ബാംഗളൂരു: വരുണയിൽ മക്കൾപ്പോരിനു കാത്തിരുന്നവർക്കു നിരാശ. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകനെതിരേ ബി. എസ്. യെദിയൂരപ്പയുടെ മകൻ വിജയേന്ദ്ര മത്സരിക്കുമെന്നു പ്രതീക്ഷിച്ചവർക്കു തെറ്റി. വിജയേന്ദ്രയ്ക്കു ബിജെപി സീറ്റു നൽകിയില്ല. സിദ്ധരാമയ്യയുടെ മകൻ ഡോ. യതീന്ദ്ര മത്സരിക്കുന്ന വരുണയിൽ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി യദിയൂരപ്പയുടെ മകൻ ബി.വൈ. വിജയേന്ദ്ര പ്രചാരണം തുടങ്ങിയിരുന്നു.
എന്നാൽ ഇന്നലെയാണു വിജയേന്ദ്ര മത്സരിക്കുന്നില്ലെന്ന് യെദിയൂരപ്പ അറിയിച്ചത്. നഞ്ചഗോട്ടുവച്ചായിരുന്നു യെദിയൂരപ്പ ഇക്കാര്യം അറിയിച്ചത്. ഇതേത്തുടർന്നു പാർട്ടിപ്രവർത്തകർ ശക്തമായി പ്രതിഷേധിച്ചു. പ്രതിഷേധം നിയന്ത്രിക്കാൻ പോലീസിനു ലാത്തി വീശേണ്ടിവന്നു. അമിത് ഷായ്ക്കും അനന്ത്കുമാറിനുമെതിരേ മുദ്യാവാക്യം വിളിച്ച് പ്രതിഷേധിച്ച പ്രവർത്തകർ യോഗസ്ഥലത്തെ കസേരകൾ വലിച്ചെറിഞ്ഞു സംഘർഷം സൃഷ്ടിച്ചു. ബിജെപി വിടുകയാണെന്നും ജനതാദൾ സ്ഥാനാർഥിക്കുവേണ്ടി പ്രചാരണം നടത്തുമെന്നും ഇവർ വിളിച്ചുപറയുന്നുണ്ടായിരുന്നു.
വരുണയിൽ പ്രചാരണം നടത്തിക്കൊണ്ടിരുന്ന വിജയേന്ദ്ര ഇന്നലെ നാമനിർദേശപത്രിക സമർപ്പിക്കാനിരിക്കെയാണു സീറ്റില്ലെന്ന അറിയിപ്പുണ്ടായത്. ഇന്നാണു നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം. കഴിഞ്ഞയാഴ്ച കോൺഗ്രസ് വിട്ടു ബിജെപിയിലെത്തിയ മുൻ ഐപിഎസ് ഓഫീസർ എൽ. രേവണ്ണസിദ്ധയ്യക്കു സീറ്റ് നൽകാനാണു സാധ്യത.
ഇതു തങ്ങളുടെ തീരുമാനമാണെന്നായിരുന്നു യെദിയൂരപ്പയുടെ പ്രതികരണം. എന്നാൽ, മക്കൾരാഷ്ട്രീയത്തിനെതിരേ നരേന്ദ്ര മോദിയുടെ ഉറച്ച നിലപാടാണോ ഈ തീരുമാനത്തിനു പിന്നലെന്ന ചോദ്യത്തിന്, മക്കൾ രാഷ്ട്രീയത്തിനു ധാരാളം ഉദാഹരണങ്ങൾ ബിജെപിയിലുണ്ടെന്നായിരുന്നു യെദിയൂരപ്പയുടെ മറുപടി. യെദിയൂരപ്പയ്ക്കെതിരേ ബിജെപിയിൽ കലാപം മുറുകുന്നതിന്റെ സൂചനയാണിതെന്നു വിലയിരുത്തപ്പെടുന്നു. ഉഡുപ്പി-ചിക്മംഗളൂരു എംപിയായ ശോഭ കരന്തലാജെക്കും നിയമസഭയിലേക്കു മത്സരിക്കാൻ താത്പര്യമുണ്ടായിരുന്നെങ്കിലും പാർട്ടി അനുമതി നൽകിയില്ല.
സി.കെ. കുര്യാച്ചൻ
വരുണയിൽ മക്കൾപ്പോരില്ല
01:00 AM Apr 24, 2018 | Deepika.com