ന്യൂഡൽഹി: അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ മുംബൈയിലെ സ്വത്തുക്കൾ ഏറ്റെടുക്കാൻ കേന്ദ്ര സർക്കാരിനു സുപ്രീംകോടതിയുടെ അനുമതി. സ്വത്തുക്കൾ ഏറ്റെടുക്കുന്നതിനെതിരേ ദാവൂദിന്റെ അമ്മ ആമിന ബി കാസ്കർ, സഹോദരി ഹാസിന പാർക്കർ എന്നിവർ നൽകിയ ഹർജി തള്ളിക്കൊണ്ടാണ് കോടതി അനുമതി നൽകിയത്.
1998ൽ ദാവൂദിന്റെ സ്വത്തുക്കൾ കേന്ദ്രസർക്കാർ സീൽ ചെയ്തിരുന്നു. കള്ളക്കടത്തുകാരുടെ സ്വത്തുക്കൾ ഏറ്റെടുക്കൽ നിയമം, വിദേശനാണയ വിനിമയ ചട്ടം ലംഘിക്കുന്നവർക്കെതിരായ നിയമം എന്നിവയുടെ അടിസ്ഥാനത്തിലായിരുന്നു സർക്കാരിന്റെ നടപടി. ഇതിനെതിരേ ആമിനയും ഹാസിനയും നൽകിയ ഹർജിയാണ് ജസ്റ്റീസ് ആർ.കെ. അഗർവാൾ അധ്യക്ഷനായ ബെഞ്ച് പരിശോധിച്ചത്. ഇതേ പരാതിയുമായി ബന്ധപ്പെട്ട ട്രൈബ്യൂണലിനെയും ഹൈക്കോടതിയെയും സമീപിച്ചിരുന്നെങ്കിലും തള്ളിയിരുന്നു.
സ്വത്തുക്കൾ തങ്ങളുടേതാണെന്നും കേന്ദ്രസർക്കാരിനു ഇവ ഏറ്റെടുക്കാനാവില്ലെന്നുമായിരുന്നു ദാവൂദിന്റെ അമ്മയും സഹോദരിയും വാദിച്ചത്. എന്നാൽ, ഇതു തെളിയിക്കാൻ ഹർജിക്കാർക്കായില്ലെന്നു കോടതി വിലയിരുത്തി. സൗത്ത് മുംബൈ നാഗ്പഡെയിലുള്ള ഏഴ് ഫ്ളാറ്റുകൾ അടക്കമുള്ള സ്വത്തുക്കൾ ഏറ്റെടുക്കാനാണ് കേന്ദ്രസർക്കാർ നടപടിയെടുത്തിരുന്നത്.
ദാവൂദിന്റെ സ്വത്തുകൾ ഏറ്റെടുക്കാൻ കേന്ദ്രത്തിനു സുപ്രീംകോടതി അനുമതി
03:17 AM Apr 21, 2018 | Deepika.com