ജമ്മു: അതിർത്തിയിൽ ജനവാസ കേന്ദ്രങ്ങൾക്കും സൈനികപോസ്റ്റുകൾക്കും നേർക്ക് പാക്കിസ്ഥാൻ റേഞ്ചേഴ്സ് നടത്തിയ ഷെല്ലാക്രമണത്തിൽ ബിഎസ്എഫ് ജവാനും നാലും നാട്ടുകാരും കൊല്ലപ്പെട്ടു. തുടർച്ചയായ നാലാം ദിവസമാണ് പാക്കിസ്ഥാൻ ആക്രമണം നടത്തുന്നത്. ഇന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി കാഷ്മീരിൽ സന്ദർശനം നടത്താനിരിക്കേയാണ് പാക് ആക്രമണം രൂക്ഷമായിരിക്കുന്നത്.
ആർഎസ് പുര, ബിഷ്നാ, ആർണിയ സെക്ടറുകളിലായിരുന്നു പാക് റേഞ്ചേഴ്സ് ആക്രമണം നടത്തിയത്. ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചു. ജാബോവൽ ഔട്ട്പോസ്റ്റിലുണ്ടായ ആക്രണത്തിൽ പരിക്കേറ്റ ബിഎസ്എഫ് ജവാൻ സീതാറാം ഉപാധ്യായ(28) ആശുപത്രിയിൽ മരണത്തിനു കീഴടങ്ങി. ജാർഖണ്ഡിലെ ഗിരിദിഹ് സ്വദേശിയാണ്. 2011ലാണ് ഇദ്ദേഹം ബിഎസ്എഫിൽ ചേർന്നത്. ബിഎസ്എഫ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർക്ക് പാക് വെടിവയ്പിൽ പരിക്കേറ്റു.
ആർഎസ് പുര, ആർണിയ സെക്ടറുകളിലുണ്ടായ പാക് ഷെല്ലാക്രമണത്തിലാണു നാലു നാട്ടുകാർ കൊല്ലപ്പെട്ടത്. 12 പേർക്കു പരിക്കേറ്റു. ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ ഉപയോഗിച്ചാണു പരിക്കേറ്റവരെ ആശുപത്രിയിലാക്കിയത്.
പാക് ഷെല്ലിംഗിൽ ബിഎസ്എഫ് ജവാനു വീരമൃത്യു; നാലു നാട്ടുകാരും കൊല്ലപ്പെട്ടു
01:48 AM May 19, 2018 | Deepika.com