ദക്ഷിണേന്ത്യയിൽ ആദ്യമായി താമര വിരിഞ്ഞ കർണാടകത്തിന്റെ മുഖ്യമന്ത്രിപദത്തിൽ ബി.എസ്. യെദിയൂരപ്പയ്ക്കിത് മൂന്നാം ഊഴം. കോൺഗ്രസിന്റെ ധരംസിംഗ് സർക്കാരിനെ താഴെയിറക്കി ജെഡി-എസ് നേതാവ്എച്ച്.ഡി. കുമാരസ്വാമി മുഖ്യമന്ത്രിയായപ്പോൾ ഉപമുഖ്യമന്ത്രിപദം യെദിയൂരപ്പയ്ക്കായിരുന്നു.
ജെഡി-എസുമായുണ്ടായ ധാരണയനുസരിച്ച് 2007ൽ ആദ്യമായി മുഖ്യമന്ത്രിയായ യെദിയൂരപ്പയ്ക്ക് വെറും ഏഴു ദിവസം മാത്രമായിരുന്നു മുഖ്യമന്ത്രിക്കസേരയിലിരിക്കാൻ കഴിഞ്ഞത്. എച്ച്.ഡി. കുമാരസ്വാമി പാലം വലിച്ചതായിരുന്നു കാരണം. 2008 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി.
ഭൂരിപക്ഷത്തിന് ഏതാനും എംഎൽഎമാരുടെ കുറവുണ്ടായിരുന്ന ബിജെപി സ്വതന്ത്രരെയും പ്രതിപക്ഷ എംഎൽഎമാരെയും വശത്താക്കി ഭൂരിപക്ഷമുണ്ടാക്കി. മുഖ്യമന്ത്രിസ്ഥാനത്തേക്ക് യെദിയൂരപ്പയല്ലാതെ മറ്റൊരു പേര് ബിജെപിക്കില്ലായിരുന്നു. ഓപ്പറേഷൻ ലോട്ടസ് എന്നു പേരിട്ട ചാക്കിട്ടുപിടിത്തത്തിലൂടെ നിരവധി പ്രതിപക്ഷ എംഎൽഎമാരെ യെദിയൂരപ്പ ബിജെപി പക്ഷത്താക്കി. എന്നാൽ, മൂന്നു വർഷം മാത്രമേ മുഖ്യമന്ത്രിസ്ഥാനത്തിരിക്കാൻ യെദിയൂരപ്പയ്ക്കു കഴിഞ്ഞുള്ളൂ. അനധികൃത ഭൂമിയിടപാടു കേസിൽ ലോകായുക്ത റിപ്പോർട്ടിനെത്തുടർന്ന് അദ്ദേഹത്തിനു സ്ഥാനമൊഴിയേണ്ടി വന്നു. പദവിയിൽ തുടരാൻ പരാമാവധി ശ്രമിച്ചെങ്കിലും കേന്ദ്ര നേതൃത്വത്തിന്റെ സമ്മർദ്ദത്തെത്തുടർന്ന് രാജിവയ്ക്കേണ്ടി വന്നു.
തുടർന്നു ഡി.വി. സദാനന്ദ ഗൗഡ മുഖ്യമന്ത്രിയായി. കഷ്ടിച്ച് ഒരു വർഷം മാത്രമാണു സദാനന്ദ ഗൗഡയ്ക്കു പദവിയിലിരിക്കാൻ കഴിഞ്ഞത്. യെദിയൂരപ്പയുടെ എതിർപ്പിനെത്തുടർന്നു സദാനന്ദ ഗൗഡയെ മാറ്റി ജഗദീഷ് ഷെട്ടാറിനെ മുഖ്യമന്ത്രിയാക്കി.
ബിജെപിയിൽ അസംതൃപ്തനായി കഴിഞ്ഞിരുന്ന യെദിയൂരപ്പ 2012 നവംബർ 30നു കർണാടക ജനപക്ഷ എന്ന പാർട്ടിയുണ്ടാക്കി. ശ്രീരാമലുവും ബിജെപി വിട്ട് ബിഎസ്ആർ കോൺഗ്രസ് രൂപവത്കരിച്ചു. 2013ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ അംഗബലം വെറും 40 സീറ്റിലേക്ക് ഒതുങ്ങാൻ കാരണം യെദിയൂരപ്പയുടെ പാർട്ടിയായിരുന്നു. പത്തു സീറ്റ് നേടിയ കെജെപി പത്തു ശതമാനം വോട്ടും നേടി. വടക്കൻ കർണാടകത്തിലെ ലിംഗായത്ത് മേഖലകളെല്ലാം ബിജെപിയെ കൈവിട്ടു. കോൺഗ്രസ് കർണാടക തിരിച്ചുപിടിച്ചു. സിദ്ധരാമയ്യ മുഖ്യമന്ത്രിയായി.
