ന്യൂഡൽഹി: കുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കുന്നവർക്കു വധശിക്ഷ ഉറപ്പാക്കുന്ന വിധത്തിൽ പോക്സോ നിയമം ഭേദഗതി ചെയ്യുന്ന ഓർഡിനൻസിനു രാഷ്ട്രപതിയുടെ അംഗീകാരം. ഇതോടെ ഇത്തരംകേസുകളിൽ കടുത്ത ശിക്ഷ വിധിക്കാൻ കോടതികൾക്കാവും. എന്നാൽ, ഓർഡിനൻസായി നിയമ ഭേദഗതി പുറത്തിറക്കിയതിനാൽ ആറു മാസത്തിനുള്ളിൽ ഇതു സംബന്ധിച്ച ബിൽ പാർലമെന്റിൽ പാസാക്കേണ്ടി വരും.
കഠുവ അടക്കമുള്ള സംഭവങ്ങളിൽ രാജ്യവ്യാപകമായി പ്രതിഷേധം ഉയർന്നതിനെത്തുടർന്നാണ് ഓർഡിനൻസ്. ശനിയാഴ്ച ചേർന്ന കേന്ദ്രമന്ത്രിസഭാ യോഗം ഇതിന് അംഗീകാരം നൽകി. തുടർന്ന് അടിയന്തര പ്രാധാന്യത്തോടെ രാഷ്ട്രപതിയുടെ അംഗീകാരത്തിന് അയയ്ക്കുകയായിരുന്നു.
പന്ത്രണ്ടു വയസിൽ താഴെയുള്ള കുട്ടികൾക്കെതിരേയുള്ള കൊടുംകുറ്റകൃത്യങ്ങൾക്കാണ് വധശിക്ഷ വരെ വ്യവസ്ഥ ചെയ്തിരിക്കുന്നത്. ഇന്ത്യൻ പീനൽ കോഡ്, തെളിവ് നിയമം, ക്രിമിനൽ നടപടിച്ചട്ടം, കുട്ടികൾക്കെതിരായ ലൈംഗിക പീഡനങ്ങൾ തടയാനുള്ള പോക്സോ നിയമം (പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ ഫ്രം സെക്ഷ്വൽ ഒഫൻസസ്) എന്നിവ ഭേദഗതി ചെയ്താണ് ഓർഡിനൻസ്.
മാനഭംഗത്തിനുള്ള കുറഞ്ഞശിക്ഷ ഏഴു വർഷത്തിൽനിന്നു 10 വർഷം കഠിനതടവായും 16നും 12നും താഴെ പ്രായമുള്ള കുട്ടികളെ മാനഭംഗം ചെയ്താൽ ശിക്ഷ പത്തിൽനിന്ന് 20 വർഷം കഠിനതടവായും ഓർഡിനൻസ് വ്യവസ്ഥ ചെയ്യുന്നു. ഇതു ജീവിതാവസാനം വരെ തടവുശിക്ഷയായി നീട്ടാം. പതിനാറിൽ താഴെ പ്രായമുള്ള പെണ്‍കുട്ടിയെ കൂട്ടമാനഭംഗം ചെയ്താൽ ജീവിതാവസാനം വരെ കഠിനതടവാണു ശിക്ഷ.
1പെണ്‍കുട്ടിയുടെ പ്രായം 12ൽ താഴെയാണെങ്കിൽ കുറഞ്ഞത് 20 വർഷം മുതൽ ജീവിതാവസാനം വരെ കഠിനതടവോ വധശിക്ഷയോ ലഭിക്കാമെന്നും വ്യവസ്ഥ ചെയ്യുന്നു. ഇത്തരം കേസുകളിലെ പ്രതികൾക്കു മുൻകൂർ ജാമ്യത്തിന് അനുമതി നൽകുകയുമില്ല.
പോക്സോ നിയമ ഭേദഗതി: ഓർഡിനൻസിന് രാഷ്ട്രപതിയുടെ അംഗീകാരം
01:11 AM Apr 23, 2018 | Deepika.com