ഒഴിച്ചിട്ടിരുന്ന ആറ് സീറ്റുകളിൽക്കൂടി സ്ഥാനാർഥികളെ പ്രഖ്യാപിച്ചതോടെ കർണാടക നിയമസഭാതെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിന്റെ സ്ഥാനാർഥിപ്രഖ്യാപനം പൂർത്തിയായി. ബംഗളൂരുവിലെ പബിൽ യുവാവിനെ മർദിച്ചകേസിൽ മകൻ അറസ്റ്റിലായതോടെ മലയാളിയായ സിറ്റിംഗ് എംഎൽഎ എൻ.എ. ഹാരിസിന്റെ പേര് ആദ്യ പട്ടികയിൽ ഇടംനേടിയില്ലെങ്കിലും അന്തിമ പട്ടികയിൽ ഉൾപ്പെടുത്തി. ഹാരിസിന് സീറ്റ് നൽകുന്നതിനോടു പാർട്ടി ആദ്യം താത്പര്യം കാണിച്ചിരുന്നില്ല.
എങ്കിലും സ്വന്തം തട്ടകമായ ബംഗളൂരുവിലെ ശാന്തിനഗർ സീറ്റ് തന്നെയാണു ഹാരിസിനു നൽകിയിരിക്കുന്നത്. മണ്ഡലത്തിൽ ഹാരിസിനുള്ള സ്വാധീനം വിലയിരുത്തിയാണ് തീരുമാനം.
കുടക് ജില്ലയിലെ മടിക്കേരി മണ്ഡലത്തിൽ ആദ്യ പട്ടികയിൽ സ്ഥാനാർഥിയായി പ്രഖ്യാപിച്ച എച്ച്.എസ്. ചന്ദ്രമൗലിയെ പിൻവലിച്ചു. പകരം കെ.പി. ചന്ദ്രലേഖയായിരിക്കും മത്സരിക്കുക. പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പുകേസിലെ പ്രതികളിലൊരാളായ മെഹുൾ ചോക്സിയുടെ അഭിഭാഷകനായിരുന്നുവെന്ന വിവരം പുറത്തുവരികയും മണ്ഡലത്തിലെ നേതാക്കളിൽനിന്നും പ്രവർത്തകരിൽനിന്നും പ്രതിഷേധം ശക്തമാകുകയും ചെയ്തതോടെയാണു ചന്ദ്രമൗലിയെ മാറ്റിയത്.
മുന്‍പു പ്രഖ്യാപിച്ചിരുന്ന ആറു സ്ഥാനാർഥികളെ മാറ്റിയിട്ടുണ്ട്. മുഖ്യമന്ത്രി സിദ്ധരാമയ്യ മത്സരിക്കുന്ന രണ്ടാമത്തെ മണ്ഡലമായ ബദാമിയിൽ നേരത്തേ പ്രഖ്യാപിച്ചിരുന്ന ഡോ. ദേവ്രാജ് പാട്ടീലിനെ മാറ്റി. ജഗലൂർ, ടിപ്തുർ, മല്ലേശ്വരം, പദ്മനാഭനഗർ, മടിക്കേരി മണ്ഡലങ്ങളിലാണു സ്ഥാനാർഥികളെ മാറ്റിയത്. മേൽകോട്ട് മണ്ഡലത്തിൽ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല. ഇവിടെ സ്വരാജ് ഇന്ത്യ പാർട്ടി ടിക്കറ്റിൽ മത്സരിക്കുന്ന ദർശൻ പുട്ടണ്ണയ്യെ കോൺഗ്രസ് പിന്തുണച്ചേക്കും.
