ന്യൂഡൽഹി: ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റീസും മലയാളിയുമായ ജസ്റ്റീസ് കെ.എം. ജോസഫിന്റെ പേര് സുപ്രീംകോടതി കൊളീജിയം സുപ്രീംകോടതിയിലേക്കു ശിപാർശ ചെയ്തതു മുതൽ വിവാദങ്ങൾ തുടങ്ങിയിരുന്നു. കൊളീജിയം ശിപാർശ കേന്ദ്രസർക്കാർ അംഗീകരിക്കാനിടയില്ലെന്ന് അന്നുതന്നെ നിയമവൃത്തങ്ങൾ ആശങ്ക പ്രകടിപ്പിച്ചിരുന്നു.
ഉത്തരാഖണ്ഡിൽ 2016ൽ കോണ്ഗ്രസ് സർക്കാരിനെ അട്ടിമറിച്ച് ഏർപ്പെടുത്തിയ രാഷ്ട്രപതി ഭരണം റദ്ദായത് ജസ്റ്റീസ് കെ.എം. ജോസഫിന്റെ നിർണായക വിധിയിലൂടെ ആയിരുന്നു. നരേന്ദ്ര മോദി സർക്കാരിന് വലിയ തിരിച്ചടിയായിരുന്നു ഈ വിധി. ആ വിധി സുപ്രീംകോടതിയും ശരിവച്ചതോടെ ഉത്തരാഖണ്ഡിൽ കോണ്ഗ്രസ് വീണ്ടും അധികാരത്തിലെത്തി.
ഇതിനു പിന്നാലെ കെ.എം. ജോസഫിനെ ആന്ധ- തെലുങ്കാന ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റാൻ കൊളീജിയം നൽകിയ ശിപാർശയും കേന്ദ്രം സ്വീകരിച്ചില്ല. മറ്റ് പല ശിപാർശകൾക്കും അംഗീകാരം നൽകിയപ്പോൾ ഇതു സംബന്ധിച്ച ഫയൽ തിരിച്ചയയ്ക്കാതെയാണ് കേന്ദ്രം പ്രതികരിച്ചത്.
പിന്നീട് മെരിറ്റിന്റെ അടിസ്ഥാനത്തിൽ സുപ്രീംകോടതിയിലേക്കു ശിപാർശ ചെയ്തപ്പോഴാണ്, ഇപ്പോൾ കേരളത്തിന് സുപ്രീംകോടതിയിൽ ജഡ്ജിമാരുടെ എണ്ണം കൂടുമെന്നു ചൂണ്ടിക്കാട്ടി ശിപാർശ തിരിച്ചയച്ചിരിക്കുന്നത്.
ഇപ്പോൾ 58 വയസുള്ള കെ.എം. ജോസഫിന് ഹൈക്കോടതി ചീഫ് ജസ്റ്റീസായി ഇനി രണ്ടു വർഷമാണുള്ളത്. കൊളീജിയം ശിപാർശ കേന്ദ്രം അംഗീകരിച്ചിരുന്നെങ്കിൽ അഞ്ചു വർഷത്തിലധികം അദ്ദേഹത്തിന് സുപ്രീംകോടതി ജഡ്ജിയായി തുടരാമായിരുന്നു.
മുൻ സുപ്രീംകോടതി ജഡ്ജിയായ പിതാവ് ജസ്റ്റീസ് കെ.കെ. മാത്യുവിനെ പിന്തുടർന്നാണ് കെ.എം. ജോസഫ് നിയമരംഗത്തെത്തിയത്. ഡൽഹി കേന്ദ്രീയ വിദ്യാലയത്തിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ചെന്നൈ ലയോള കോളജിൽനിന്ന് ബിരുദമെടുത്തു. എറണാകുളം ഗവണ്മെന്റ് ലോ കോളജിൽ നിന്ന് നിയമബിരുദം നേടി.
1952ൽ ഡൽഹി ഹൈക്കോടതിയിൽ അഭിഭാഷകനായി ഒൗദ്യോഗിക ജീവിതം ആരംഭിച്ചു. ഒരു വർഷത്തിനു ശേഷം കേരള ഹൈക്കോടതിയിൽ അഭിഭാഷകനായി. 2004ൽ കേരള ഹൈക്കോടതിയിൽ സ്ഥിരം ജഡ്ജിയായി. 2014 ജൂലൈലാണ് ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റീസാകുന്നത്.
വിമർശനവുമായി കോൺഗ്രസ്
ന്യൂഡൽഹി: ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റീസ് കെ.എം. ജോസഫിനെ സുപ്രീംകോടതി ജഡ്ജിയാക്കാനുള്ള ശിപാർശ പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ടു കേന്ദ്രസർക്കാർ തിരിച്ചയച്ചതിനെതിരേ രൂക്ഷ വിമർശനവുമായി കോണ്ഗ്രസ്. ഇന്ത്യൻ ജുഡീഷറി അപകടത്തിലാണെന്ന് മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ പറഞ്ഞു.
ജസ്റ്റീസ് കെ.എം. ജോസഫിനോടുള്ള അപ്രീതിക്കു കാരണം മോദിക്കേറ്റ പ്രഹരം
12:56 AM Apr 27, 2018 | Deepika.com