ബംഗളൂരു: ലിംഗായത്ത് പ്രീണനം സിദ്ധരാമയ്യയ്ക്കും കോൺഗ്രസിനും സമ്മാനിച്ചത് ഉത്തരത്തിലിരുന്നത് കിട്ടിയുമില്ല, കക്ഷത്തിലിരുന്നത് പോവുകയും ചെയ്തു എന്ന അവസ്ഥ. ബിജെപിയുടെ പരമ്പരാഗത വോട്ട്ബാങ്കായ ലിംഗായത്ത് വിഭാഗത്തിലേക്കു കടന്നുകയറാമെന്ന കണക്കുകൂട്ടലുമായാണ് സിദ്ധരാമയ്യ സർക്കാർ അവസാനകാലത്ത് ലിംഗായത്തുകളെ പ്രത്യേക മതമായി അംഗീകരിക്കാനുള്ള തീരുമാനമെടുത്തത്. ഇതുവഴി ബിജെപിയെ വെട്ടിലാക്കാമെന്നും യെദിയൂരപ്പയെ സമ്മർദത്തിലാക്കാമെന്നും കരുതിയ സിദ്ധരാമയ്യയ്ക്ക് പിഴച്ചുവെന്നാണു തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്.
ലിംഗായത്തുകൾക്കു സ്വാധീനമുള്ള മേഖലകളിലെല്ലാം ബിജെപി മികച്ച പ്രകടനമാണു നടത്തിയത്. കോൺഗ്രസ് തകർന്നടിയുകയും ചെയ്തു. ലിംഗായത്തുകളെ പ്രത്യേക മതമായി അംഗീകരിക്കണമെന്ന് സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടപ്പോൾ നിലപാട് വ്യക്തമാക്കാതെ തെരഞ്ഞെടുപ്പ് ഗോദയിലേക്കു പോവുകയാണ് ബിജെപി ചെയ്തത്. എന്നാൽ സിദ്ധരാമയ്യയുടെ നീക്കം കേവലം തെരഞ്ഞെടുപ്പ് തന്ത്രം മാത്രമാണെന്ന ബിജെപിയുടെ നിലപാട് ലിംഗായത്ത് സമുദായം അംഗീകരിച്ചുവെന്നുവേണം കരുതാൻ.
സംസ്ഥാനത്ത് ബിജെപി അധികാരത്തിൽ എത്തിയാൽമാത്രമേ ലിംഗായത്തുകളുടെ പ്രത്യേക മതപദവിക്ക് കേന്ദ്രം അനുമതി നൽകൂ എന്ന ധാരണ പരത്താൻ ബിജെപിക്കായി. വീണ്ടും കോൺഗ്രസ് അധികാരത്തിൽ വന്നാൽ സംസ്ഥാന സർക്കാരിന്റെ ശിപാർശ കേന്ദ്രം തള്ളിക്കളയുമെന്ന ബിജെപി നേതാക്കളുടെ വിശദീകരണം സമുദായാംഗങ്ങളെ സ്വാധീനിക്കുകയും ചെയ്തു. ലിംഗായത്ത് സമുദായാംഗമായ ബി.എസ്. യെദിയൂരപ്പയെ മുഖ്യമന്ത്രി സ്ഥാനാർഥിയാക്കി ഉയർത്തിക്കാട്ടിയായിരുന്നു ബിജെപിയുടെ പ്രചാരണം. ഒരു ലിംഗായത്ത് സമുദായാംഗത്തിനു സംസ്ഥാന ഭരണത്തിന്റെ കടിഞ്ഞാൺ ലഭിക്കാനുള്ള അവസരമാണു കൈവന്നിരിക്കുന്നതെന്നും അതു നഷ്ടപ്പെടുത്തരുത് എന്നുമായിരുന്നു ബിജെപിയുടെ അഭ്യർഥന. ഇപ്പോൾ ബിജെപി വിജയിച്ചില്ലെങ്കിൽ അടുത്ത ഒരു ദശകത്തേക്കു ലിംഗായത്ത് സമുദായാംഗങ്ങൾ മുഖ്യമന്ത്രിയാകില്ലെന്നും ബിജെപി പ്രചരിപ്പിച്ചിരുന്നു.
