ജോധ്പുർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മാനഭംഗം ചെയ്ത കേസിൽ വിവാദ ആൾദൈവം ആശാറാം ബാപ്പുവിനു ജീവപര്യന്തം കഠിന തടവുശിക്ഷ. അഞ്ചു വർഷം മുന്പുനടന്ന സംഭവവുമായി ബന്ധപ്പെട്ട കേസിൽ ആശാറാമിന്റെ അനുചരരായ ശരത്, ശില്പി എന്നിവർക്ക് 20 വർഷം കഠിനതടവും ജോധ്പുരിലെ പ്രത്യേക കോടതി വിധിച്ചു. ശിവ, പ്രകാശ് എന്നീ പ്രതികളെ അഡീഷണൽ സെഷൻസ് ജഡ്ജി മധുസൂദൻ ശർമ കുറ്റവിമുക്തരാക്കി. പോക്സോ നിയമം ഉൾപ്പെടെയുള്ള കുറ്റങ്ങളാണു പ്രതികൾക്കെതിരേ ചുമത്തിയിരിക്കുന്നത്.
ആശാറാം ബാപ്പുവിനു സ്വാഭാവികമരണം വരെ ശിക്ഷ അനുഭവിക്കേണ്ടിവരുമെന്നു സ്പെഷൽ പ്രോസിക്യൂട്ടർ പോകാർ റാം ബിഷ്ണോയി കോടതിക്കുപുറത്ത് മാധ്യമങ്ങളോടു പറഞ്ഞു. വിവാദസന്യാസിക്ക് ഒരു ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. ആശാറാം ബാപ്പു സന്യാസിയല്ലെന്നും കുറ്റവാളിയാണെന്നുമായിരുന്നു വാദം. ഗൂഢാലോചനയിലൂടെയാണ് ഇരയായ പെൺകുട്ടിയെ ആശ്രമത്തിലെത്തിച്ചതെന്നും വാദിച്ചു. പ്രതിക്കു പരമാവധി ശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
അനുയായികളുടെ പ്രതിഷേധം ഉൾപ്പെടെ പരിഗണിച്ച് ജോധ്പുർ സെൻട്രൽ ജയിലിനുള്ളിലാണു പ്രത്യേക കോടതി പ്രവർത്തിച്ചത്. അനുയായികൾ ക്രമസമാധാനപ്രശ്നങ്ങൾ സൃഷ്ടിക്കാനിടയുണ്ടെന്നു ചൂണ്ടിക്കാട്ടി ജയിലിനുള്ളിൽ പ്രത്യേകകോടതി രൂപവത്കരിക്കാൻ രാജസ്ഥാൻ ഹൈക്കോടതിയാണു നിർദേശിച്ചത്.
ഉത്തർപ്രദേശിലെ സഹാരൻപുരിൽനിന്നുള്ള പതിനാറുകാരിയെ ജോധ്പുരിനു സമീപമുള്ള ആശ്രമത്തിൽ എത്തിച്ചു പീഡിപ്പിച്ചതായാണ് എഴുപത്തേഴുകാരനായ ആശാറാമിനെതിരായ കേസ്. 2013 ഓഗസ്റ്റിലുണ്ടായ സംഭവത്തിലെ സാക്ഷികളിൽ ഒൻപതു പേർ ആക്രമിക്കപ്പെട്ടു. മൂന്നുപേർ ദുരൂഹ സാഹചര്യങ്ങളിൽ മരിച്ചു. കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥരെപ്പോലും അനുയായികൾ ഭീഷണിപ്പെടുത്തിയിരുന്നു. ഗുജറാത്തിലെ സൂറത്തിൽ സഹോദരിമാരായ രണ്ടു കുട്ടികളെ പീഡിപ്പിച്ചതിനും ആശാറാമിനും മകൻ നാരായണ് സായിക്കുമെതിരേ കേസുണ്ട്.
മാനഭംഗക്കേസിൽ ആശാറാം ബാപ്പുവിനു ജീവപര്യന്തം കഠിനതടവ്
01:57 AM Apr 26, 2018 | Deepika.com