ന്യൂഡൽഹി: സുനന്ദ പുഷ്കറുടെ മരണവുമായി ബന്ധപ്പെട്ട് ശശി തരൂരിനെതിരേയുള്ള കുറ്റപത്രത്തിലെ ആരോപണങ്ങൾ തള്ളിക്കളയുന്നതായി കോണ്ഗ്രസ് വക്താവ് രണ്ദീപ് സിംഗ് സുർജേവാല പറഞ്ഞു. ബിജെപിയുമായി കൂട്ടു ചേർന്ന് ഡൽഹി പോലീസ് തരൂരിനെ വേട്ടയാടുകയാണ്. തരൂരിനെതിരേ മാധ്യമ വിചാരണ നടക്കുന്നതായും അദ്ദേഹം കുറ്റപ്പെടുത്തി. കുറ്റപത്രം ഗൂഢാലോചനയുടെ ഫലമാണ്. ബിജെപിയുടെയും നരേന്ദ്ര മോദി സർക്കാരിന്റെയും നിർദേശപ്രകാരമാണു ഡൽഹി പോലീസ് പ്രവർത്തിക്കുന്നത്. ബിജെപിയുടെ "പ്രതികാര ഫാക്ടറി'യാണ് ഇതിനു പിന്നിലെന്നും കോണ്ഗ്രസ് വക്താവ് പറഞ്ഞു.
തെളിവുണ്ടെന്നു പോലീസ്
കുറ്റപത്രം തയാറാക്കിയത് ഫോറൻസിക്, മെഡിക്കൽ, നിയമവശങ്ങളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണെന്നു ഡൽഹി പോലീസ് പറഞ്ഞു. വിഷയം കോടതിയുടെ പരിഗണനയിലാണ്. വിശദമായ അന്വേഷണം നടത്തി. സൈക്കോളജിക്കൽ പോസ്റ്റ്മോർട്ടം വിദഗ്ധരുടെ അഭിപ്രായം തേടി. സുനന്ദ അതിക്രൂരമായ ശാരീരികവും മാനസികവുമായ പീഡനങ്ങൾക്ക് ഇരയായിട്ടുണ്ടെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. വിവിധ മെഡിക്കൽ റിപ്പോർട്ടുകൾ സഹിതം തയാറാക്കിയ കുറ്റപത്രത്തിൽ ശശി തരൂരിനെ കസ്റ്റഡിയിൽ എടു ത്തുള്ള അന്വേഷണമാണു വേണ്ടതെന്നും ആവശ്യപ്പെടുന്നു.
ഇനിയെന്ത് ?
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 306. 498 എ വകുപ്പുകളാണ് കുറ്റപത്രത്തിൽ തരൂരിനെതിരേ ചുമത്തിയിരിക്കുന്നത്. 306 ആത്മഹത്യ പ്രേരണക്കുറ്റമാണ്. വിവാഹം കഴിഞ്ഞ് ഏഴു വർഷത്തിൽ അധികമാകുന്നതിന് മുൻപ് ഭാര്യയെ ഭർത്താവ് പീഡിപ്പിക്കുന്നതിനെതിരേയുള്ളതാണ് 498 എ വകുപ്പ്. സാധാരണ ഈ വകുപ്പു ചുമത്തുന്ന കേസിൽ ഉടനടി അറസ്റ്റ് ചെയ്യുന്നതാണ് നടപടി. എന്നാൽ തരൂരിനെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. കേസ് അന്വേഷണത്തിന്റെ എല്ലാ ഘട്ടങ്ങളിലും തരൂർ പോലീസിനോട് സഹകരിച്ചിരുന്നു. ആവശ്യപ്പെട്ടപ്പോഴെല്ലാം നേരിട്ടു ഹാജരാകുകയും ചെയ്തു. അടുത്ത ആഴ്ച കേസ് പരിഗണിക്കുന്പോൾ തരൂർ ഡൽഹി പട്യാല ഹൗസ് കോടതിയിൽ ഹാജരായേക്കും.
അടിമുടി വിവാദം
സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് ശശി തരൂരിനെ പ്രതിസ്ഥാനത്ത് നിർത്തി ഏറെ പ്രചാരണങ്ങൾ നടത്തിയിരുന്നു. ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമിയാണ് ഇതിനു മുന്നിൽ നിന്നത്. സുനന്ദ പുഷ്കറെ മരിച്ച നിലയിൽ ഹോട്ടൽ മുറിയിൽ ആദ്യം കണ്ടത് തരൂരാണെന്ന് അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറി അഭിനവ് കുമാർ വെളിപ്പെടുത്തിയിരുന്നു. മരണത്തെ തുടർന്ന് നടന്ന പോസ്റ്റ് മോർട്ടം റിപ്പോർട്ടിലും വിവാദങ്ങളായിരുന്നു ഫലം. അസ്വാഭാവിക മരണമെന്നാണ് പോസ്റ്റ്മോർട്ടം നടത്തിയ ഡോ. സുധീർ ഗുപ്ത പറഞ്ഞത്. ആൽപ്രാക്സ് ഗുളിക അമിതമായി കഴിച്ചതാണ് മരണകാരണമെന്നും ഡോക്ടർ പറഞ്ഞിരുന്നു. എന്നാൽ, ആൽപ്രാക്സിന്റെ സാന്നിധ്യം സുനന്ദയുടെ ശരീരത്തിൽ നിന്നു കണ്ടെത്താനായില്ല.
തരൂരിനെതിരേ കുറ്റപത്രം; ഗൂഢാലോചനയെന്നു കോണ്ഗ്രസ്
12:55 AM May 15, 2018 | Deepika.com