കർണാടക രാഷ്ട്രീയത്തിൽ പ്രത്യേകിച്ച് ഒരു റോളുമില്ലാതെ കഴിയവേ താൻ ബിജെപിയിലേക്ക് ഉപാധികളില്ലാതെ മടങ്ങുകയാണെന്നു യെദിയൂരപ്പ പ്രഖ്യാപിച്ചു. ബിജെപിയുടെ പ്രധാനമന്ത്രിസ്ഥാനാർഥിയാകാൻ നരേന്ദ്ര മോദി ശ്രമങ്ങൾ നടത്തവേ എല്ലാവിധ പിന്തുണയുമായി യെദിയൂരപ്പ രംഗത്തെത്തി. ഏതാനും മാസങ്ങൾക്കകം മോദി ബിജെപിയുടെ അനിഷേധ്യ നേതാവായതോടെ വീണ്ടും യെദിയൂരപ്പയുടെ നല്ലകാലം തെളിഞ്ഞു. ഷിമോഗ ലോക്സഭാ മണ്ഡലത്തിൽ ബിജെപി ടിക്കറ്റിൽ മത്സരിച്ച യെദിയൂരപ്പ 363,305 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. എന്നാൽ ഇദ്ദേഹത്തിനു മോദി മന്ത്രിസഭയിൽ ഇടം ലഭിച്ചില്ലെന്നതു ശ്രദ്ധേയമാണ്. 2016ൽ ബിജെപി സംസ്ഥാന അധ്യക്ഷ പദവിയിലെത്തിയ യെദിയൂരപ്പ കർണാടക ബിജെപിയിൽ പിടിമുറുക്കി. 2018ലെ തെരഞ്ഞെടുപ്പിൽ യെദിയൂരപ്പയെ ബിജെപി മുഖ്യമന്ത്രിസ്ഥാനാർഥിയാക്കി. അതേസമയം, മകനെ സ്ഥാനാർഥിയാക്കാനുള്ള യെദിയൂരപ്പയുടെ നീക്കം ബിജെപി കേന്ദ്ര നേതൃത്വം അംഗീകരിച്ചില്ല.
കർണാടക ജനസംഖ്യയിൽ 17 ശതമാനത്തോളം വരുന്ന ലിംഗായത്തുകളുടെ അകമഴിഞ്ഞ പിന്തുണയാണു യെദിയൂരപ്പയുടെ ശക്തി. വീരേന്ദ്ര പാട്ടീലിനു ശേഷം ഇത്ര തലയെടുപ്പുള്ള ലിംഗായത്ത് നേതാവ് ഉണ്ടായിട്ടില്ല. മതപദവി നല്കി ലിംഗായത്ത് വിഭാഗത്തെ പാട്ടിലാക്കാനുള്ള സിദ്ധരാമയ്യയുടെ നീക്കം പാളി. യെദിയൂരപ്പ മുഖ്യമന്ത്രിയാകുന്നതു തടയാനാണു മതപദവി നല്കിയതെന്ന ബിജെപിയുടെ പ്രചാരണം ലിംഗായത്തുകളെ സ്വാധീനിച്ചു. വടക്കൻ-മധ്യ കർണാടകയിൽ മിക്ക ലിംഗായത്ത് ഭൂരിപക്ഷ മണ്ഡലങ്ങളും ബിജെപിക്കൊപ്പം നിന്നു.
റെഡ്ഡി സഹോദരന്മാരുടെ കോടികളുടെ പിൻബലമുണ്ടായിട്ടും നരേന്ദ്ര മോദി പ്രചണ്ഡ പ്രചാരണം നടത്തിയിട്ടും ബിജെപിക്കു കർണാടകയിൽ കേവല ഭൂരിപക്ഷം ലഭിച്ചില്ല. എങ്കിലും ഏറ്റവും വലിയ കക്ഷിയെ ക്ഷണിക്കാമെന്ന കീഴ്വഴക്കവും സംഘപരിവാറുകാരനായ ഗവർണറും യെദിയൂരപ്പയ്ക്ക് മൂന്നാമതും പദവി സമ്മാനിച്ചിരിക്കുന്നു.
17നു സത്യപ്രതിജ്ഞ ചെയ്യുമെന്നു വോട്ടെടുപ്പിനിടെ നിയുക്ത മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. അതു യാഥാർഥ്യമായി.
മൂന്നാം വട്ടം യെദിയൂരപ്പ
12:41 AM May 17, 2018 | Deepika.com