോൾഫ് റിസോർട്ടിലായിരുന്നു എംഎൽഎമാരെ പാർപ്പിച്ചത്. ശിവകുമാറിന്റെ ഈ രക്ഷാപ്രവർത്തനത്തിന് ബിജെപി പ്രതികാരം വീട്ടിയത് എൻഫോഴ്സ്മെന്റ് റെയ്ഡിലൂടെയായിരുന്നു. ശിവകുമാറിന്റെ വസതിയിലും വിവിധ നഗരങ്ങളിലുള്ള 67 സ്ഥാപനങ്ങളിലും എൻഫോഴ്സ്മെന്റ് അധികൃതർ റെയ്ഡ് നടത്തി 300 കോടിയുടെ കണക്കിൽപ്പെടാത്ത പണം പിടിച്ചെടുത്തതായി അവകാശപ്പെട്ടു. എന്നാൽ, ഇതുകൊണ്ടൊന്നും ശിവകുമാർ കുലുങ്ങിയില്ല. ബിജെപി ചെലുത്തിയ ഈ സമ്മർദങ്ങൾക്കിടയിലും ശിവകുമാർ കോണ്‍ഗ്രസിനൊപ്പം അടിയുറച്ചു നിലകൊണ്ടു.
നിയമസഭാതെരഞ്ഞെടുപ്പു പ്രചാരണവേളയിൽ ഡി.കെ. ശിവകുമാർ കോണ്‍ഗ്രസ് വിട്ട് ബിജെപിയിൽ ചേരുകയാണെന്ന തരത്തിൽ ബിജെപി അനുകൂല മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്തെങ്കിലും അദ്ദേഹം ആരോപണങ്ങൾ നിഷേധിച്ചു രംഗത്തു വന്നിരുന്നു. ബിജെപിയുടെ അട്ടിമറിശ്രമങ്ങളെ മറികടന്ന് കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന് അധികാരത്തിലെത്താൻ വഴിതെളിഞ്ഞിരിക്കെ, സഖ്യം ഏറ്റവും കടപ്പെട്ടിരിക്കുന്നത് ശിവകുമാറിനോടാണ്. കേന്ദ്ര നേതാക്കളും കോടതിയുമൊക്കെ സമയാസമയങ്ങളിൽ ആശ്വാസത്തിന് ഉണ്ടായിരുന്നെങ്കിലും പ്രതിസന്ധിഘട്ടത്തിൽ ക്രൈസിസ് മാനേജരായി രംഗത്തിറങ്ങിയ ശിവകുമാർ, ബിജെപിയുടെ കുതിരക്കച്ചവടത്തിന് യാതൊരു വഴിയും നൽകാതെ കരുത്തുറ്റ പ്രതിരോധക്കോട്ടയാണ് സൃഷ്ടിച്ചത്. ശിവകുമാറിന്റെ ആൾബലവും സമ്പത്തിന്റെ പിൻബലവും ഫലപ്രദമായ തന്ത്രങ്ങളുമാണ് ബിജെപിയുടെ അതിമോഹത്തിന് കനത്ത തിരിച്ചടി നൽകാൻ സഹായിച്ചത്.
ബെല്ലാരിയിലെ റെഡ്ഡിസഹോദരങ്ങളോളം വരില്ലെങ്കിലും ആൾബലവും ബിസിനസ് ബന്ധങ്ങളും ആവോളമുള്ള ശതകോടീശ്വരനാണ് ഡി.കെ. ശിവകുമാർ. കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പിൽ രാമനഗര ജില്ലയിലെ കനകപുര മണ്ഡലത്തിൽനിന്നു മത്സരിച്ചു വിജയിച്ച അദ്ദേഹം പത്രികയ്ക്കൊപ്പം നൽകിയ സത്യവാങ്മൂലത്തിൽ 619.79 കോടിയുടെ സ്വത്തുണ്ടെന്നാണ് വെളിപ്പെടുത്തിയത്. ഭാര്യയുടെ പേരിൽ 200 കോടിയുടെയും മകളുടെ പേരിൽ 100 കോടിയുടെയും സ്വത്തും പ്രഖ്യാപിച്ചിരുന്നു. ബിജെപിയുടെ ചാക്കിട്ടുപിടിത്തത്തിന് അതേ നാണയത്തിൽ മറുപടി നൽകിയാണ് ഇക്കുറി ശിവകുമാർ ശ്രദ്ധേയനായത്. യെദിയൂരപ്പയോട് താത്പര്യക്കുറവുള്ള ആറ് ബിജെപി എംഎൽഎമാരുമായി ശിവകുമാർ ചർച്ച നടത്തിയതായി വാർത്തകൾ പുറത്തുവന്നിരുന്നു.
