ബംഗളൂരു: ആർക്കും ഭൂരിപക്ഷമില്ലാതെ കർണാടക നിയമസഭാ തെരഞ്ഞെടുപ്പുഫലം വന്നതോടെ നാടകീയ രാഷ്ട്രീയ നീക്കങ്ങൾ അരങ്ങേറി. ഭരണം നഷ്ടപ്പെട്ട കോൺഗ്രസ്, ജനതാദൾ-എസിന് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചു. ഇരുകൂട്ടരും സഖ്യമുണ്ടാക്കി ഗവർണറെ കണ്ട് മന്ത്രിസഭ രൂപവത്കരിക്കാൻ അവകാശവാദം ഉന്നയിച്ചു. അതിനു മുൻപുതന്നെ ബിജെപി നേതാവ് ബി.എസ്.യെദിയൂരപ്പ ഗവർണറെ കണ്ട് അവകാശവാദം ഉന്നയിച്ചിരുന്നു. ഗവർണർ തീരുമാനമൊന്നും എടുത്തില്ല.
224 അംഗ നിയമസഭയിൽ 104 സീറ്റാണ് ഏറ്റവും വലിയ കക്ഷിയായ ബിജെപിക്കുള്ളത്. 222 സീറ്റിലേക്കായിരുന്നു തെരഞ്ഞെടുപ്പ്. ഇപ്പോൾ ഭൂരിപക്ഷത്തിന് 112 പേരുടെ പിന്തുണ വേണം. 78 സീറ്റ് ലഭിച്ച കോൺഗ്രസും 37 സീറ്റ് ലഭിച്ച ജനതാദൾ-എസും ചേർന്ന് 115 പേരുണ്ട്. ജെഡിഎസിന്റെ സഖ്യകക്ഷി ബിഎസ്പിക്ക് ഒരു എംഎൽഎ ഉണ്ട്. ഒരു സ്വതന്ത്രനും കെപിജെപി എന്ന പ്രാദേശിക പാർട്ടിയുടെ ഒരംഗവും ജയിച്ചിട്ടുണ്ട്. ഇവരുടെ പിന്തുണ കോൺഗ്രസ്-ജെഡിഎസ് സഖ്യം അവകാശപ്പെടുന്നു.
ഗുജറാത്തുകാരനായ ഗവർണർ വാജുഭായി വാല മുഴുവൻ ഫലവും വന്നശേഷം തീരുമാനമെടുക്കും എന്നാണ് പറഞ്ഞത്. ആർക്കും ഭൂരിപക്ഷമില്ലാത്തപ്പോൾ ഏറ്റവും വലിയ കക്ഷിയെ വിളിക്കുന്നതാണ് നല്ല വഴക്കം എന്നു ബിജെപി നേതാക്കൾ പറഞ്ഞു. തന്നെ മുഖ്യമന്ത്രിയാകാൻ ക്ഷണിച്ചാൽ ഭൂരിപക്ഷം തെളിയിക്കാനാകുമെന്നു യെദിയൂരപ്പ പറയുന്നു.
ഭൂരിപക്ഷ പിന്തുണയുള്ള കോൺഗ്രസ്-ജെഡിഎസ് സഖ്യത്തെ അവഗണിച്ചു ബിജെപിയെ വിളിക്കുന്നത് ജനാധിപത്യ നിഷേധമാകുമെന്നു കോൺഗ്രസ് പറഞ്ഞു. ജെഡിഎസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമിയും വൈകുന്നേരം മുഖ്യമന്ത്രിപദം രാജിവച്ച കോൺഗ്രസ് നേതാവ് സിദ്ധരാമയ്യയും ഒന്നിച്ചാണ് ഗവർണറെ കണ്ടതും സഖ്യകാര്യം അറിയിച്ചതും.
ബിജെപി ഒന്നാം സ്ഥാനത്തു വന്നാലും ഭൂരിപക്ഷം ലഭിക്കില്ലെന്ന സൂചന ലഭിച്ചതോടെ ഉച്ചയ്ക്കു കോൺഗ്രസ് ചടുലനീക്കങ്ങൾ നടത്തുകയായിരുന്നു. ഹൈക്കമാൻഡ് പ്രതിനിധികളായി എത്തിയിരുന്ന അശോക് ഗേഹ്ലോട്ടും ഗുലാം നബി ആസാദും നീക്കങ്ങൾക്കു നേതൃത്വം നൽകി. ഡൽഹിയിൽനിന്നു സോണിയഗാന്ധി ടെലിഫോണിൽ എച്ച്.ഡി. ദേവഗൗഡയെ വിളിച്ചു മുഖ്യമന്ത്രിസ്ഥാനം കുമാരസ്വാമിക്കു നൽകാമെന്ന് അറിയിച്ചതോടെ മഞ്ഞുരുകി. കോൺഗ്രസും മന്ത്രിസഭയിൽ ചേരണമെന്നു ദേവഗൗഡ ആവശ്യപ്പെട്ടു. കോൺഗ്രസിന് രണ്ട് ഉപമുഖ്യമന്ത്രിസ്ഥാനം അടക്കം 20 മന്ത്രിമാർ, ജെഡി-എസിനു മുഖ്യമന്ത്രിസ്ഥാനം ഉൾപ്പെടെ 14 മന്ത്രിമാർ എന്നു ധാരണയായതായി റി പ്പോർട്ടുണ്ട്. പിന്നീട് രണ്ടു മണിക്കൂറിനുള്ളിൽ ഗവർണറെ കാണാൻ ഇരുപാർട്ടി നേതാക്കളും തയാറായി.
ഏറ്റവും വലിയ കക്ഷി എന്ന പരിഗണനയിൽ മന്ത്രിസഭ ഉണ്ടാക്കാൻ വിളിച്ചാൽ ഭൂരിപക്ഷം അനായാസം ഉണ്ടാക്കാമെന്നാണ് ബിജെപിയും യെദിയൂരപ്പയും കണക്കാക്കുന്നത്. എട്ടുപേരുടെ പിന്തുണകൂടി ലഭിച്ചാൽ ബിജെപിക്ക് കേവലഭൂരിപക്ഷമാകും.
സിദ്ധരാമയ്യ ചാമുണ്ഡേശ്വരിയിൽ തോറ്റു, ബദാമിയിൽ കഷ്ടിച്ചു വിജയിച്ചു. കുമാരസ്വാമി രാമനഗര, ചന്നപട്ടണ സീറ്റുകളിൽ വിജയിച്ചു.
ഫലം നാടകം
01:41 AM May 16, 2018 | Deepika.com