ബംഗളൂരു: കർണാടകത്തിലെ ബിജെപി മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയ്ക്കു വിശ്വാസ വോട്ട് തേടാനായി നിയമസഭ ഇന്നു രാവിലെ 11-നു സമ്മേളിക്കും. വൈകുന്നേരം നാലോടെയാണു വിശ്വാസവോട്ട്.
അംഗങ്ങളുടെ സത്യപ്രതിജ്ഞയാണ് ആദ്യം. ഇന്നലെ ഉച്ചയ് ക്കുശേഷം ഗവർണറുടെ മുന്പാകെ സത്യപ്രതിജ്ഞ നടത്തി പ്രോ ടെം സ്പീക്കറായ മുൻ സ്പീക്കർ കെ.ജി. ബൊപ്പയ്യയാണു സത്യപ്രതിജ്ഞ തുടങ്ങിവയ്ക്കുക. വൈകുന്നേരം നാലിനകം വിശ്വാസവോട്ട് നടത്താനാണു സുപ്രീംകോടതിയുടെ കർശന നിർദേശം.
വിശ്വാസവോട്ടിംഗിൽ പങ്കെടുക്കാൻ കോൺഗ്രസ്, ജനതാദൾ-എസ് എംഎൽഎമാർ ഇന്നലെ രാത്രി ഹൈദരാബാദിൽനിന്നു ബംഗളൂരുവിലേക്കു തിരിച്ചു. വ്യാഴാഴ്ച രാത്രി കൊച്ചിയിലേക്കു പോകാൻ ചാർട്ടർ ചെയ്ത വിമാനത്തിനു കേന്ദ്രത്തിന്റെ സിവിൽ വ്യോമയാന ഡയറക്ടർ ജനറൽ (ഡിജിസിഎ) അനുമതി നല്കാത്തതിനാൽ എംഎൽഎമാരെ രാത്രി ഹൈദരാബാദിലേക്ക് ബസിൽ അയയ്ക്കുകയായിരുന്നു. ഹൈദരാബാദിലെ താജ് കൃഷ്ണ ഹോട്ടലിൽ രാവിലെ എത്തിയ എംഎൽഎമാരെ വൈകുന്നേരം മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയും കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദും സന്ദർശിച്ചു.
ബിജെപി എംഎൽഎമാരെ ബംഗളൂരുവിലെ ഒരു നക്ഷത്ര ഹോട്ടലിൽ പാർപ്പിച്ചിരിക്കുകയാണ്.
മുതിർന്ന അംഗത്തെ പ്രോ ടെം സ്പീക്കറാക്കുക എന്ന കീഴ്വഴ ക്കം ലംഘിച്ച് ബൊപ്പയ്യയെ നിയമിച്ച ഗവർണറുടെ നടപടിക്കെതിരേ കോൺഗ്രസ് സുപ്രീംകോടതിയെ സമീപിച്ചു. കോൺഗ്ര സിന്റെ ഹർജി ഇന്നു രാവിലെ 10.30 നു പരിഗണിക്കും.
ബിജെപി സർക്കാർ അധികാരത്തിലെത്തിയ 2008ൽ പ്രോ-ടെം സ്പീക്കറായതു ബൊപ്പയ്യ ആയിരുന്നു. തുടർന്ന് അദ്ദേഹം ഡെപ്യൂട്ടി സ്പീക്കറായി. ജഗദീഷ് ഷെട്ടാർ രാജിവച്ചതിനെത്തുടർന്ന് 2009 മുതൽ 2013വരെ ബൊപ്പയ്യ സ്പീക്കറായി. ബി.എസ്. യെദിയൂരപ്പയുടെ ഉറ്റ അനുയായി ആണു ബൊപ്പയ്യ. 2011ൽ യെദിയൂരപ്പ സർക്കാർ വിശ്വാസവോട്ട് തേടുന്നതിനു മുന്പ് 11 വിമത ബിജെപി എംഎൽഎമാരെയും അഞ്ചു സ്വതന്ത്ര എംഎൽഎമാരെയും ബൊപ്പയ്യ അയോഗ്യരാക്കിയിരുന്നു. അതോടെ യെദിയൂരപ്പ അവിശ്വാസപ്രമേയത്തെ അതിജീവിച്ചു. ഇതിനെതിരേ 11 ബിജെപി എംഎൽഎമാർ നല്കിയ അപ്പീൽ പരിഗണിച്ച ജസ്റ്റീസ് സിറിയക് ജോസഫ്, ജസ്റ്റീസ് അൽത്തമാസ് കബീർ എന്നിവരടങ്ങിയ സുപ്രീംകോടതിബെഞ്ച് ബൊപ്പയ്യയുടെ നടപടിക്കെതിരേ രൂക്ഷ വിമർശനം നടത്തിയിരുന്നു.