ബിജെപി മുൻ എംൽഎ കോണ്‍ഗ്രസിൽ
ശിവമോഗ ജില്ലയിലെ സാഗർ മണ്ഡലത്തിൽ സീറ്റ് നിഷേധിച്ചതിനെത്തുടർന്ന് ബിജെപിയുടെ മുൻഎംഎൽഎ ബേലുർ ഗോപാലകൃഷ്ണ പാർട്ടിയിൽനിന്നു രാജിവച്ച് കോണ്‍ഗ്രസിൽ ചേർന്നു. സാഗർ സീറ്റിൽ ബിജെപി സ്ഥാനാർഥി ഹാലപ്പയുടെ പരാജയം ഉറപ്പുവരുത്തുകയെന്നതാണു തന്റെ പ്രഥമ ലക്ഷ്യമെന്നും വ്യക്തമായ ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ് സംസ്ഥാനത്ത് അധികാരം നിലനിർത്തുമെന്നും അദ്ദേഹം പറഞ്ഞു. രണ്ടു തവണ സാഗർ മണ്ഡലത്തിൽനിന്നു ജയിച്ചിട്ടുള്ളയാളാണ് ഹാലപ്പ. സീറ്റ് നിഷേധിച്ചതിനെത്തുടർന്ന് മുൻ മന്ത്രി രേവുനായിക് ബെലഗമിയും ബിജെപിയിൽനിന്നു രാജിവച്ചു.
ബംഗാരപ്പയുടെ മക്കൾ നേർക്കുനേർ
സഹോദരങ്ങൾ ഇരുചേരിയിൽ നേർക്കുനേർ പോരാടുന്ന കാഴ്ചയ്ക്കാണ് ശിവമോഗയിലെ സൊറാബ മണ്ഡലം സാക്ഷ്യംവഹിക്കുന്നത്. മുൻ മുഖ്യമന്ത്രി എസ്. ബംഗാരപ്പയുടെ മക്കളായ കുമാർ ബംഗാരപ്പയും മധു ബംഗാരപ്പയുമാണ് രണ്ടു വ്യത്യസ്ത പാർട്ടികൾക്കുവേണ്ടി വോട്ടുചോദിക്കുന്നത്. ബിജെപി സ്ഥാനാർഥിയായ മൂത്ത സഹോദരൻ കുമാർ ബംഗാരപ്പ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസന നയങ്ങളുയർത്തിക്കാട്ടി പ്രചാരണം നയിക്കുമ്പോൾ മണ്ഡലത്തിൽ ചെയ്ത വികസനപ്രവർത്തനങ്ങൾ വോട്ടാക്കാനുള്ള പ്രചരണത്തിലാണ് ജെഡി-എസ് സ്ഥാനാർഥിയായ മധു ബംഗാരപ്പ.
സിറ്റിംഗ് എംഎൽഎയായ മധു ബംഗാരപ്പ മണ്ഡലത്തിനുവേണ്ടി ഒന്നും ചെയ്തില്ലെന്നും വികസനം മുരടിപ്പിച്ചെന്നുമാണ് കുമാർ ബംഗാരപ്പയുടെ ആരോപണം. കഴിഞ്ഞ തവണ മധുവിനു ജനങ്ങൾ വോട്ടു ചെയ്തത് അച്ഛനോടുള്ള സഹതാപം കൊണ്ടുമാത്രമാണെന്നാണ് കുമാറിന്റെ അഭിപ്രായം.
എന്നാൽ, സഹോദരനെതിരേയുള്ള പോരാട്ടമല്ല സൊറാബയിലേതെന്നും കുമാർ തന്റെ എതിരാളി മാത്രമാണെന്നും മധു ബംഗാരപ്പ പറഞ്ഞു. സഹോദരനെ രംഗത്തിറക്കി തന്നെ പരാജയപ്പെടുത്താനുള്ള ബിജെപിയുടെ തന്ത്രമാണെന്നും അത് വിലപ്പോകില്ലെന്നും മധു പറഞ്ഞു.
ഹാരിസിനു സീറ്റ് നൽകി, ചന്ദ്രമൗലിയെ മാറ്റി
01:11 AM Apr 23, 2018 | Deepika.com