ബംഗളൂരു: കോൺഗ്രസിന്റെ പരാജയത്തെത്തുടർന്നു മുഖ്യമന്ത്രി സിദ്ധരാമയ്യ മുഖ്യമന്ത്രിസ്ഥാനം രാജിവച്ചു. ഇന്നലെ വൈകുന്നേരം ഗവർണർ വാജുഭായ് വാലയെ കണ്ട് സിദ്ധരാമയ്യ രാജിക്കത്ത് കൈമാറി.
സഹോദരന്മാരുടെ പോരിൽ കുമാറിനു വിജയം
മുൻ മുഖ്യമന്ത്രി എസ്. ബംഗാരപ്പയുടെ മക്കളായ കുമാർ ബംഗാരപ്പയും മധു ബംഗാരപ്പയും ഏറ്റുമുട്ടിയ സൊറാബിൽ ബിജെപി ടിക്കറ്റിൽ മത്സരിച്ച കുമാറിനു വിജയം. 13286 വോട്ടിന്റെ ഭൂരിപക്ഷത്തിനാണു കുമാർ, ജെഡി-എസ് സ്ഥാനാർഥിയായി മത്സരിച്ച മധുവിനെ പരാജയപ്പെടുത്തിയത്. കഴിഞ്ഞതവണയും സൊറാബിൽ കുമാറിനായിരുന്നു വിജയം.
അക്കൗണ്ട് തുറന്ന് ബിഎസ്പി
ബംഗളൂരു: ഉത്തരേന്ത്യയിൽ മിക്ക സംസ്ഥാനങ്ങളിലും സ്വാധീനമുള്ള ബിഎസ്പി കർണാടക നിയമസഭയിൽ അക്കൗണ്ട് തുറന്നു. ബിഎസ്പി സംസ്ഥാന അധ്യക്ഷൻ എൻ. മഹേഷ് കൊല്ലെഗല മണ്ഡലത്തിൽനിന്നു 19,454 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. ജെഡി-എസുമായി സഖ്യത്തിലായിരുന്ന ബിഎസ്പി 21 സീറ്റുകളിലായിരുന്നു മത്സരിച്ചത്.
കുമാരസ്വാമിക്കു രണ്ടിടത്തും വിജയം
രാമനഗര, ചന്നപട്ടണ സീറ്റുകളിൽ മത്സരിച്ച ജെഡി-എസ് നേതാവ് എച്ച്.ഡി. കുമാരസ്വാമിക്ക് രണ്ടിടത്തും മികച്ച വിജയം. രാമനഗരയിൽ 22, 636 വോട്ടിന്റെ ഭൂരിപക്ഷത്തിനാണു കുമാരസ്വാമി കോൺഗ്രസിലെ ഇഖ്ബാൽ ഹുസൈനെ തോൽപ്പിച്ചത്. ഇവിടെ ബിജെപിക്ക് 4871 വോട്ട് മാത്രമാണു ലഭിച്ചത്. ചന്നപട്ടണയിൽ 21530 വോട്ടിന്റെ ഭൂരിപക്ഷത്തിൽ കുമാരസ്വാമി വിജയിച്ചു. ഇവിടെ ബിജെപി രണ്ടാമതും കോൺഗ്രസ് മൂന്നാമതുമായി.
സിപിഎമ്മിന് 0.2 ശതമാനം വോട്ട്, ഒരിടത്ത് രണ്ടാംസ്ഥാനത്ത്
കർണാടകയിൽ 26 സീറ്റുകളിൽ മത്സരിച്ച സിപിഎം നേടിയത് 0.2 ശതമാനം വോട്ട്. ചിക്കബല്ലാപുരയിലെ ബാഗേപ്പള്ളി സീറ്റിൽ രണ്ടാംസ്ഥാനത്തെത്താൻ കഴിഞ്ഞതാണു സിപിഎമ്മിന്റെ ശ്രദ്ധേയ പ്രകടനം.
ബാഗേപ്പള്ളിയിൽ സിപിഎമ്മിലെ ജി.വി. ശ്രീരാമ റെഡ്ഡിയാണു രണ്ടാമതെത്തിയത്. ഇവിടെ കോൺഗ്രസാണു വിജയിച്ചത്. 1994, 2004 തെരഞ്ഞെടുപ്പുകളിൽ ബാഗേപ്പള്ളിയിൽ സിപിഎം ടിക്കറ്റിൽ വിജയിച്ചയാളാണു ശ്രീരാമ റെഡ്ഡി. 26 മണ്ഡലങ്ങളിൽനിന്ന് സിപിഎം നേടിയത് 81,191 വോട്ടാണ്. ഇതിൽ് 51,697 ലഭിച്ചത് ബാഗേപ്പള്ളിയിൽനിന്നാണ്.
സിദ്ധരാമയ്യ രാജിവച്ചു
01:23 AM May 16, 2018 | Deepika.com