ന്യൂഡൽഹി: സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ദീപക് മിശ്രയ്ക്കതിരേ പ്രതിപക്ഷ പാർട്ടികൾ നൽകിയ ഇംപീച്ച്മെന്റ് നോട്ടീസ് തള്ളാൻ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് അധികാരമില്ലെന്ന് മുതിർന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്. നോട്ടീസിൽ 50 രാജ്യസഭാ എംപിമാർ ഒപ്പിട്ടിട്ടുണ്ടോ എന്നു മാത്രമാണ് രാജ്യസഭ അധ്യക്ഷൻ നോക്കേണ്ടതെന്നും ട്വിറ്ററിലിട്ട കുറിപ്പിൽ പ്രശാന്ത് ഭൂഷണ് ചൂണ്ടിക്കാട്ടി.
64 രാജ്യസഭാംഗങ്ങൾ ഒപ്പുവച്ച നോട്ടീസ് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു തള്ളിയത് എന്തടിസ്ഥാനത്തിലാണെന്നു പ്രശാന്ത് ഭൂഷണ് ചോദിച്ചു. നോട്ടീസിലെ ആരോപണങ്ങൾ ശരിയാണോ തെറ്റാണോ എന്നു തീർപ്പ് കൽപ്പിക്കാനുള്ള അധികാരം അദ്ദേഹത്തിനില്ല. ജഡ്ജിമാർ അടങ്ങുന്ന അനേഷണസമിതിയാണ് അതു കണ്ടെത്തേണ്ടത്. നോട്ടീസിൽ അൻപത് അംഗങ്ങൾ ഒപ്പുവച്ചിട്ടുണ്ടോ എന്നു മാത്രമാണ് സഭാധ്യക്ഷനു നോക്കാനുള്ളതെന്നും പ്രശാന്ത് ഭൂഷണ് വ്യക്തമാക്കി.
അതേസമയം, ഉപരാഷ്ട്രപതിയുടെ നടപടിയെ ബിജെപി നേതാവ് കൂടിയായ അഭിഭാഷകൻ അമൻ സിൻഹ ന്യായീകരിച്ചു. പരിഗണിക്കാനാവാത്തതെന്നും നീതീകരിക്കാനാവാത്തതെന്നും വിലയിരുത്താനും തീരുമാനമെടുക്കാനുമുള്ള അധികാരം രാജ്യസഭാ അധ്യക്ഷനുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഉചിതമായ തീരുമാനമെന്നു ബാർ കൗണ്സിൽ ഓഫ് ഇന്ത്യ ചെയർമാൻ മനൻകുമാർ മിശ്രയും പ്രതികരിച്ചു. എന്നാൽ, ഇംപീച്ച്മെന്റ് നോട്ടീസിൽ തീരുമാനമെടുക്കാനുള്ള അധികാരം രാഷ്ട്രപതിക്കാണെന്നും സമിതിയെ നിയോഗിച്ച് അന്വേഷണം നടത്തുകയായിരുന്നു രാജ്യസഭാ അധ്യക്ഷൻ ചെയ്യേണ്ടതെന്നു മുതിർന്ന അഭിഭാഷകനും എംപിയും കൂടിയായ കെ.ടി.എസ്. തുളസിയും അഭിപ്രായപ്പെട്ടു.
ഇംപീച്ച്മെന്റ് നോട്ടീസ് തള്ളാൻ ഉപരാഷ്ട്രപതിക്ക് അധികാരമില്ലെന്നു പ്രശാന്ത് ഭൂഷണ്
01:00 AM Apr 24, 2018 | Deepika.com