ന്യൂഡൽഹി: സുപ്രീംകോടതി അവധിക്കാല ബെഞ്ചുകൾ പ്രഖ്യാപിച്ചു. മേയ് 21നാണ് സുപ്രീംകോടതി വേനൽക്കാല അവധി ആരംഭിക്കും. അവധി കഴിഞ്ഞ് ജൂലൈ രണ്ടിനു കോടതി പുനരാരംഭിക്കും. വേനൽ അവധിക്കാലത്ത് ആറ് അവധിക്കാല ബെഞ്ചുകളിൽ വിവിധ കേസുകളുടെ വാദം നടക്കും. മേയ് 21 മുതൽ 27 വരെ ജസ്റ്റീസുമാരായ എ.എം ഖാൻവിൽകർ, നവീൻ സിൻഹ എന്നിവരുടെ ബെഞ്ചും മെയ് 28 മുതൽ ജൂണ്‍ മൂന്നുവരെ ജസ്റ്റീസുമാരായ എൽ. നാഗേശ്വര റാവു, മോഹൻ എം. ശാന്തനഗൗഡർ, ജൂണ്‍ 11 മുതൽ 17 വരെ ജസ്റ്റീസുമാരായ യു.യു ലളിത്, ദീപക് ഗുപ്ത എന്നിവരും വിവിധ കേസുകൾ പരിഗണിക്കും.
ജൂണ്‍ 18 മുതൽ 24 വരെ ജസ്റ്റീസുമാരായ എസ്. അബ്ദുൽ നസീർ, ഇന്ദു മൽഹോത്ര, ജൂണ്‍ 25 മുതൽ ജൂലൈ ഒന്നുവരെ ജസ്റ്റീസുമാരായ അരുണ്‍ മിശ്ര, സഞ്ജയ് കിഷൻ കൗൾ എന്നിവരുടെ ബെഞ്ചും ഹർജികളിൽ വാദം കേൾക്കും. ഇക്കാലയളവിൽ തിങ്കളാഴ്ചകളിൽ അടിയന്തര പ്രാധാന്യമുള്ള ബഹുവിധ ഹർജികളിലും ചൊവ്വ മുതൽ വെള്ളിവരെയുള്ള ദിവസങ്ങളിൽ പതിവ് വാദം കേൾക്കലുമാണ് നടക്കുക. വേനലവധിക്കാലത്ത്, ശനി, ഞായർ, അവധി ദിവസങ്ങളിലൊഴികെ സുപ്രീംകോടതി റജിസ്ട്രി രാവിലെ പത്തു ുതൽ വൈകുന്നേരം അഞ്ചു മണിവരെ പ്രവർത്തിക്കും.
അതേസമയം, കേസുകൾ കുന്നുകൂടുന്നത് ഒഴിവാക്കാൻ കോടതികളുടെ അവധി വെട്ടിച്ചുരുക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഇന്നലെ ഒരു പൊതുതാൽപര്യ ഹർജി ഫയൽ ചെയ്തിട്ടുണ്ട്. കോടതി ദിവസം ചുരുങ്ങിയത് ആറു മണിക്കൂറും വർഷത്തിൽ 225 ദിവസവും പ്രവർത്തിക്കണമെന്നാണ് ഹർജിയിലെ ആവശ്യം. ഇതിന്റെ ഭാഗമായി വേനൽ, ശൈത്യകാല, പൂജാ അവധികളുടെ ദിവസങ്ങൾ ചുരുക്കണമെന്നാണ് ഹർജിക്കാരുടെ ആവശ്യം.
സുപ്രീംകോടതിയിൽ അവധിക്കാല ബെഞ്ചുകളായി
12:41 AM May 17, 2018 | Deepika.com