ന്യൂഡൽഹി: കാവേരി വിധി നടപ്പാക്കാനുള്ള പദ്ധതി രൂപീകരിക്കുന്നത് പുതിയ സർക്കാർ നിലവിൽവരുന്നതുവരെ നിർത്തി വയ്ക്കണമെന്ന കർണാടകത്തിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. ജൂലൈ ആദ്യ ആഴ്ച വരെ നിർത്തിവയ്ക്കണമെന്നാണു സംസ്ഥാനത്തിനുവേണ്ടി ഹാജരായ ശ്യാം ദിവാൻ ആവശ്യപ്പെട്ടത്.
പദ്ധതി പരിഷ്കരിച്ച് വ്യാഴാഴ്ച അനുമതിക്കായി സമർപ്പിക്കാൻ അറ്റോർണി ജനറൽ കെ.കെ. വേണുഗോപാലിന് ചീഫ് ജസ്റ്റീസ് ദീപക് മിശ്ര, ജസ്റ്റീസുമാരായ എ.എം. ഖാൻവിൽക്കർ, ഡി.വൈ. ചന്ദ്രചൂഡ് എന്നിവരുൾപ്പെട്ട ബെഞ്ച് നിർദേശം നൽകി. കാവേരി ജലം പങ്കുവക്കുന്നതു സംബന്ധിച്ച് സമയാസമയങ്ങളിൽ കേന്ദ്രസർക്കാരിന് നിർദേശങ്ങൾ പുറപ്പെടുവിക്കാൻ സാധിക്കുന്ന വ്യവസ്ഥ പദ്ധതിയിൽ ഉൾപ്പെടുത്താനും കോടതി ആവശ്യപ്പെട്ടു. കർണാടക, തമിഴ്നാട്, കേരളം, പുതുച്ചേരി എന്നിവർക്കു കാവേരി ജലം പങ്കുവയ്ക്കുന്നതു സംബന്ധിച്ച് തീരുമാനിക്കുന്നതിന് പദ്ധതി രൂപീകരിക്കാനാണ് നേരത്തെ കോടതി ഉത്തരവിട്ടത്.
കാവേരി വിധി: കർണാടകത്തിന്റെ ഹർജി തള്ളി
12:41 AM May 17, 2018 | Deepika.com