കരട് രാഷ്ട്രീയ പ്രമേയത്തിലെ കല്ലുകടി സമവായത്തിലൂടെ തര്‍ക്കപരിഹാരത്തില്‍ എത്തിയിട്ടും സിപിഎമ്മില്‍ ഭിന്നിപ്പ് തുടരുന്നു. കോണ്‍ഗ്രസ് ബന്ധം സംബന്ധിച്ചു ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി മുന്നോട്ടുവച്ച ഭേദഗതി ഉള്‍പ്പെടുത്തിയാണു കരട് രാഷ്ട്രീയ പ്രമേയം പരിഷ്കരിച്ചത്. എന്നാല്‍, യെച്ചൂരിയുടെ ന്യൂനപക്ഷ നിലപാടു നിരാകരിക്കുകയോ സ്വീകരിക്കുകയോ ചെയ്തിട്ടില്ലെന്നു വാദിച്ച പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് കോണ്‍ഗ്രസുമായുള്ള സമീപനത്തില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ലെന്നാണ് ഇന്നലെ പറഞ്ഞത്.
തൊട്ടുപിന്നാലെ വൃന്ദയുടെ പ്രസ്താവനയെ തള്ളി ബംഗാള്‍ ഘടകവും രംഗത്തെത്തി. രാഷ്ട്രീയ പ്രമേയം സംബന്ധിച്ചു പാര്‍ട്ടിയില്‍ ഉണ്ടായ യോജിപ്പിനു വിരുദ്ധമായി വൃന്ദ കാരാട്ട് പ്രസ്താവന നടത്തിയെന്നു ചൂണ്ടിക്കാട്ടി ബംഗാള്‍ ഘടകം കേന്ദ്രനേതൃത്വത്തോടു പരാതിപ്പെട്ടിട്ടുണ്ട്.
വൃന്ദ പറഞ്ഞത്
യെച്ചൂരിയുടെ ന്യൂനപക്ഷ നിലപാട് സ്വീകരിക്കുകയോ നിരാകരിക്കുകയോ ചെയ്തിട്ടില്ല. ഭിന്നാഭിപ്രായങ്ങള്‍ പരിഗണിച്ചു തര്‍ക്കവിഷയം ഒഴിവാക്കി രാഷ്ട്രീയ പ്രമേയത്തിലെ കോണ്‍ഗ്രസ് പരാമര്‍ശം സംബന്ധിച്ച ഖണ്ഡിക മാറ്റിയെഴുതുകയാണ് ചെയ്തത്. ഇതിനെ തിരുത്തല്‍ എന്നു പറയാനാകില്ല. പാര്‍ട്ടിക്കുള്ളില്‍ ഉരുത്തിരിഞ്ഞ രണ്ട് നിലപാടുകള്‍ കണക്കിലെടുത്തു കരട് പ്രമേയം പരിഷ്കരിക്കുകയാണു ചെയ്തത്. ഇതു പാര്‍ട്ടിക്കുള്ളില്‍ കൂട്ടായി എടുത്ത തീരുമാനമാണ്. സിപിഎം ചിന്തിക്കുന്നവരുടെ പാര്‍ട്ടിയാണെന്നും ചര്‍ച്ചകളും വിയോജിപ്പോടുള്ള അഭിപ്രായങ്ങളും ജനാധിപത്യപരമായി കേള്‍ക്കുന്നതാണ് പാര്‍ട്ടി രീതി. പ്രമേയത്തില്‍ പരിഷ്കാരം വരുത്തിയത് ആരുടെയും വിജയമോ പരാജയമോ അല്ല. ബംഗാളില്‍ ഉണ്ടാക്കിയതു പോലെ കോണ്‍ഗ്രസുമായി തെരഞ്ഞെടുപ്പു സഖ്യം ഉണ്ടാക്കാനാകില്ല.