വൊക്കലിംഗ സമുദായക്കാരനായ ശിവകുമാർ 1989ലാണ് ആദ്യമായി നിയമസഭയിലെത്തുന്നത്. കനകപുര താലൂക്കിലെ സതാനൂർ മണ്ഡലത്തിൽനിന്നു ജനതാദളിന്റെ അതികായൻ സാക്ഷാൽ എച്ച്.ഡി. ദേവഗൗഡയെ മലർത്തിയടിച്ചായിരുന്നു കന്നിപ്രവേശം. 1990ൽ എസ്. ബംഗാരപ്പ മുഖ്യമന്ത്രിയായപ്പോൾ അന്ന് 29 വയസുകാരനായ ശിവകുമാറിന്റെ കഴിവ് തിരിച്ചറിഞ്ഞ അദ്ദേഹം ജയിൽ, ഹോംഗാർഡിന്റെ ചുമതലയുള്ള മന്ത്രിയാക്കി. ദേവഗൗഡയെയും ഗൗഡ കുടുംബത്തെയും എതിർക്കുന്ന സമീപനമാണ് ശിവകുമാർ ആദ്യംമുതൽ സ്വീകരിച്ചത്. 1994ൽ ദേവഗൗഡയുടെ നേതൃത്വത്തിലുള്ള സർക്കാർ ഭൂരിഭാഗം സീറ്റുകളും നേടി അധികാരത്തിലെത്തിയപ്പോൾ ഗൗഡ തരംഗത്തെ അതിജീവിച്ച ചുരുക്കം നേതാക്കളിലൊരാളാണ് ശിവകുമാർ.
ദേവഗൗഡ പ്രധാനമന്ത്രിയായപ്പോഴും അദ്ദേഹത്തിനെതിരേ ശിവകുമാർ പോരടിച്ചുകൊണ്ടിരുന്നുവെന്നതാണ് ശ്രദ്ധേയം. 2002 ലോക്സഭാ തെരഞ്ഞെടുപ്പിൽ കനകപുര ലോക്സഭാ മണ്ഡലത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ദേവഗൗഡയ്ക്കെതിരേ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. എന്നാൽ, 2004 ലോക്സഭാതെരഞ്ഞെടുപ്പിൽ ഇതേ മണ്ഡലത്തിൽ സ്വന്തം ആളെ നിർത്തി ദേവഗൗഡയെ പരാജയപ്പെടുത്തി ശിവകുമാർ പകരംവീട്ടി. തുടർന്നു നടന്ന നിയമസഭാതെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം സർക്കാർ രൂപീകരിച്ചപ്പോൾ ജെഡിഎസിന്റെ സമ്മർദത്തെത്തുടർന്ന് ശിവകുമാറിനെ മന്ത്രിസഭയിൽനിന്ന് ഒഴിവാക്കി.
മന്ത്രിയാകാൻ പിന്നീട് 2014 ജനുവരി വരെ ശിവകുമാറിന് കാക്കേണ്ടിവന്നു. 2013ൽ അധികാരത്തിൽ വന്ന സിദ്ധരാമയ്യ സർക്കാർ അഴിമതിയാരോപണത്തെത്തുടർന്ന് ആദ്യ ഒരുവർഷം ശിവകുമാറിനെ മാറ്റിനിർത്തിയെങ്കിലും 2014ൽ ഊർജമന്ത്രിസ്ഥാനം നൽകി. മന്ത്രിസ്ഥാനം ലഭിക്കാത്തതിൽ പ്രതിഷേധിക്കുകയോ രാജിവയ്ക്കുകയോ പരസ്യപ്രതികരണം നടത്തുകയോ ചെയ്യാതെ പാർട്ടിയിൽ അദ്ദേഹം തുടരുകയായിരുന്നു. ഇത്തവ ണ കോൺഗ്രസ്-ജെഡിഎസ് സർക്കാരിൽ ശിവകുമാറിന് ഉപമുഖ്യമന്ത്രി സ്ഥാനം ലഭിച്ചേക്കുമെന്നു സൂചനയുണ്ട്.
ടി.എ. ജോർജ്
കളംനിറഞ്ഞു കളിച്ചത് ഡി.കെ. ശിവകുമാർ
12:12 AM May 20, 2018 | Deepika.com