ന്യൂഡൽഹി: കോഴിക്കോട് മലബാർ മെഡിക്കൽ കോളജിലെ പത്ത് വിദ്യാർഥികളുടെ പ്രവേശനം സുപ്രീം കോടതി സാധുവാക്കി. പ്രവേശനം ചട്ടവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി പ്രവേശന മേൽനോട്ട സമിതിയും ഹൈക്കോടതിയും പുറപ്പെടുവിച്ച ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. ജസ്റ്റീസുമാരായ എ.കെ. സിക്രി, അശോക് ഭൂഷണ് എന്നിവരുടെ ബെഞ്ചിന്റേതാണ് വിധി.
2016-17 വർഷം സ്പോട്ട് അഡ്മിഷനിലൂടെ പ്രവേശനം നേടിയ പത്ത് വിദ്യാർഥികളാണ് ഹൈക്കോടതി ഉത്തരവിനെതിരേ സുപ്രീംകോടതിയെ സമീപിച്ചത്. പ്രവേശനത്തിനുള്ള രേഖകൾ ഓണ്‍ലൈനായി സമർപ്പിച്ചില്ലെന്ന പ്രവേശന മേൽനോട്ട സമിതിയുടെ വാദം സ്പോട്ട് അഡ്മിഷന്റെ കാര്യത്തിൽ സാധുവല്ലെന്നായിരുന്നു വിദ്യാർഥികളുടെ വാദം.
എന്നാൽ, പ്രോസ്പെക്ടസിൽ പറഞ്ഞിരുന്ന സമയ പരിധിക്കുള്ളിൽ രേഖകൾ നൽകിയിരുന്നില്ലെന്നും മാനേജ്മെന്റ് ക്വോട്ടയിൽ പ്രവേശനം നേടിയവർ ഓണ്‍ലൈനായി രേഖകൾ സമർപ്പിച്ചിരുന്നില്ലെന്നും പ്രവേശന മേൽനോട്ട സമിതി വാദിച്ചു. ഇതിനു പ്രോസ്പെക്ടസിൽ പറഞ്ഞിരുന്ന സമയപരിധിക്കുള്ളിൽ തന്നെ ആവശ്യമായ രേഖകളെല്ലാം കോളജിനു കൈമാറിയിരുന്നതായി വിദ്യാർഥികൾ മറുപടി നൽകി. സ്പോട്ട് അഡ്മിഷൻ ആയതിനാൽ റെഗുലർ അഡ്മിഷൻ പോലെ ഓണ്‍ലൈൻ അപേക്ഷ ആവശ്യമില്ലെന്നും വിദ്യാർഥികൾ ചൂണ്ടിക്കാട്ടി. ഇതു സംബന്ധിച്ച സർക്കാർ ഉത്തരവും വിദ്യാർഥികൾ കോടതിയിൽ സമർപ്പിച്ചു. തുടർന്ന് വിദ്യാർഥികളുടെ വാദങ്ങൾ കോടതി അംഗീകരിക്കുകയായിരുന്നു.
മലബാർ മെഡിക്കൽ കോളജിലെ പ്രവേശനം സുപ്രീംകോടതി സാധുവാക്കി
01:50 AM Apr 21, 2018 | Deepika.com