ന്യൂഡൽഹി: മധ്യപ്രദേശ് കോണ്‍ഗ്രസിന്റെ അധ്യക്ഷനായി മുതിർന്ന നേതാവ് കമൽനാഥിനെ പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി നിയമിച്ചു. മധ്യപ്രദേശിലെ പ്രചാരണച്ചുമതല യുവനേതാവായ ജ്യോതിരാദിത്യ സിന്ധ്യക്കും നൽകി.
നാലു വർക്കിംഗ് പ്രസിഡന്റുമാരെയും നിയമിച്ചിട്ടുണ്ട്. ഗോത്രവർഗ നേതാവ് ബാല ബച്ചൻ, മുതിർന്ന അഭിഭാഷകൻ രാം നിവാസ് റാവത്ത്, ഇൻഡോർ എംഎൽഎ ജിത്തു പട്വാരി, സുരേന്ദ്ര ചൗധരി എന്നിവരാണു വർക്കിംഗ് പ്രസിഡന്റുമാർ.
ഈ വർഷം അവസാനം നിയമസഭാ തെരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന മധ്യപ്രദേശിൽ കോണ്‍ഗ്രസ് അധ്യക്ഷന്റെ നിയമനം ഏറെക്കാലമായി നീണ്ടുപോകുകയായിരുന്നു. സംസ്ഥാന ഘടകത്തിലെ വിവിധ തലങ്ങളിൽനിന്നുള്ള സമ്മർദങ്ങളും തർക്കങ്ങളും മൂലം സംസ്ഥാന അധ്യക്ഷന്റെ നിയമന കാര്യത്തിൽ ഹൈക്കമാൻഡ് തീരുമാനം എടുക്കാതിരിക്കുകയായിരുന്നു. ലോക്സഭയിലെ ചീഫ് വിപ്പ് ജ്യോതിരാദിത്യ സിന്ധ്യ പിസിസി പ്രസിഡന്റാകുമെന്നായിരുന്നു സൂചനകൾ. എന്നാൽ, മുതിർന്ന നേതാവായ കമൽനാഥിനുവേണ്ടി ഉയർന്ന സമ്മർദം ഹൈക്കമാൻഡിനു തള്ളിക്കളയാനാകില്ല. പാർട്ടി അധ്യക്ഷസ്ഥാനം കമൽനാഥിനും പ്രചാരണച്ചുമതല സിന്ധ്യക്കും നൽകിയതോടെ മുഖ്യമന്ത്രി സ്ഥാനാർഥി ആരാകും എന്ന കാര്യത്തിലും കോണ്‍ഗ്രസ് കൃത്യമായ സൂചന നൽകുന്നില്ല.
ഗോവ പിസിസി അധ്യക്ഷനായി മുൻ എഐസിസി സെക്രട്ടറി ഗിരീഷ് ചോദാൻകറെയും നിയമിച്ചു. രാഹുൽ ഗാന്ധിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന യൂത്ത് കോണ്‍ഗ്രസ് നേതാവാണ് ഇദ്ദേഹം.
കമൽനാഥ് മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷൻ
12:56 AM Apr 27, 2018 | Deepika.com