ബംഗാള്‍ വാദം
കോണ്‍ഗ്രസുമായി ഒരു നീക്കുപോക്കും പാടില്ലെന്നു പാര്‍ട്ടി കോണ്‍ഗ്രസില്‍ തീരുമാനിച്ചിട്ടില്ലെന്നാണ് ബംഗാളില്‍നിന്നുള്ള പോളിറ്റ് ബ്യൂറോ അംഗവും ലോക്സഭാംഗവുമായ മുഹമ്മദ് സലിം പറഞ്ഞത്. പാര്‍ട്ടി കോണ്‍ഗ്രസ്് രാഷ്ട്രീയ ലൈനിൽ മാറ്റം വരുത്തി. കോൺഗ്രസുമായി സഖ്യമോ ലയനമോ പാടില്ലെന്ന നിലപാട് അതാതു സമയത്ത് തീരുമാനിക്കുമെന്നും മുഹമ്മദ് സലിം പറഞ്ഞു.
തോല്ക്കാന് മനസില്ലാതെ കാരാട്ട് പക്ഷം
സിപിഎം കരട് രാഷ്ട്രീയ പ്രമേയത്തില്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി മുന്നോട്ടു വച്ച ഭേദഗതി ഉള്‍പ്പെടുത്തി അംഗീകരിക്കപ്പെട്ടതു കാരാട്ട് പക്ഷത്തിന്റെ പരാജയമല്ലെന്നു സ്ഥാപിച്ചാണ് വൃന്ദ കാരാട്ട് സംസാരിച്ചത്. കോണ്‍ഗ്രസിനോടുള്ള നിലപാടില്‍ പാര്‍ട്ടി ഇപ്പോഴും ഒരു മാറ്റവും വരുത്തിയിട്ടില്ലെന്നാണ് കാരാട്ട് പക്ഷത്തിന്റെ അവകാശവാദം. രാഷ്ട്രീയ പ്രമേയത്തില്‍ മാറ്റമുണ്ടായെങ്കിലും തങ്ങളുടെ നിലപാടില്‍ വെള്ളം ചേര്‍ത്തിട്ടില്ലെന്നു വാദിക്കാനാണ് അവരുടെ ശ്രമം.
വധശിക്ഷയ്ക്കു സിപിഎം എതിരെന്ന് വൃന്ദ കാരാട്ട്
ഹൈദരാബാദ്: വധശിക്ഷയ് ക്കു സിപിഎം എതിരാണെന്നു പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട്. കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവര്‍ക്കു വധശിക്ഷ ഏര്‍പ്പെടുത്തണമെന്ന ബിജെപിയുടെ വാദം മുഖം രക്ഷിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ്. ശിശുപീഡകരെ സംരക്ഷിക്കുന്നവരെ ശിക്ഷിക്കുകയാണു വേണ്ടത്. സര്‍ക്കാര്‍തന്നെ പ്രതികള്‍ക്കു വേണ്ടി വാദിക്കുന്നതാണു കാണുന്നതെന്നും കഠുവ സംഭവം ചൂണ്ടിക്കാട്ടി അവര്‍ പറഞ്ഞു.
ഗോ രക്ഷകര്‍ എന്നതുപോലെ റേപ്പിസ്റ്റ് രക്ഷകരെയാണ് ഇപ്പോള്‍ കാണുന്നതെന്നും വൃന്ദ കാരാട്ട് പരിഹസിച്ചു. കുട്ടികളെ പീഡിപ്പിച്ചാല്‍ കടുത്ത ശിക്ഷ ഉറപ്പാക്കുന്ന ഓര്‍ഡിനന്‍സിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയതുമായി ബന്ധപ്പെട്ട ചോദ്യത്തിനു മറുപടി പറയുകയായിരുന്നു അവര്‍.
ഹൈദരാബാദില്‍നിന്നും സെബി മാത്യു
കരട് തിരുത്തിയിട്ടും കല്ലുകടി
01:50 AM Apr 22, 2018 | Deepika.com