മൈസൂരു: ചാമുണ്ഡേശ്വരിക്കു പുറമെ ബാഗൽകോട്ട് ജില്ലയിലെ ബദാമി മണ്ഡലത്തിൽകൂടി മത്സരിക്കുന്ന കാര്യം പാർട്ടിയധ്യക്ഷൻ രാഹുൽഗാന്ധിയുമായി ചർച്ചചെയ്തു തീരുമാനിക്കുമെന്നു മുഖ്യമന്ത്രി സിദ്ധരാമയ്യ. ചാമുണ്ഡേശ്വരി മണ്ഡലത്തിൽ പത്രിക സമർപ്പിച്ചശേഷം മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. താൻ രണ്ടു സീറ്റിൽ മത്സരിക്കണമോയെന്ന കാര്യം ഹൈക്കമാൻഡ് തീരുമാനിക്കുമെന്നും സിദ്ധരാമയ്യ വ്യക്തമാക്കി.
തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് മറ്റൊരു പാർട്ടിയുമായും സഖ്യത്തിനില്ല. ബിജെപിയുമായി ഒളിഞ്ഞും തെളിഞ്ഞും സഖ്യത്തിലേർപ്പെട്ടിരിക്കുന്ന ജെഡി-എസ് മതേതര പാർട്ടിയല്ല.
ബീഫ് നിരോധനത്തെക്കുറിച്ചു വാതോരാതെ സംസാരിക്കുന്ന ബിജെപി എന്തുകൊണ്ടാണു ബീഫ് കയറ്റുമതി നിരോധിക്കാത്തത്. എന്തുകൊണ്ടാണു വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ബീഫ് നിരോധിക്കാൻ അവർ തയാറാകാത്തത്. ഈ ഇരട്ടത്താപ്പ് ജനങ്ങൾ മനസിലാക്കുന്നുണ്ട്.
നിയമസഭാ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് വിജയിക്കും. അടുത്ത വർഷം നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസും സമാനമനസ്കരായ പാർട്ടികളും ചേർന്നുള്ള സഖ്യം അധികാരത്തിലേറും.
താൻ ഏതു മതത്തിൽപ്പെട്ടയാളാണെന്നു വ്യക്തമാക്കാൻ ബിജെപി അധ്യക്ഷൻ അമിത്ഷാ തയാറാകണം. സിദ്ധരാമയ്യ ഹൈന്ദവനല്ലെന്നാണ് അമിത് ഷാ പറഞ്ഞത്. എന്നാൽ, അമിത് ഷാ ഹൈന്ദവ വിഭാഗത്തിൽപ്പെട്ടയാളല്ലെന്നതാണ് യാഥാർഥ്യം. അദ്ദേഹം ജൈനമതക്കാരനാണ്. താൻ ജൈനമതക്കാരനാണെന്ന് ഇനിയെങ്കിലും തുറന്നുപറയാൻ അമിത് ഷാ തയാറാകണം -സിദ്ധരാമയ്യ വെല്ലുവിളിച്ചു.
സി.കെ. കുര്യാച്ചൻ
അമിത് ഷാ ജൈനമതസ്ഥൻ, ഇക്കാര്യം തുറന്നുപറയണം: സിദ്ധരാമയ്യ
01:50 AM Apr 21, 2018 | Deepika.com