ഷാജഹാൻപുർ: സ്വയംപ്രഖ്യാപിത ആൾദൈവം ആശാറാം ബാപ്പുവിനെതിരേയുള്ള മാനഭംഗക്കേസിൽ എസ്സി/എസ്ടി പ്രത്യേക കോടതി ഇന്നു വിധി പറയും. അക്രമസംഭവങ്ങളുണ്ടാകുമെന്ന രഹസ്യസന്ദേശത്തെത്തുടർന്ന് ഷാജഹാൻപുരിൽ പോലീസ് സുരക്ഷ ശക്തമാക്കി.
2013 ഓഗസ്റ്റ് 15ന് ജോധ്പുരിലെ മണായിയിലുള്ള ആശ്രമത്തിൽ അന്തേവാസിയായ ഷാജഹാൻപുർകാരിയെ മാനഭംഗപ്പെടുത്തിയെന്നാണ് ആശാറാമിനെതിരേയുള്ള കേസ്. പെൺകുട്ടിയുടെ വീടിനു പോലീസ് കാവലേർപ്പെടുത്തി, സിസിടിവി കാമറയും സ്ഥാപിച്ചു. രുദ്രാപുരിലെ ആശ്രമത്തിനു മുന്നിലും പോലീസ് ക്യാന്പ് ചെയ്യുന്നുണ്ട്. കേസിൽ വിധി പറയുന്നതു ജോധ്പുർ കോടതി 25ലേക്കു മാറ്റുകയായിരുന്നു. പോക്സോ കേസിൽ അറസ്റ്റിലായ ആശാറാം 2013 ഓഗസ്റ്റ് 31 മുതൽ ജയിൽ കഴിയുകയാണ്. ശിക്ഷിക്കപ്പെട്ടാൽ പരമാവധി 10 വർഷംവരെ തടവു ലഭിക്കാവുന്ന കുറ്റമാണിത്.
രാജസ്ഥാനിലും ഗുജറാത്തിലുമായി ആശാറാമിനെതിരേ പീഡനക്കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളതിനാൽ സുപ്രീംകോടതി ജാമ്യം നിഷേധിച്ചിരുന്നു.
ആശാറാം കേസിൽ വിധി ഇന്ന്; സുരക്ഷ ശക്തമാക്കി
12:45 AM Apr 25, 2018 | Deepika.com