അഹമ്മദാബാദ്: ഗുജറാത്തിലെ ഭാവ്നഗറിൽ സർക്കാർ ഉടമസ്ഥതയിലുള്ള ഗുജറാത്ത് പവർ കോർപറേഷൻ ലിമിറ്റഡ്(ജിപിസിഎൽ) നടത്തുന്ന ഭൂമിപിടിച്ചെടുക്കലിനെതിരേ വേറിട്ട പ്രതിഷേധവുമായി കർഷകർ. സർക്കാർ കൃഷിഭൂമി പിടിച്ചെടുക്കുന്ന പക്ഷം തങ്ങൾക്ക് ജീവനൊടുക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് 5,259 കർഷകർ പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും കത്തയച്ചു. ഗുജറാത്ത് കേദത്ത് സമാജ് എന്ന കർഷകസംഘടനയുടെ ആഭിമുഖ്യത്തിലാണ് കർഷകർ കത്തയച്ച് പ്രതിഷേധമറിയിച്ചത്.
ജിപിസിഎൽ പോലീസിനെ ഉപയോഗിച്ച് ബലപ്രയോഗത്തിലൂടെയാണ് കർഷകരെ ഒഴിപ്പിക്കുന്നതെന്നും കൃഷിഭൂമിയില്ലാത്ത തങ്ങളെ മരിക്കാൻ അനുവദിക്കണമെന്നും കർഷകർ അയച്ച കത്തിൽ പറയുന്നു. 20 വർഷം മുന്പ് കന്പനി സ്വന്തമാക്കിയ കൃഷിഭൂമിയാണ് ഇപ്പോൾ തിരിച്ചുപിടിക്കാൻ ശ്രമിക്കുന്നതെന്നും ഇതു നിയമവിരുദ്ധമാണെന്നും കേദത്ത് സമാജ് നേതാവ് നരേന്ദ്രസിൻഹ് ഗോഹിൽ പറഞ്ഞു.
സമാധാനപരമായി പ്രതിഷേധയോഗം കൂടിയ കർഷകർക്കു നേരെ പോലീസ് രണ്ടു പ്രാവശ്യം വെടിവയ്പ് നടത്തി. വർഷങ്ങളായി കൃഷി ചെയ്യുന്ന ഭൂമിക്കുവേണ്ടി പോരാടുന്ന തങ്ങളെ തീവ്രവാദികളായാണ് അധികൃതർ പെരുമാറുന്നത്. പ്രതിഷേധപ്രകടനങ്ങൾ വിലക്കാൻ ജില്ലാ ഭരണകൂടം നിരോധനാജ്ഞയും പ്രഖ്യാപിച്ചിരിക്കുകയാണ്. കൃഷി ചെയ്യാൻ ഭൂമിയില്ലാതാകുന്നതും മരിക്കുന്നതും ഒരുപോലാണെന്നും അതിനാലാണ് തങ്ങൾ ജീവനൊടുക്കാൻ അനുമതി തേടുന്നതെന്നും ഗോഹിൽ പറഞ്ഞു.
മരണം വരിക്കാൻ അനുമതി തേടി കർഷകർ
12:45 AM Apr 25, 2018 | Deepika.com