ന്യൂഡൽഹി: മുതിർന്ന നേതാവും മുൻ കേന്ദ്ര ധന, വിദേശകാര്യ മന്ത്രിയുമായ യശ്വന്ത് സിൻഹ ബിജെപി വിട്ടു. ഇപ്പോഴത്തെ കേന്ദ്രസർക്കാരിനു കീഴിൽ രാജ്യത്തു ജനാധിപത്യം അപകടത്തിലാണെന്നു സിൻഹ പറഞ്ഞു. ഇനി ഏതെങ്കിലും പാർട്ടിയിൽ ചേരില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
നരേന്ദ്ര മോദി മന്ത്രിസഭയിലെ വ്യോമയാന സഹമന്ത്രിയായ മകൻ ജയന്ത് സിൻഹയുടെ അന്പത്തിയാറാം പിറന്നാൾ ദിനത്തിലാണു യശ്വന്ത് സിൻഹ പാർട്ടി വിട്ടതായി പ്രഖ്യാപനം നടത്തിയത്. യശ്വന്ത് സ്ഥാപിച്ച രാഷ്ട്ര മഞ്ച് എന്ന സംഘടനയുടെ പട്നയിൽ നടന്ന സമ്മേളനത്തിനിടെയായിരുന്നു പ്രഖ്യാപനം. രാഷ്ട്ര മഞ്ച് രാഷ്ട്രീയ പാർട്ടിയല്ലെന്ന് അദ്ദേഹം പറഞ്ഞു.
ബിജെപിയിലെ മറ്റൊരു വിമത എംപിയും മുൻ സിനിമാതാരവുമായ ശത്രുഘ്നൻ സിൻഹയും ആർജെഡി, കോണ്‍ഗ്രസ് നേതാക്കളും യോഗത്തിൽ പങ്കെടുത്തു. ബിജെപിയിൽനിന്നു രാജിവയ്ക്കുന്നതിനെക്കുറിച്ച് ഇപ്പോൾ ആലോചിക്കുന്നില്ലെന്ന് ശത്രുഘ്നൻ വ്യക്തമാക്കി.
ബിജെപിയുമായുള്ള എല്ലാ ബന്ധവും ഇന്നു ഞാൻ അവസാനിപ്പിക്കുന്നു. എല്ലാ പാർട്ടി രാഷ്ട്രീയത്തിൽനിന്നു സന്യാസം സ്വീകരിക്കുകയുമാണ്. ജനാധിപത്യം അപകടത്തിലാണ്. പാർലമെന്റിന്റെ ബജറ്റ് സമ്മേളനം നടത്താൻ പ്രധാനമന്ത്രി മോദി ഒരിക്കൽ പോലും ചർച്ചയ്ക്കു തയാറായില്ല. ഇത്ര ചെറിയ പാർലമെന്റ് സമ്മേളനം ആദ്യമാണ്. കർണാടകയിൽ പ്രചാരണത്തിനു പോകാനാണുസമ്മേളനം ചുരുക്കിയത്.ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിനായി പാർലമെന്റ് സമ്മേളനം വെട്ടിച്ചുരുക്കിയിരുന്നു. ഇത്തരം സംഭവങ്ങൾ മുന്‍പൊരിക്കലും ഉണ്ടായിട്ടില്ല.
യശ്വന്ത് സിൻഹ ബിജെപി വിട്ടു
02:18 AM Apr 22, 2018 | Deepika.com