മുതിർന്ന കോൺഗ്രസ് നേതാവ് ആർ.വി. ദേശ്പാണ്ഡെ ആയിരുന്നു പ്രോം ടെം സ്പീക്കറാകേണ്ടത്. എട്ടു തവണ എംഎൽഎ ആയ ആളാണു ദേശ്പാ ണ്ഡെ. ഇദ്ദേഹത്തെ മറികടന്നാണു നാലു തവണ എംഎൽഎയായ ബൊപ്പയ്യയെ നിയമിച്ചത്.
കർണാടകത്തിലെ സാധ്യതകൾ
കക്ഷിനില: ബിജെപി 104, കോൺഗ്രസ് 78, ജെഡിഎസ് 36, ബിഎസ്പി 1, കെപിജെപി 1, സ്വതന്ത്രൻ 1 ആകെ 221. ഭൂരിപക്ഷത്തിനു വേണ്ടത് 111. (പ്രോ ടെം സ്പീക്കർക്കു വോട്ട് ചെയ്യാം).
സാധ്യത ഒന്ന്
സ്വതന്ത്രനും കെപിജെപിയും മാത്രം ബിജെപിയെ പിന്താങ്ങുന്നു. മറ്റുള്ളവർ ഒറ്റക്കെട്ട്. വോട്ടുനില
ബിജെപി പക്ഷം 106 എതിർത്ത് 115 യെദിയൂരപ്പ വീഴുന്നു
സാധ്യത രണ്ട്
കോൺഗ്രസിലെയും ജെഡിഎസിലെയും ആറ് അംഗങ്ങൾ സഭയിൽ എത്തുന്നില്ല. സ്വതന്ത്രനും കെപിജെപിയും ബിജെപിക്കൊപ്പം. വോട്ടുനില:
ബിജെപി പക്ഷം 106 എതിർത്ത് 109 യെദിയൂരപ്പ വീഴുന്നു
സാധ്യത മൂന്ന്
പ്രതിപക്ഷത്തെ പത്തുപേർ സഭയിൽനിന്നു വിട്ടുനിൽക്കുന്നു. വോട്ടുനില
ബിജെപി പക്ഷം 106, എതിർത്ത് 105 യെദിയൂരപ്പ ജയിക്കുന്നു
സാധ്യത നാല്
പ്രോ ടെം സ്പീക്കർ രാഷ്ട്രീയക്കളി നടത്തുന്നു. കോൺഗ്രസ്-ജെഡിഎസ് സഖ്യത്തിലെ ഏതാനും പേരെ അയോഗ്യരാക്കുന്നു. 2010ൽ യെദിയൂരപ്പയ്ക്കു വേണ്ടി 16 പേരെ അയോഗ്യരാക്കിയ ചരിത്രമുണ്ട് പ്രോ ടെം സ്പീക്കർ ബൊപ്പയ്യയ്ക്ക്. അപ്പോൾ യെദിയൂരപ്പ ജയിക്കും. ഇതു നിയമയുദ്ധത്തിലേക്കു നയിക്കും.
സാധ്യത അഞ്ച്
പ്രതിപക്ഷ സഖ്യത്തിൽനിന്ന് ആറോ ഏഴോ പേർ വിശ്വാസവോട്ടിനെ പിന്തുണയ്ക്കുന്നു. അപ്പോൾ 112 അല്ലെങ്കിൽ 113 വോട്ടുമായി യെദിയൂരപ്പ ജയിക്കുന്നു. ഇതും നിയമയുദ്ധത്തിലേക്കു നയിക്കും.
ഇന്നു വൈകുന്നേരം 4.00 യെദിയൂരപ്പയുടെ സമയം
01:48 AM May 19, 2018 | Deepika.com