ന്യൂഡൽഹി: 2002ലെ ഗുജറാത്ത് കലാപത്തിനിടെ നരോദ പാട്യയിൽ ന്യൂനപക്ഷ സമുദായക്കാരെ കൂട്ടക്കൊല ചെയ്ത കേസിൽ ബിജെപി നേതാവും മുൻ ഗുജറാത്ത് മന്ത്രിയുമായ മായാ കോട്നാനിയെ ഗുജറാത്ത് ഹൈക്കോടതി വെറുതെ വിട്ടു.
28 വർഷത്തെ തടവിനായിരുന്നു കോട്നാനിയെ ശിക്ഷിച്ചിരുന്നത്. സംശയത്തിന്റെ ആനുകൂല്യത്തിലാണു കോട്നാനിയെ വെറുതെ വിട്ടത്. ഇവർ ഇപ്പോൾ ജാമ്യത്തിലാണ്.
2002 ഫെബ്രുവരി 28ന് അഹമ്മദാബാദ് നഗരത്തിലെ നരോദ പാട്യയിൽ 97 പേരെയാണു കൂട്ടക്കൊല ചെയ്തത്.
അതേസമയം, കേസിൽ ജയിൽശിക്ഷ അനുഭവിക്കുന്ന ബജ്രംഗ് ദൾ നേതാവ് ബാബു ബജ്രംഗിയുടെ ജീവപര്യന്തം ശിക്ഷ കോടതി ശരിവച്ചു. ബജ്രംഗിയടക്കം 13 പേരുടെ ശിക്ഷ ശരിവച്ച ഹൈക്കോടതി 18 പേരെ വിട്ടയച്ചു. കേസിൽ 32 പേരെയായിരുന്നു വിചാരണക്കോടതി ശിക്ഷിച്ചത്. നരേന്ദ്ര മോദി മന്ത്രിസഭയിൽ വനിതാ-ശിശുക്ഷേമ മന്ത്രിയായിരുന്നു കോട്നാനി.
നരോദ പാട്യ കൂട്ടക്കൊലക്കേസ്: മായാ കോട്നാനിയെ വെറുതെ വിട്ടു
01:50 AM Apr 21, 2018 | Deepika.com