ന്യൂഡൽഹി: മൈ ലോർഡ്, യുവർ ഓണർ. വാദ പ്രതിവാദങ്ങൾക്കിടെ സുപ്രീംകോടതി നീതിപീഠത്തിലേക്ക് നോക്കി ഇന്നലെ വരെ അങ്ങനെ വിളിച്ചിരുന്ന വനിതാ രത്നം ഇന്നുമുതൽ അവിടിരുന്ന് ആ വിശേഷണങ്ങൾക്കു വിളി കേൾക്കും. വിവാദങ്ങളുടെ മഴക്കാറു മൂടിയെങ്കിലും ഇന്ദു മൽഹോത്രയെന്ന വനിത സുപ്രീംകോടതി ജഡ്ജിയായി ഇന്നു ചുമതലയേൽക്കുന്പോൾ അത് അപൂർവതയുടെ തിളക്കം തന്നെയാണ്.
സുപ്രീംകോടതി ചരിത്രത്തിൽ ആദ്യമായി അഭിഭാഷക സമൂഹത്തിൽ നിന്നു ന്യായാധിപ സ്ഥാനത്തേക്ക് ഉയർത്തപ്പെടുന്ന വനിതയാണ് ഇന്ദു മൽഹോത്ര. നിയമ രംഗത്ത് മനുഷ്യാവശപരവും ശ്രദ്ധേയവുമായ ഒട്ടേറെ പുരോഗമന പരിഷ്കാരങ്ങൾക്ക് ശ്രദ്ധേയമായ നിലയിൽ ചുക്കാൻ പിടിച്ചിരുന്നു ഇന്ദു മൽഹോത്ര എന്ന അഭിഭാഷക.
അഭിഭാഷകരുടെ കുടുംബത്തിൽ നിന്നാണ് 61 കാരിയായ ഇന്ദു മൽഹോത്ര അപൂർവ നേട്ടവുമായി സുപ്രീംകോടതിയുടെ ന്യായാധിപ പീഠത്തിനു മുന്നിലേക്കെത്തുന്നത്. ഡൽഹി സർവകലാശാലയിൽ നിന്നു നിയമ ബിരുദമെടുത്ത ശേഷം 1983ലാണ് അഭിഭാഷകവൃത്തി ആരംഭിക്കുന്നത്. 1988ൽ സുപ്രീംകോടതിയിൽ വക്കാലത്ത് ഫയൽ ചെയ്യാൻ അധികാരപ്പെടുത്തുന്ന അഡ്വക്കേറ്റ് ഓണ്‍ റിക്കാർഡ് ടെസ്റ്റിൽ ഒന്നാമതെത്തി.
2007ൽ മുതിർന്ന അഭിഭാഷകയായി. ഇതിന് മുൻപ് അഭിഭാഷക രംഗത്ത് നിന്ന് ലൈല സേത്ത് ഹൈക്കോടതി ജഡ്ജിയായി നിയമിക്കപ്പെട്ടിട്ടുണ്ട്. പിന്നീട് 30 വർഷങ്ങൾക്ക് ശേഷമാണ് അഭിഭാഷക രംഗത്തുനിന്ന് ആദ്യ വനിതയെന്ന നിലയിൽ ഇന്ദു മൽഹോത്ര സുപ്രീംകോടതിയിലേക്ക് ജഡ്ജിയായി എത്തുന്നത്. റോഡപകടങ്ങളിൽ പെട്ടു കിടക്കുന്നവരെ സഹായിക്കുന്നവർ പിന്നീട് നിയമക്കുരുക്കിൽ അകപ്പെടുന്ന സാഹചര്യം ഒഴിവാക്കുന്നതിനായി രൂപം നൽകി ഗുഡ് സമരിറ്റൻ നിയമത്തിനായുള്ള മാർഗനിർദേശങ്ങൾ നൽകി മുന്നിൽ നിന്നത് സേവ് ലൈഫ് ഫൗണ്ടേഷൻ എന്ന എൻജിഓയുടെ അഭിഭാഷകയായിരിക്കുന്പോഴാണ്.
ജോലി സ്ഥലത്ത് നടക്കുന്ന ലൈംഗിക അതിക്രമങ്ങളെക്കുറിച്ചും പരാതികളെക്കുറിച്ചും പഠിക്കാൻ സുപ്രീംകോടതി നിയമിച്ച വിശാഖ കമ്മിറ്റിയിലും അംഗമായിരുന്നു. സിനിമ മേഖലയിൽ മേക്കപ്പ് ആർട്ടിസ്റ്റുകൾ നേരിടുന്ന വിവേചനങ്ങൾക്കെതിരേയുള്ള പരാതികളിലും അവർ നിയമപോരാട്ടങ്ങൾക്ക് മുന്നിൽ നിന്നു. സ്ത്രീധന പീഡന കേസുകളിൽ അറസ്റ്റിന് അംഗീകാരം നൽകാൻ എല്ലാ ജില്ലകളിലും കുടുംബ ക്ഷേമ കമ്മിറ്റികൾ രൂപീകരിക്കുന്നതിൽ സുപ്രീംകോടതി ഇന്ദു മൽഹോത്രയെ അമിക്കസ്ക്യൂരി ആയി നിയമിച്ചിരുന്നു.
1991 മുതൽ 1996 വരെ ഹരിയാന സർക്കാരിന്റെ സുപ്രീംകോടതിയിലെ സ്റ്റാൻഡിംഗ് കൗണ്‍സിൽ ആയിരുന്നു. അതിനു പുറമേ സെക്യൂരിറ്റി എക്സേഞ്ച് ബോർഡ് ഓഫ് ഇന്ത്യ, ഡൽഹി ഡവലപ്മെന്റ് അഥോറിറ്റി, കൗണ്‍സിൽ ഫോർ ഇൻഡസ്ട്രയിൽ റിസേർച്ച്, ഇന്ത്യൻ കൗണ്‍സിൽ ഫോർ അഗ്രിക്കൾച്ചർ റിസേർച്ച് എന്നീ സമിതികൾക്ക് വേണ്ടിയും സുപ്രീംകോടതിയിൽ ഹാജരായിരുന്നു. 1996ലെ ആർബിട്രേഷൻ ആൻഡ് കോണ്‍സിലിയേഷൻ നിയമത്തെക്കുറിച്ച് ഒരു പുസ്തകവും രചിച്ചിട്ടുണ്ട്.
സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകനായിരുന്ന ഓം പ്രകാശ് മൽഹോത്രയുടെ മകളായി ബാംന്തൂരിലാണ് ജനിച്ചത്. ഡൽഹി കാർമൽ കോണ്‍വെന്റ് സ്കൂളിലെ പഠനത്തിന് ശേഷം രാഷ്ട്രമീമാംസയിൽ ലേഡിശ്രീറാം കോളജിൽ നിന്ന് ബിരുദാനന്തര ബിരുദം നേടി. സുപ്രീംകോടതി ജഡ്ജിയാകുന്ന ഏഴാമത്തെ വനിതയാണ് ഇന്ദു മൽഹോത്ര. ജസ്റ്റീസുമാരായ എം. ഫാത്തിമ ബീവി, സുജാത മനോഹർ, റുമാ പാൽ, രഞ്ജന ദേശായി, ഗ്യാൻ സുധ മിശ്ര, ആർ. ഭാനുമതി എന്നിവരായിരുന്നു സുപ്രീംകോടതിയിലെ മറ്റു വനിത ജഡ്ജിമാർ.
നീതിപീഠത്തിൽ തിളങ്ങി സുപ്രീം വനിത
12:56 AM Apr 27, 2018 | Deepika.com