ന്യൂഡൽഹി: കാവേരി വിധി നടപ്പാക്കാനുള്ള കരട് പദ്ധതി കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ചു. കാവേരി നദീജല പ്രശ്നം പരിഹരിക്കുന്നതിന് കാവേരി മാനേജ്മെന്റ് ബോർഡോ അഥോറിറ്റിയോ രൂപീകരിക്കാമെന്നാണു കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചത്. ഇതിൽ ഏതു വേണമെന്നതു കർണാടക, തമിഴ്നാട്, കേരളം, പുതുച്ചേരി സംസ്ഥാനങ്ങളുമായി ആലോചിച്ചു കോടതിക്കു തീരുമാനമെടുക്കാമെന്നും അറ്റോർണി ജനറൽ കെ. കെ വേണുഗോപാൽ കോടതിയെ അറിയിച്ചു.
സുപ്രീംകോടതി ആവശ്യപ്പെട്ടതനുസരിച്ച് കേന്ദ്ര ജലവിഭവ സെക്രട്ടറി യു.പി. സിംഗ് പദ്ധതിയുടെ പകർപ്പു സഹിതം നേരിട്ടു കോടതിയിൽ ഹാജരായിരുന്നു. പദ്ധതിയുടെ വിശദാംശങ്ങളിലേക്കു കടക്കുന്നില്ലെന്നും ഇത് ഫെബ്രുവരിയിൽ പുറപ്പെടുവിച്ച വിധിക്ക് അനുയോജ്യമാണോ എന്നു പരിശോധിക്കുക മാത്രമേ ചെയ്യൂ എന്നും ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങൾ ബുധനാഴ്ച നിലപാട് അറിയിക്കും. കർണാടക തെരഞ്ഞെടുപ്പു കാരണം വൈകിച്ച കാവേരി പദ്ധതി സംസ്ഥാന വോട്ടെടുപ്പിന് ശേഷം രണ്ടാം ദിസമാണ് സർക്കാർ കോടതിയിൽ സമർപ്പിച്ചത്.
കരട് പദ്ധതിയനുസരിച്ച് അഥോറിറ്റി ചെയർമാനെ കേന്ദ്ര സർക്കാർ നിയമിക്കും. അഞ്ചു വർഷത്തേക്കാണ് കാലാവധി. ദീർഘകാല പ്രവൃത്തി പരിചയമുള്ള എൻജിനിയറോ ഐഎഎസ് ഉദ്യോഗസ്ഥനോ ആയിരിക്കണം ചെയർമാൻ. 65 വയസായിരിക്കും വിരമിക്കൽ പ്രായപരിധി.
അഥോറിറ്റിയിൽ സംസ്ഥാനങ്ങളിൽനിന്ന് നാലു പാർട്ട് ടൈം അംഗങ്ങളുണ്ടാകും. അഥോറിറ്റിയുടെ ഭരണനിർവഹണ ചെലവിൽ കർണാടകവും തമിഴ്നാടും 40 ശതമാനം വീതവും, കേരളം 15 ശതമാനവും, പുതുച്ചേരി അഞ്ചു ശതമാനവും വഹിക്കണം.
കാവേരി പദ്ധതി കേന്ദ്രം സുപ്രീംകോടതിയിൽ സമർപ്പിച്ചു
01:32 AM May 15, 2018 | Deepika.com