സിദ്ധരാമയ്യയ്ക്കു സമുദായത്തോടുള്ള സ്നേഹമല്ല, മറിച്ച് യെദിയൂരപ്പയുടെ അവസരം തകർക്കലാണു ലക്ഷ്യമെന്നായിരുന്നു അമിത് ഷായുടെ ആരോപണം. ഈ വാദങ്ങൾ സമുദായാംഗങ്ങൾ അംഗീകരിച്ചെന്നാണ് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. വോട്ടെടുപ്പിന്റെ തലേന്ന് കോൺഗ്രസിനു വോട്ട് നൽകണമെന്ന ലിംഗായത്ത് നേതാക്കളുടെ പത്രപ്പരസ്യംപോലും സമുദായാംഗങ്ങൾ തള്ളിക്കളയുകയും ചെയ്തു.
ചാമുണ്ഡേശ്വരിയിൽ സിദ്ധരാമയ്യയ്ക്കു വൻ തോൽവി; ബദാമിയിൽ കഷ്ടിച്ചു രക്ഷപ്പെട്ടു
രണ്ടു സീറ്റുകളിൽ മത്സരിച്ചതിന് ഏറെ പഴി കേട്ട മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ ചാമുണ്ഡേശ്വരി മണ്ഡലത്തിൽ ദയനീയമായി പരാജയപ്പെട്ടു. വടക്കൻ കർണാടകയിലെ ബദാമിയിൽ 1696 വോട്ടിന്റെ ഭൂരിപക്ഷത്തിന് സിദ്ധരാമയ്യ കടന്നുകൂടി.
ജനതാ ദൾ-എസിലെ ജി.ടി. ദേവഗൗഡയാണു ചാമുണ്ഡേശ്വരിയിൽ 36042 വോട്ടിന്റെ ഭൂരിപക്ഷത്തിൽ സിദ്ധരാമയ്യയെ മുട്ടുകുത്തിച്ചത്.
ഇവിടെ ബിജെപി 12064 വോട്ട് മാത്രമാണു നേടിയത്. ബദാമിയിൽ ബിജെപിയിലെ കരുത്തൻ ശ്രീരാമുലുവിനെയാണു സിദ്ധരാമയ്യ തോൽപ്പിച്ചത്. അതേസമയം, സിദ്ധരാമയ്യയുടെ മകൻ യതീന്ദ്ര വരുണ മണ്ഡലത്തിൽ 58616 വോട്ടിന്റെ വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു.
2013ൽ സിദ്ധരാമയ്യ 29641 വോട്ടിനു വിജയിച്ച മണ്ഡലമാണിത്. അച്ഛന്റെ ഭൂരിപക്ഷം ഇരട്ടിയാക്കാൻ മകനു സാധിച്ചുവെന്നതാണു ശ്രദ്ധേയം.
പത്തു മന്ത്രിമാർ പരാജയപ്പെട്ടു
ഭരണവിരുദ്ധ തരംഗം ആഞ്ഞടിച്ചപ്പോൾ സിദ്ധരാമയ്യ മന്ത്രിസഭയിലെ പത്തു മന്ത്രിമാർ പരാജയം രുചിച്ചു സിദ്ധരാമയ്യയുടെ ഉറ്റ അനുയായി എച്ച്.ഡി. മഹാദേവപ്പ നർസിപുരയിൽ 28478 വോട്ടിനാണുതോറ്റത്.
ഹോലാൽക്കെരെയിൽ എച്ച്. അഞ്ജനേയ 38,940 വോട്ടിനു തോറ്റു. രാമനാഥ് റായ് 15971 വോട്ടിനാണു പരാജയപ്പെട്ടത്.
