ന്യൂഡൽഹി: രാജ്യത്തെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനേക്കാൾ ഇനിയും എങ്ങനെ പ്രധാനമന്ത്രിയാകാമെന്നതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി താത്പര്യം കാണിക്കുന്നതെന്ന് കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ഇന്ത്യ കത്തിയെരിഞ്ഞേക്കാം, പെണ്‍കുട്ടികൾ പീഡിപ്പിക്കപ്പെട്ടേക്കാം, ന്യൂനപക്ഷങ്ങളുടെയും പട്ടികജാതിക്കാരുടെയും അവകാശങ്ങൾ ധ്വംസിക്കപ്പെട്ടേക്കാം. എന്നാൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അതൊന്നും വിഷയമല്ലെന്ന് രാഹുൽ വിമർശിച്ചു.
ഭരണഘടന സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തി കോണ്‍ഗ്രസ് രാജ്യവ്യാപകമായി ആരംഭിച്ച പ്രചാരണപരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ഞെട്ടിക്കുന്ന മാനഭംഗങ്ങൾ ഓരോ ദിവസവും വർധിച്ചുകൊണ്ടിരിക്കുന്നു. മോദിയുടെ ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ (പെണ്മക്കളെ രക്ഷിക്കൂ, അവരെ പഠിപ്പിക്കൂ) എന്ന മുദ്രാവാക്യത്തെ പരിഹസിച്ച രാഹുൽ, പെണ്‍കുട്ടികളെ ബിജെപിയിൽനിന്നും അവരുടെ നേതാക്കളിൽനിന്നും രക്ഷിക്കൂ എന്നായിരിക്കുന്നു എന്നും കുറ്റപ്പെടുത്തി.
അന്താരാഷ്ട്ര നാണയനിധി (ഐഎംഎഫ്) അധ്യക്ഷ പോലും പറഞ്ഞു, മോദി സ്ത്രീകളുടെ പുരോഗതിക്കായി ഒന്നും ചെയ്യുന്നില്ലെന്ന്. എന്നാൽ, അതിനെ ക്കുറിച്ച് മോദിക്ക് ഒന്നും പറയാനില്ല. മോദിക്ക് മോദിയിൽ മാത്രമാണ് താത്പര്യമെന്നും രാഹുൽ ആരോപിച്ചു.
ഭരണഘടനാ സ്ഥാപനമായ സുപ്രീംകോടതിയെ ചവിട്ടി അരയ്ക്കുകയും പാർലമെന്റിന്റെ പ്രവർത്തനങ്ങൾ തടസപ്പെടുത്തുകയുമാണ് കേന്ദ്രസർക്കാർ ചെയ്യുന്നത്. മോദി 15 മിനിറ്റ് താനുമായി സംവാദത്തിനു തയാറായാൽ അദ്ദേഹത്തെ തുറന്നുകാട്ടും. റഫാൽ ഇടപാടിലും നീരവ് മോദി വിഷയത്തിലും മോദിക്കു വായ് തുറക്കാനാവില്ല. മോദി പറയുന്നത് എംപിമാരും എംഎൽഎമാരും ഒന്നും സംസാരിക്കരുതെന്നാണ്. എല്ലാവരും മോദിയുടെ മൻ കി ബാത്ത് മാത്രം കേട്ടാൽ മതി: രാഹുൽ പറഞ്ഞു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്‍പ് തൊഴിലവസരങ്ങൾ വാഗ്ദാനം ചെയ്ത മോദി അടുത്ത തവണ വോട്ടിനായി പുതിയ വാഗ്ദാനങ്ങളുമായി ജനങ്ങളുടെ മുന്നിലെത്തുമെന്നും അദ്ദേഹം പരിഹസിച്ചു.
രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളിൽ മുഴുവൻ ആർഎസ്എസ് ആശയങ്ങളിൽ വിശ്വസിക്കുന്നവരെ തിരുകിക്കയറ്റി അവയെ നശിപ്പിക്കുകയാണ്. നിയമസംവിധാനങ്ങളിൽ പോലും കൈകടത്തുകയാണ്. രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് സുപ്രീംകോടതിയിലെ നാലു മുതിർന്ന ജഡ്ജിമാർ പത്രസമ്മേളനം വിളിച്ച് ജനങ്ങളോട് നീതി തേടിയത്. ജനങ്ങളാണ് സാധാരണ കോടതികളിൽനിന്നും ജഡ്ജിമാരിൽനിന്നും നീതി തേടാറുള്ളതെന്നും രാഹുൽ ചൂണ്ടിക്കാട്ടി. ഭരണഘടനയുടെ അന്തഃസത്ത നശിപ്പിക്കാൻ അവരെ കോണ്‍ഗ്രസ് അനുവദിക്കില്ല. കോണ്‍ഗ്രസിന്റെ ശരിക്കുള്ള ശക്തി 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ കാണാമെന്നും രാഹുൽ പറഞ്ഞു.
മോദിയുടെ മോഹം പ്രധാനമന്ത്രിപദം മാത്രം: രാഹുൽ ഗാന്ധി
01:00 AM Apr 24, 2018 | Deepika.com