ന്യൂഡൽഹി: എയർ ഇന്ത്യ വിമാനം പറക്കലിനിടെ ആകാശച്ചുഴിയിൽപ്പെട്ടു മൂന്നു പേർക്കു പരിക്ക്. അമൃത്സറിൽനിന്നു ന്യൂഡൽഹിയിലേക്കു പറന്ന എയർ ഇന്ത്യ ബോയിംഗ് 787 ഡ്രീംലൈർ വിമാനമാണ് ആകാശച്ചുഴിയിൽ അകപ്പെട്ടു ശക്തമായി കുലുങ്ങിയത്. കുലുക്കത്തിൽ വിമാനത്തിന്റെ ജനൽ പാളി അടർന്നു.
236 യാത്രക്കാരും ആറു ജീവനക്കാരുമാണു വിമാനത്തിലുണ്ടായിരുന്നത്. അമൃത്സറിൽനിന്നു പറന്നുയർന്ന ഉടൻ വിമാനം 8000 അടി ഉയരത്തിൽനിന്ന് 21,000 അടി ഉയരത്തിലേക്ക് ഉയർത്തവെയാണ് കുലുക്കം അനുഭവപ്പെട്ടു തുടങ്ങിയത്. വിമാനത്തിന്റെ ഇളക്കം 15 മിനിറ്റ് നീണ്ടുനിന്നു. സീറ്റ് ബെൽറ്റ് ധരിക്കാതിരുന്ന ഒരു യാത്രക്കാരൻ കുലുക്കത്തിന്റെ സമയത്ത് മുകളിലേക്കു പൊങ്ങിപ്പോകുകയും തല മുകളിലെ കാബിനിൽ ഇടിക്കുകയും ചെയ്തു. ഇയാളുടെ തലയിലുണ്ടായ മുറിവിൽ രണ്ടു തുന്നിക്കെട്ടലുകൾ ഇടേണ്ടിവന്നു. മറ്റ് രണ്ടു പേർക്കുകൂടി പരിക്കേറ്റു. പരിക്കേറ്റ യാത്രക്കാർക്കു ഡൽഹിയിലെ ആശുപത്രിയിൽ ചികിത്സ നല്കി.
കുലുക്കം അനുഭവപ്പെടുന്നതിനിടെ വിമാനത്തിലെ ഒരു യാത്രക്കാരൻ പകർത്തിയ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഭയചകിതരായ യാത്രക്കാരെ ആശ്വസിപ്പിക്കാൻ എയർഹോസ്റ്റസ് ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാൻ കഴിയും. ഇതേവരെ ഇങ്ങനെയൊരു സംഭവം കാണാൻ കഴിഞ്ഞിട്ടില്ലെന്നു വിമാനത്തിന്റെ പൈലറ്റ് പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കുലുക്കത്തെത്തുടർന്ന് വിമാനത്തിന്റെ കോക്പിറ്റിലെ ഓട്ടോ പൈലറ്റ് സംവിധാനത്തിനു കേടുപാടു സംഭവിച്ചു. തുടർന്നുള്ള സമയം മാനുവൽ സംവിധാനത്തിലാണ് പൈലറ്റ് വിമാനം പറത്തിയത്. സംഭവത്തിൽ എയർ ഇന്ത്യയും ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനും സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. 2014 ഒക്ടോബറിൽ സിംഗപ്പുർ എയർലൈൻസ് എയർബസ് എ380 വിമാനം ആകാശച്ചുഴിയിൽപ്പെട്ടതിനെ തുടർന്ന് 22 യാത്രക്കാർക്കും ജീവനക്കാർക്കും പരിക്കേറ്റിരുന്നു.
എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽപ്പെട്ടു; മൂന്നു പേർക്കു പരിക്ക്
01:11 AM Apr 23, 2018 | Deepika.com