ന്യൂഡൽഹി: പെട്രോൾ, ഡീസൽ വില സർവകാല റിക്കാർഡിലേക്ക് എത്തുന്പോഴും നികുതി കുറയ്ക്കില്ലെന്നു കേന്ദ്രം. വേണമെങ്കിൽ സംസ്ഥാനങ്ങൾ ഇവയുടെ ‘വാറ്റ്’ കുറയ്ക്കട്ടെ എന്നാണു കേന്ദ്ര നിലപാട്. ഇന്നലെ 11 പൈസയാണ് ഒരു ലിറ്റർ പെട്രോളിനു കൂടിയത്.
പെട്രോൾ, ഡീസൽ വിലകൾ 55 മാസത്തെ ഏറ്റവും ഉയർന്ന നിലയിലായിട്ടുണ്ട്. ഇന്നലെ കേരളത്തിൽ 77.26 രൂപ മുതൽ 78.47 രൂപ വരെയാണ് ഒരു ലിറ്റർ പെട്രോളിന് ഈടാക്കിയത്. സംസ്ഥാനത്ത് ഏറ്റവുമുയർന്ന പെട്രോൾ വില നിലനിന്നത് 2013 സെപ്റ്റംബർ 16 മുതൽ 30 വരെയാണ്. അന്ന് 78.41 രൂപ മുതൽ 79.58 രൂപ വരെയായിരുന്നു വില. അന്താരാഷ്ട്ര വില കൂടിയ സാഹചര്യത്തിൽ 2013 ഒക്ടോബർ ഒന്നിന് എക്സൈസ് ഡ്യൂട്ടി കുറച്ച യുപിഎ സർക്കാർ 2014 മേയ് വരെ വില കൂട്ടിയില്ല. മോദി ഗവൺമെന്റ് അധികാരമേറ്റശേഷമാണു വിലകൂട്ടിയത്. പിന്നീട് അന്താരാഷ്ട്ര വില താണപ്പോൾ എക്സൈസ് ഡ്യൂട്ടിയിൽ യുപിഎ സർക്കാർ കുറച്ചതു മുഴുവൻ വർധിപ്പിച്ചു.
കഴിഞ്ഞ ഒക്ടോബറിൽ എക്സൈസ് ഡ്യൂട്ടിയിൽ ലിറ്ററിനു രണ്ടു രൂപ കുറയ്ക്കുകയുണ്ടായി. ഇനി കുറയ്ക്കാൻ ഉദ്ദേശിക്കുന്നില്ലെന്നു ധനമന്ത്രാലയ ഉദ്യോഗസ്ഥർ ഇന്നലെ സൂചിപ്പിച്ചു. ഡ്യൂട്ടി ഒരു രൂപ കുറയ്ക്കുന്പോൾ 13,000 കോടി രൂപ നഷ്ടമുണ്ടെന്നാണു ധനമന്ത്രാലയം പറയുന്നത്. ഡ്യൂട്ടി കുറച്ചാൽ കമ്മി കൂടും. കമ്മി കൂടുന്നതു റേറ്റിംഗിനെ ബാധിക്കും. അതു വിദേശത്തുനിന്നു വായ്പ എടുക്കുന്ന വന്പൻ കന്പനികൾക്കു പലിശഭാരം കൂടാനിടയാക്കും.
കേന്ദ്രം ഒരു ലിറ്റർ പെട്രോളിൽനിന്ന് 19.48 രൂപയും ഡീസലിൽ നിന്ന് 15.33 രൂപയും എക്സൈസ് ഡ്യൂട്ടി ഈടാക്കുന്നുണ്ട്. പെട്രോളിന് 11.77 രൂപയും ഡീസലിന് 13.47 രൂപയുമാണു നരേന്ദ്രമോദി വർധിപ്പിച്ചത്. ഇതുമൂലം 2014-15-ലെ 99,000 കോടി രൂപയിൽ നിന്ന് ഇന്ധനങ്ങളുടെ ഡ്യൂട്ടിയിൽ നിന്നുള്ള വരുമാനം 2016-17-ൽ 2,42,000 കോടി രൂപയായി വർധിച്ചു.
പെട്രോൾ, ഡീസൽ ഡ്യൂട്ടി കുറയ്ക്കില്ല: കേന്ദ്രം
01:00 AM Apr 24, 2018 | Deepika.com