ന്യൂഡൽഹി: പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്കെതിരേയുള്ള അതിക്രമം തടയുന്ന നിയമം ദുർബലമാക്കിയ വിധി സ്റ്റേ ചെയ്യാൻ സുപ്രീംകോടതി വിസമ്മതിച്ചു. ഏകപക്ഷീയമായി ഒരാളെ അറസ്റ്റ് ചെയ്യാനാകില്ല. ജീവിക്കാൻ ഭരണഘടന നൽകുന്ന അവകാശങ്ങളും വ്യക്തിസ്വാതന്ത്ര്യവും ഉറപ്പാക്കാൻ കോടതിക്കു ബാധ്യതയുണ്ടെന്നും ജസ്റ്റീസുമാരായ എ.കെ. ഗോയൽ, യു.യു ലളിത് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. കേന്ദ്രസർക്കാർ നൽകിയ പുനപരിശോധനാ ഹർജി പരിഗണിക്കുന്നത് കോടതി ജൂലൈയിലേക്ക് മാറ്റി.
കോടതിവിധിക്കെതിരേ നൽകിയ പുനഃപരിശോധനാ ഹർജികൾ നിയമപരമായി നിലനിൽക്കാത്തതാണെന്നു കോടതി വ്യക്തമാക്കി. ഏകപക്ഷീയമായ അറസ്റ്റ് എന്ന വാൾ വ്യക്തികൾക്കുമേൽ തൂങ്ങിക്കിടക്കുകയാണെങ്കിൽ നമ്മൾ ജീവിക്കുന്നത് പരിഷ്കൃത സമൂഹത്തിൽ അല്ലെന്ന് വിധി പ്രസ്താവിച്ച ജസ്റ്റീസ് എകെ ഗോയൽ നിരീക്ഷിച്ചു.
ഭരണഘടനയിലെ 21-ാം വകുപ്പ് (വ്യക്തിസ്വാതന്ത്ര്യവും ജീവിക്കാൻ ഭരണഘടന നൽകുന്ന അവകാശങ്ങളും) സംരക്ഷിക്കാൻ കോടതിക്കു ബാധ്യതയുണ്ട്. നടപടി ക്രമങ്ങൾ പാലിക്കാതെ ആളുകളെ അറസ്റ്റ് ചെയ്യാനുള്ള നിയമം നിർമിക്കാൻ പാർലമെന്റിനുപോലും കഴിയില്ലെന്നും കോടതി വ്യക്തമാക്കി. നടപടി ക്രമങ്ങൾ പാലിക്കാതെ ഒരു വ്യക്തിയെ അറസ്റ്റ് ചെയ്യുന്നത് പ്രസ്തുത വകുപ്പിന്റെ ലംഘനമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. പ്രചാരത്തിലുള്ള നിയമത്തിലെ ഒരു വ്യവസ്ഥയ്ക്കു പകരം വയ്ക്കാൻ കോടതിക്കു സാധിക്കില്ലെന്നാണ് കേന്ദ്രസർക്കാരിന് വേണ്ടി ഹാജരായ അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ പറഞ്ഞത്. സുപ്രീംകോടതി വേനലവധിക്ക് അടയ്ക്കുന്നതിന് മുൻപ് പുനഃപരിശോധനാ ഹർജി പരിഗണിക്കണമെന്ന കേന്ദ്രത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല.
പട്ടികജാതി-വർഗങ്ങൾക്കെതിരേയുള്ള അതിക്രമം; വിധി സ്റ്റേ ചെയ്യാനാകില്ലെന്നു സുപ്രീംകോടതി
12:41 AM May 17, 2018 | Deepika.com