കടുത്ത അഭിപ്രായഭിന്നതകള്‍ക്കും തര്‍ക്കങ്ങള്‍ക്കും ഒടുവില്‍ സിപിഎം ജനറല്‍ സെക്രട്ടറിസ്ഥാനത്തു രണ്ടാമതും സീതാറാം യെച്ചൂരി. 22-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ സമാപന ദിവസമായ ഇന്നലെ ചേര്‍ന്ന പുതിയ കേന്ദ്ര കമ്മിറ്റി യോഗത്തിലാണ് യെച്ചൂരിയെ വീണ്ടും സെക്രട്ടറിയായി തെരഞ്ഞെടുത്തത്. രണ്ടു പേരെ ഒഴിവാക്കി രണ്ടു പുതുമുഖങ്ങളുമായി 17 അംഗ പോളിറ്റ് ബ്യൂറോയ്ക്കും 19 പുതുമുഖങ്ങളുമായി 95 അംഗ കേന്ദ്രക്കമ്മിറ്റിക്കും അംഗീകാരം നല്‍കിയാണ് ഹൈദരാബാദില്‍ ചേര്‍ന്ന പാര്‍ട്ടി കോണ്‍ഗ്രസ് ഇന്നലെ സമാപിച്ചത്.
പുതിയ കേന്ദ്ര കമ്മിറ്റിയില്‍ മണിക് സര്‍ക്കാരാണു പാര്‍ട്ടി ജനറൽ സെക്രട്ടറിസ്ഥാനത്തേക്കു യെച്ചൂരിയുടെ പേരു നിര്‍ദേശിച്ചത്. തുടര്‍ന്ന് അദ്ദേഹംതന്നെ യെച്ചൂരിയെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്ത വിവരം പാര്‍ട്ടി കോണ്‍ഗ്രസിനെ അറിയിച്ചു.നാലു പേർ വിയോജിപ്പു രേഖപ്പെടുത്തി.
സിപിഎമ്മില്‍ ഭിന്നതയുണ്ടെന്നുള്ള പ്രചാരണങ്ങള്‍ നിഷ്ഫലമായെന്നാണു രണ്ടാം തവണയും പാര്‍ട്ടി ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം പാര്‍ട്ടി കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്തു സീതാറാം യെച്ചൂരി പറഞ്ഞത്. ബിജെപിയെ അധികാരത്തില്‍നിന്നു താഴെയിറക്കുക എന്നതാണു സുപ്രധാന ലക്ഷ്യം. ബിജെപിവിരുദ്ധ വോട്ടുകള്‍ ഏകോപിപ്പിക്കാന്‍ അനിവാര്യമായ നീക്കം നടത്തും. രാജ്യത്തെയും ജനങ്ങളെയും രക്ഷിക്കാന്‍ സിപിഎം സജ്ജവും ശക്തവുമാണ്. സിപിഎമ്മിനുള്ളില്‍ ഐക്യം കാത്തു സൂക്ഷിക്കുമെന്നും ഒറ്റക്കെട്ടായി മുന്നേറുമെന്നും യെച്ചൂരി പറഞ്ഞു.
കോണ്‍ഗ്രസുമായുള്ള നീക്കുപോക്ക് തെരഞ്ഞെടുപ്പുസമയത്തു തീരുമാനിക്കുമെന്നും സാഹചര്യമനുസരിച്ചു തീരുമാനമെടുക്കാമെന്നുമാണ് രാഷ്ട്രീയ പ്രമേയത്തില്‍ പറയുന്നതെന്നും യെച്ചൂരി മാധ്യമങ്ങളോടും പറഞ്ഞു.
സിപിഎമ്മില്‍ മുന്‍പെങ്ങും ഉണ്ടായിട്ടില്ലാത്ത വിധം രാഷ്ട്രീയ നിലപാടിനെച്ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ക്കൊടുവിലാണ് ഏറ്റുമുട്ടിയ യെച്ചൂരി-കാരാട്ട് പക്ഷങ്ങൾ സമവായത്തിലെത്തിയത്. പുതിയ കേന്ദ്ര കമ്മിറ്റി, പോളിറ്റ് ബ്യൂറോ എന്നിവയ്ക്കുള്ള പാനല്‍ തയാറാക്കാന്‍ കഴിയാതെയാണു ശനിയാഴ്ച ചേര്‍ന്ന പോളിറ്റ് ബ്യൂറോ യോഗം പിരിഞ്ഞത്. തുടര്‍ന്ന് ഇന്നലെ രാവിലെ ഒമ്പതു മുതല്‍ 11.45 വരെ ചേര്‍ന്ന പിബി യോഗത്തിലാണ് യെച്ചൂരി തുടരുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീരുമാനമായത്.
