ന്യൂഡൽഹി: ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റീസും മുസ്ലിം സമുദായത്തിന്റെ സാമൂഹ്യ-സാന്പത്തിക-വിദ്യാഭ്യാസ അവസ്ഥയെക്കുറിച്ച് റിപ്പോർട്ട് തയാറാക്കിയ കമ്മിറ്റിയുടെ അധ്യക്ഷനുമായിരുന്ന ജസ്റ്റീസ് രജീന്ദർ സച്ചാർ (94) അന്തരിച്ചു. പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ കാലത്താണ് സച്ചാർ അധ്യക്ഷനായ കമ്മിറ്റിയെ ചുമതലപ്പെടുത്തിയത്. 2006ൽ കമ്മിറ്റി പാർലമെന്റിൽ റിപ്പോർട്ട് സമർപ്പിച്ചു.
രോഗബാധിതനായതിനെത്തുടർന്ന് ഒരാഴ്ച മുന്പ് സച്ചാറിനെ ഫോർട്ടിസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയോടെയായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖമുള്ള സച്ചാറിനു രണ്ടു മാസം മുന്പ് പേസ്മേക്കർ ഘടിപ്പിച്ചിരുന്നതായി അടുത്ത ബന്ധു അറിയിച്ചു. ഇന്നലെ വൈകുന്നേരം ലോദി റോഡിലെ ഇലക്ട്രിക് ശ്മശാനത്തിൽ സംസ്കാരം നടത്തി.
1985 ഓഗസ്റ്റ് ആറുമുതൽ ഡിസംബർ 22 വരെ സച്ചാർ ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റീസായി പ്രവർത്തിച്ചു. പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടീസിലും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
ഡൽഹി ഹൈക്കോടതി മുൻ ചീഫ് ജസ്റ്റീസ് രജീന്ദർ സച്ചാർ അന്തരിച്ചു
01:50 AM Apr 21, 2018 | Deepika.com