ജോധ്പുർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മാനഭംഗപ്പെടുത്തിയ കേസിൽ വിവാദ ആൾദൈവം ആശാറാം ബാപ്പുവിന് ശിക്ഷ ഉറപ്പാക്കിയത് മുൻ സഹായിയുടെ വെളിപ്പെടുത്തൽ. ആശാറാം ബാപ്പുവിന്റെ കിടപ്പുമുറിയിൽവരെ പ്രവേശനമുണ്ടായിരുന്ന രാഹുൽ കെ. സച്ചാറിന്റെ മൊഴികളാണു കേസിൽ നിർണായകമായത്.
പെൺകുട്ടികളെ ലൈംഗീകമായി ചൂഷണം ചെയ്യുന്നതു ജ്ഞാനോദയം സിദ്ധിച്ച തന്നെപ്പോലുള്ള ബ്രഹ്മജ്ഞാനികളെ സംബന്ധിച്ച് പാപമല്ലെന്ന് ഇയാൾ വിശ്വസിച്ചിരുന്നുവെന്നാണു രാഹുലിന്റെ മൊഴി. ലൈംഗികശേഷി വർധിപ്പിക്കാൻ ആശാറാംബാപ്പു മരുന്നുകൾ ഉപയോഗിച്ചിരുന്നു. രാജസ്ഥാനിലെ പുഷ്കറിലും ഹരിയാനയിലെ ഭിവാനിയിലും ഗുജറാത്തിലെ അഹമ്മദാബാദിലുമുള്ള ആശ്രമങ്ങളിൽ വച്ച് ആശാറാം ബാപ്പു പെൺകുട്ടികളെ മാനഭംഗപ്പെടുത്തുന്നതു നേരിൽക്കണ്ടിട്ടുണ്ടെന്നും മൊഴിയിലുണ്ട്.
ആശ്രമം വിട്ടശേഷം 2004 ൽ രാഹുലിനെ ഒരു സംഘം ആക്രമിച്ചു. ഇതിനെതിരേ പോലീസിൽ പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ലെന്നും 453 പേജുള്ള വിധിന്യായത്തിൽ രാഹുലിന്റെ മൊഴിയായി ചേർത്തിരിക്കുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മാനഭംഗപ്പെടുത്തിയതിനു ജോധ്പുരിലെ പട്ടികജാതി-പട്ടികവർഗകേസുകൾ പരിഗണിക്കുന്ന പ്രത്യേക കോടതി വ്യാഴാഴ്ചയാണ് ആശാറാംബാപ്പുവിന് മരണംവരെ തടവ് വിധിച്ചത്.
ബ്രഹ്മജ്ഞാനി; ലൈംഗികചൂഷണം പാപമല്ലെന്നും ആശാറാം വിശ്വസിച്ചു
12:56 AM Apr 27, 2018 | Deepika.com