പ്രായാധിക്യം മൂലം പോളിറ്റ് ബ്യൂറോയില്‍നിന്നു മാറിനില്ക്കാന് താത്പര്യം പ്രകടിപ്പിച്ച എസ്. രാമചന്ദ്രന് പിള്ള തുടരണമെന്ന നിലപാടില്‍ കേരളവും കാരാട്ടുപക്ഷവും ഉറച്ചുനിന്നു. നിലവില്‍ പോളിറ്റ് ബ്യൂറോയിലും കേന്ദ്രകമ്മിറ്റിയിലും ഉള്ള ആരെയും തന്നെ ഒഴിവാക്കാനാകില്ലെന്നായിരുന്നു കേരളത്തിന്റെ പിന്തുണയോടെ കാരാട്ടുപക്ഷം വാദിച്ചത്. പിബിയിലും കേന്ദ്രക്കമ്മിറ്റിയിലും പുതുമുഖങ്ങള്‍ എത്തിയാല്‍ രണ്ടു സമിതികളിലുമുള്ള തങ്ങളുടെ മേല്‍ക്കൈ നഷ്ടപ്പെടും എന്നതായിരുന്നു കാരാട്ടുപക്ഷത്തിന്റെ ആശങ്ക.
എന്നാല്‍, പഴയ നിലയില്‍ പിബിയും സിസിയും തുടര്‍ന്നാല്‍ പാര്‍ട്ടിയെ മുന്നോട്ടു നയിക്കാനാകില്ലെന്ന് യെച്ചൂരിയും വ്യക്തമാക്കി. അടിമുടി അഴിച്ചുപണി വേണമെന്നാണ് ബംഗാള്‍ ഘടകത്തിന്റെ പിന്തുണയോടെ യെച്ചൂരി പക്ഷം വാദിച്ചത്. ഒടുവില്‍ കേന്ദ്രകമ്മിറ്റിയിലെ അംഗങ്ങളുടെ എണ്ണം 95 ആയി ഉയര്‍ത്തി. എ.കെ. പദ്മനാഭനു പകരം സിഐടിയു അഖിലേന്ത്യാ സെക്രട്ടറി തപന്‍ സെന്നും നീലോല്‍പല്‍ ബസുവും ബംഗാളില്‍നിന്നു പോളിറ്റ് ബ്യൂറോയിലേക്കുമെത്തി.
മാറ്റങ്ങള്‍ ഇങ്ങനെ
സിഐടിയു നേതാവ് എ.കെ. പദ്മനാഭന് പോളിറ്റ് ബ്യൂറോയില്‍നിന്നു മാറി.
എസ്. രാമചന്ദ്രന് പിള്ള പിബിയില്‍ തുടരും.
പോളിറ്റ് ബ്യൂറോയില്‍ ബംഗാളില്‍നിന്നു തപന്‍ സെന്നും നീലോല്‍പല്‍ ബസുവും എത്തി.
പി.കെ. ഗുരുദാസനെ കേന്ദ്ര കമ്മിറ്റിയില്‍നിന്നു മാറ്റി.
വി. എസ്. അച്യുതാനന്ദന് കേന്ദ്രകമ്മിറ്റിയിലെ ക്ഷണിതാവായി തുടരും.
19 പുതുമുഖങ്ങളെ ഉള്‍പ്പെടുത്തിയാണ് കേന്ദ്ര കമ്മിറ്റി വിപുലീകരിച്ചത്. ഇതില്‍ നാലു പേര് മലയാളികളാണ്.
കേന്ദ്രകമ്മിറ്റിയില്‍ ഒരു വനിതയ്ക്കുള്ള സ്ഥാനം ഒഴിച്ചിട്ടിട്ടുണ്ട്.
ഉത്തരാഖണ്ഡില്‍നിന്ന് രജീന്ദര്‍ ജോഗിയും ചത്തീസ്ഗഡില്‍നിന്ന് സഞ്ജയ് പറാത്തെയും സ്ഥിരം ക്ഷണിതാക്കളായി.
ബസുദേവ് ആചാര്യ അധ്യക്ഷനായുള്ള സെന്‍ട്രല്‍ കണ്ട്രോള് കമ്മീഷനില്‍ പി. രാജേന്ദ്രന്, എസ്. ശ്രീധര്‍, ജി. രാമലു, ബൊനാനി വിശ്വാസ് എന്നിവരാണ് അംഗങ്ങള്‍.
വി.എസിനു പുറമേ മല്ലു സ്വരാജ്യം, മദന്‍ ഘോഷ്, പാലൊളി മുഹമ്മദ് കുട്ടി, പി. രാമയ്യ, കെ. വരദരാജന് എന്നിവരാണ് കേന്ദ്രകമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാക്കള്‍.
മുന്‍പ് ആരോഗ്യ കാരണങ്ങളാല്‍ മാറിനിന്ന പാലൊളി മുഹമ്മദ് കുട്ടി ഇപ്പോള്‍ വീണ്ടും പ്രത്യേക ക്ഷണിതാവായി എത്തിയതും ശ്രദ്ധേയമാണ്.
ഹൈദരാബാദില്‍നിന്ന് സെബി മാത്യു
അജയ്യനായി യെച്ചൂരി
01:11 AM Apr 23, 2018 | Deepika.com