ന്യൂഡൽഹി: ചീഫ് ജസ്റ്റീസ് ദീപക് മിശ്ര വിരമിക്കുന്നതു വരെ അദ്ദേഹത്തിന്റെ കോടതിയിൽ വാദത്തിനായി താൻ ഹാജരാകില്ലെന്ന് കോണ്ഗ്രസ് നേതാവും മുതിർന്ന അഭിഭാഷകനുമായ കപിൽ സിബൽ. ചീഫ് ജസ്റ്റീസ് ദീപക് മിശ്രയ്ക്കെതിരായ ഇംപീച്ച്മെന്റ് നോട്ടീസിൽ ഒപ്പുവച്ചതു സംബന്ധിച്ചു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തന്റെ തൊഴിലിന്റെ ഒൗന്നത്യം കാത്തുസൂക്ഷിക്കുന്നതിനാണ് ഈ നടപടിയെന്നും സിബൽ ഇന്ത്യൻ എക്സ്പ്രസ് ദിനപത്രത്തോടു പറഞ്ഞു.
ചീഫ് ജസ്റ്റീസ് എന്ന നിലയിൽ അദ്ദേഹത്തിന്റെ കാലാവധി നീട്ടിയാലും വിരമിച്ചു പദവിയൊഴിഞ്ഞാലും അന്വേഷണങ്ങളിൽ നിന്ന് ഒഴിവായാലും തങ്ങളുടെ നിലവാരം കാത്തുസൂക്ഷിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും കപിൽ സിബൽ ചൂണ്ടിക്കാട്ടി. അതേസമയം, ഇംപീച്ച്മെന്റ് നോട്ടീസിൽ ഒപ്പിടാൻ അഭിഭാഷകനായ രാജ്യസഭാംഗം ചിദംബരത്തോട് ആവശ്യപ്പെട്ടിരുന്നില്ല. സുപ്രീം കോടതിയിൽ ചിദംബരത്തിന്റെ കേസുകൾ ഇപ്പോഴുമുണ്ട്. അവിടെ അദ്ദേഹത്തിനു വേണ്ടി ഹാജരാകുന്നതു താനായിരുന്നു. തന്റെ തീരുമാനം ചിദംബരത്തിനു നഷ്ടമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചീഫ് ജസ്റ്റീസ് ദീപക് മിശ്ര വിരമിക്കുന്നതുവരെ കോടതിയിലേക്കില്ലെന്നു കപിൽ സിബൽ
01:00 AM Apr 24, 2018 | Deepika.com