ഡോ. ശരണ്പ്രകാശ് രുദ്രപ്പ പാട്ടീൽ, എസ്.എസ്. മല്ലികാർജുൻ, കഗോഡു തിമ്മയ്യ, ബാസവരാജ് രായറെഡ്ഡി, രുദ്രപ്പ ലമാനി, പ്രമോജ് മധ്വരാജ് എന്നിവരാണു പരാജയപ്പെട്ട മറ്റു മന്ത്രിമാർ.
ഭൂരിപക്ഷത്തിൽ മുന്നിൽ അഖണ്ഡ ശ്രീനിവാസ മൂർത്തി
81626 വോട്ടിനു വിജയിച്ച കോൺഗ്രസിലെ അഖണ്ഡ ശ്രീനിവാസ മൂർത്തിയാണ് കർണാടകയിൽ ഏറ്റവും അധികം ഭൂരിപക്ഷം നേടിയത്. പുലകേശനഗറിലായിരുന്നു ശ്രീനിവാസ മൂർത്തി മത്സരിച്ചത്. മുൻ മന്ത്രി കോൺഗ്രസിലെ ഡി.കെ. ശിവകുമാർ കനക്പുരയിൽ 79909 വോട്ടിന്റെ ഭൂരിപക്ഷം നേടി.
ആകെ 11 സ്ഥാനാർഥികളാണു അന്പതിനായിരത്തിനു മുകളിൽ ഭൂരിപക്ഷത്തിനു വിജയിച്ചത്. ഇതിൽ മലയാളിയായ കെ.ജെ. ജോർജും സിദ്ധരാമയ്യയുടെ മകൻ യതീന്ദ്രയും ഉൾപ്പെടുന്നു.
വോട്ടിൽ കോൺഗ്രസ് ഒന്നാമത്
സീറ്റ് നിലയിൽ പിന്നിൽ പോയെങ്കിലും കോൺഗ്രസ് വോട്ടുനിലയിൽ ഒന്നാമതാണ്. കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ 38 ശതമാനം വോട്ട് കോൺഗ്രസിനു ലഭിച്ചു. ബിജെപിക്ക് 36.2 ശതമാനമേ ഉള്ളൂ.
ബിജെപിയേക്കാൾ ഏഴുലക്ഷം വോട്ട് കോൺഗ്രസിനുണ്ട്. ജെഡിഎസിന് 18.4 ശതമാനം വോട്ടുണ്ട്. ജെഡിഎസുമായി സഖ്യത്തിൽ 20 സീറ്റിൽ മത്സരിച്ച ബിഎസ്പി ഒരു സീറ്റിലേ ജയിച്ചുള്ളൂ. മൊത്തം 0.3 ശതമാനം വോട്ടാണ് പാർട്ടിക്കുള്ളത്. സിപിഎമ്മിന് 0.2 ശതമാനം വോട്ട് (ആകെ 81191) ലഭിച്ചു.
കോൺഗ്രസിന് 2013-ലേക്കാൾ 1.4 ശതമാനം വോട്ട് കൂടിയപ്പോൾ ജെഡിഎസിന് 1.8 ശതമാനം കുറവായി. ബിജെപിക്ക് 16.3 ശതമാനം വോട്ട് വർധിച്ചു. 2013-ൽ യെദിയൂരപ്പ കെജെപി എന്ന പാർട്ടിയുണ്ടാക്കി മത്സരിച്ച് 9.8 ശതമാനം വോട്ട് നേടിയിരുന്നു. കോൺഗ്രസിനും ബിജെപിക്കും 2014-ലെ ലോക്സഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ചു വോട്ട് കുറഞ്ഞപ്പോൾ ജെഡിഎസിനു വോട്ട് കൂടി.
ലിംഗായത്ത് പ്രീണനത്തിൽ അടിതെറ്റി സിദ്ധരാമയ്യ
01:23 AM May 16, 2018 | Deepika.com