ന്യൂഡൽഹി: സംഘപരിവാർ പ്രവർത്തകർ ദളിത് എന്ന വാക്കുപയോഗിക്കരുതെന്ന് ആർഎസ്എസ് നിർദേശം. അപമാനകരമായ കോളോണിയൽ പ്രയോഗത്തിന്റെ തുടർച്ചയാണ് ദളിത് എന്ന പ്രയോഗമെന്നാണ് വിലയിരുത്തൽ. ആർഎസ്എസ് ഉൾപ്പടെയുള്ള സംഘപരിവാർ സംഘടനകളുടെ പ്രവർത്തകരോടാണ് ദളിത് എന്ന വാക്കിന് പകരം പട്ടികജാതി, പട്ടിക വർഗ വിഭാഗങ്ങൾ എന്നു തന്നെ ഉപയോഗിക്കണമെന്ന നിർദേശം നൽകിയിരിക്കുന്നത്.
ഈ രണ്ടു വാക്കുകളും ഭരണഘടനാപരമായ പ്രയോഗങ്ങളാണെന്നാണ് വിഎച്ച്പി ഇന്റർനാഷണൽ വർക്കിംഗ് പ്രസിഡന്റ് അലോക് കുമാർ പറഞ്ഞത്.
പട്ടിക ജാതി, പട്ടിക വർഗം എന്ന വാക്കുകൾ ജാതിയെ സൂചിപ്പിക്കുന്നതോ അപമാനകരമായതോ ആയ പ്രയോഗങ്ങളല്ലെന്നും സംഘപരിവാർ നേതാക്കൾ പറയുന്നു. കഴിഞ്ഞ ആഴ്ച കേന്ദ്ര സാമൂഹ്യ ക്ഷേമ വകുപ്പ് കേന്ദ്ര, സംസ്ഥാന സർക്കാരുകളിലെ വിവിധ വകുപ്പുകൾക്ക് കേന്ദ്ര സാമൂഹിക നീതി വകുപ്പ് നിർദേശം നൽകിയിരുന്നു. 1982 ഫെബ്രുവരി പത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഉത്തരവ് ഉദ്ധരിച്ചാണ് കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്കും കേന്ദ്ര മന്ത്രാലയങ്ങൾക്കും നിർദേശം നൽകിയിരിക്കുന്നത്. പട്ടിക ജാതി (എസ്സി) സർട്ടിഫിക്കറ്റിൽ ഹരിജൻ എന്ന പദം ഉപയോഗിക്കരുതെന്ന ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര മന്ത്രാലയം പുതിയ നിർദേശം നൽകിയിരിക്കുന്നത്.
രാജ്യമെങ്ങും ദളിത് വിഭാഗങ്ങൾക്കു നേർക്ക് നടക്കുന്ന അക്രമങ്ങളും അതിനു തുടർന്നു നടക്കുന്ന പ്രക്ഷോഭങ്ങളും ബിജെപിയുടെ വോട്ട് ബാങ്കിൽ വിള്ളൽ വീഴ്ത്തുമെന്ന ആശങ്കയിൽ നിന്നാണ് ആർഎസ്എസും കേന്ദ്ര സർക്കാരും ദളിത് വാക്കിനു വിലക്ക് കൽപ്പിച്ചതെന്നാണു വിലയിരുത്തൽ.
2019 ലോക്സഭ തെരഞ്ഞെടുപ്പിൽ വിവിധ സംസ്ഥാനങ്ങളിൽ നടന്ന ദളിത് മുന്നേറ്റങ്ങളുടെ പ്രതിഫലനം ബിജെപിക്കു പ്രതികൂലമായി ഭവിക്കുമെന്നും ആർഎസ്എസ് മുന്നറിയിപ്പു നൽകിയിട്ടുണ്ട്.
ദളിത് പ്രയോഗം വേണ്ടെന്ന് ആർഎസ്എസ്
01:25 AM Apr 26, 2018 | Deepika.com