ന്യൂഡൽഹി: മുസഫർ നഗർ കലാപത്തിലെ പ്രതികളും വർഗീയ വിദ്വേഷം നടത്തിയതിനു കേസുകൾ നേരിടുന്നവരുമായി ബിജെപി നേതാക്കളെ കുറ്റവിമുക്തരാക്കാൻ ഒരുങ്ങി യുപി സർക്കാർ. ഉത്തർപ്രദേശിൽ വർഗീയ പരാമർശം നടത്തി ഏറെ വിവാദമുണ്ടാക്കിയ സാധ്വി പ്രാചി, ബിജെപി എംപിമാരായ കുൻവാർ ഭരതേന്ദ്ര സിംഗ്, സഞ്ജീവ് ബല്യാണ്, എംഎൽഎമാരായ ഉമേഷ് മല്ലിക്, സംഗീത് സോം, സുരേഷ് റാന എന്നിവർക്കെതിരേയുള്ള കേസുകൾ യുപി സർക്കാർ പിൻവലിക്കാനൊരുങ്ങുകയാണ്. മുസാഫർ നഗർ കലാപത്തിനിടയാക്കി നടത്തിയ വർഗീയ വിദ്വേഷ പ്രസംഗങ്ങളിൻമേലുള്ള കേസുകളാണ് യോഗി ആദിത്യനാഥ് സർക്കാർ പിൻവലിക്കുന്നത്. ഇതോടൊപ്പം മുസാഫർ നഗർ കലാപ കേസിലെ 13 കൊലപാതക കേസുകൾ ഉൾപ്പടെ 131 കേസുകൾ പിൻവലിക്കുകയാണെന്നും സൂചനയുണ്ട്.
രാജ്യത്ത് വർഗീയ, വിദ്വേഷ പ്രസംഗങ്ങളുടെയും പ്രസ്താവനകളുടെയും പേരിൽ ഏറ്റവും കൂടുതൽ കേസുകൾ ബിജെപി നേതാക്കളുടെ പേരിൽ. നിലവിൽ ഇത്തരം കേസുകളിൽ പ്രതിയായിട്ടുള്ള 58 എംപിമാരിലും എംഎൽഎമാരിലും 27 പേർ ബിജെപിക്കാരാണ്. ഇതിൽ കേന്ദ്ര, സംസ്ഥാന മന്ത്രിമാരും പാർട്ടി എംപി മാരും എംഎൽഎമാരും ഉൾപ്പെടുന്നു. കേന്ദ്ര മന്ത്രി ഉമാഭാരതിയുടെ പേരിലും വിദ്വേഷ പ്രസംഗം നടത്തിയതിന്റെ പേരിൽ കേസുണ്ട്.
നിലവിലെ 15 ലോക്സഭ എംപിമാരുടെ പേരിൽ വിദ്വേഷ പരാമർശങ്ങൾ നടത്തിയതിന്റെ പേരിൽ കേസുകളുണ്ട്. ഇതിൽ പത്തുപേരും ബിജെപി എംപിമാരാണ്. ഓൾ ഇന്ത്യ യുണൈറ്റഡ് ഫ്രണ്ട്, തെലുങ്കാന രാഷ്്ട്ര സമിതി, പട്ടാളി മക്കൾ കക്ഷി, ശിവ സേന, എഐഎംഐഎം എന്നീ പാർട്ടികളിൽ നിന്നാണ് ഇത്തരത്തിലുള്ള കേസുകൾ നേരിടുന്ന മറ്റ് എംപിമാർ. രാജ്യസഭ എംപിമാരിൽ ആരുടെയും പേരിൽ ഇത്തരത്തിലുള്ള കേസുകളില്ല.
ലോക്സഭ എംപി അസദുദീൻ ഒവൈസി, ബദറുദീൻ അജ്മൽ എന്നിവരാണ് കേസ് നേരിടുന്ന നേതാക്കൾ. ഇതിനു പുറമേ 43 എംഎൽഎമാരും വിദ്വേഷ പ്രസംഗത്തിന്റെ പേരിൽ കേസുകൾ നേരിടുന്നു. ഇതിൽ 17 പേർ ബിജെപിക്കാരാണ്. ഉത്തർപ്രദേശിൽ നിന്ന് 15 എംപിമാരും എംഎൽഎമാരുമാണ് ഇത്തരത്തിലുള്ള കേസുകളിൽ അകപ്പെട്ടിരിക്കുന്നത്. തെലുങ്കാനയിൽ നിന്ന് 13 പേരും കർണാടകയിൽ നിന്നു അഞ്ചും മഹാരാഷ്ട്രയിൽ നിന്ന് അഞ്ചുപേരുടെയും പേരിൽ സമാന കേസുകളുണ്ട്. ഡൽഹി ആസ്ഥാനമായ അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് ആണ് ഇതു സംബന്ധിച്ച കണക്കുകൾ പുറത്തു വിട്ടത്.
വർഗീയവിദ്വേഷപ്രസംഗം: കൂടുതൽ കേസുകളും ബിജെപി നേതാക്കളുടെ പേരിൽ
12:56 AM Apr 27, 2018 | Deepika.com