ന്യൂഡൽഹി: പത്രസ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യ വീണ്ടും താഴോട്ട്. അതിരുകളില്ലാത്ത റിപ്പോർട്ടർമാർ (ആർഎസ്എഫ്) എന്ന സ്വതന്ത്ര സംഘടന തയാറാക്കിയ പട്ടികയിൽ ഇന്ത്യ 136-ൽനിന്നു 138-ാം സ്ഥാനത്തേക്കു താണു. മാധ്യമങ്ങൾ അടിച്ചമർത്തപ്പെടുന്ന രാജ്യങ്ങളിലാണ് ഇന്ത്യയുടെ സ്ഥാനം.
കർണാടകയിലെ ലങ്കേഷ് പത്രിക പത്രാധിപർ ഗൗരി ലങ്കേഷ് വധിക്കപ്പെട്ടതടക്കം പത്രപ്രവർത്തകർക്കു നേരേ ഉണ്ടാകുന്ന അക്രമങ്ങളാണ് ഇന്ത്യയുടെ തരംതാഴ്ത്തലിലേക്കു നയിച്ചത്. വിദ്വേഷ പ്രചാരണമാണു മറ്റൊരു വിഷയം. 2014-ൽ നരേന്ദ്ര മോദി പ്രധാനമന്ത്രി ആയതു മുതൽ സാമുദായിക വിദ്വേഷവും സ്പർധയും വളർത്തുന്ന പ്രചാരണം വർധിച്ചു വരികയാണ്. ഭരണകക്ഷിയെയോ ഹിന്ദുത്വയെയോ വിമർശിക്കുന്ന ഏതിനുമെതിരേ ഓൺലൈൻ മാധ്യമങ്ങളിലൂടെയും അല്ലാതെയും വിദ്വേഷ പ്രചാരണം നടക്കുന്നു. പട്ടികയ്ക്കൊപ്പം പുറത്തിറക്കിയ റിപ്പോർട്ടിൽ ആർഎസ്എഫ് പറഞ്ഞു. പലപ്പോഴും റിപ്പോർട്ടറെ വധിക്കാൻ ആഹ്വാനം ചെയ്യുന്നു. പ്രധാനമന്ത്രിയുടെ ട്രോൾ പടയിൽ നിന്നാണ് ഇതിന്റെ ഉദ്ഭവം എന്നും റിപ്പോർട്ടിൽ വിമർശിച്ചു.
180 രാജ്യങ്ങളുടെ പട്ടികയിൽ ചൈന 175-ാം സ്ഥാനത്തു മാറ്റമില്ലാതെ തുടർന്നു. മാധ്യമസ്വാതന്ത്ര്യം ചൈനയിൽ ഇല്ലെന്നാണ് റിപ്പോർട്ട് പറയുന്നത്.
നോർവേയാണ് ഒന്നാം സ്ഥാനത്ത്. സ്വീഡൻ, നെതർലാൻഡ്സ്, ഫിൻലൻഡ്, സ്വിറ്റ്സർലൻഡ് എന്നിവയാണു തുടർന്നുള്ള സ്ഥാനങ്ങളിൽ.
പത്രസ്വാതന്ത്ര്യം: ഇന്ത്യ വീണ്ടും താഴോട്ട്
01:57 AM Apr 26, 2018 | Deepika.com