ന്യൂഡൽഹി: സൊഹ്റാബുദ്ദീൻ ഷെയ്ക്ക് വ്യാജ ഏറ്റുമുട്ടൽ കേസിലെ വിചാരണക്കോടതി ജഡ്ജിയായിരുന്ന ബി.എച്ച്. ലോയയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ സുപ്രീംകോടതി തള്ളി. ജഡ്ജിയുടെ മരണം സ്വാഭാവികമാണെന്നു ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വിധിച്ചു. ജുഡീഷറിയെ താറടിക്കാനാണ് പൊതുതാത്പര്യ ഹർജിയിലൂടെ ലക്ഷ്യമാക്കിയതെന്ന് ബെഞ്ച് വിമർശനവുമുന്നയിച്ചു.
ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ, ഗുജറാത്ത് മുൻ ആഭ്യന്തര മന്ത്രി ഗുലാബ്ചന്ദ് കഠാരിയ തുടങ്ങിയവർ പ്രതികളായ വ്യാജ ഏറ്റുമുട്ടൽ കേസിൽ വിചാരണ നടക്കവേ 2014 ഡിസംബർ ഒന്നിനു നാഗ്പുരിലെ ഗസ്റ്റ് ഹൗസിലാണ് ജഡ്ജി ലോയയെ മരിച്ച നിലയിൽ കണ്ടെത്തിയത്. അമിത് ഷാ നേരിട്ടു കോടതിയിൽ ഹാജരാകണമെന്നു ഉത്തരവിട്ടതിനു പിന്നാലെയായിരുന്നു മരണം. ഹൃദയാഘാതമാണ് മരണകാരണമെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നതെങ്കിലും ലോയയുടെ സഹോദരിയും ഫോറൻസിക് വിദഗ്ധരും അതിനു വിരുദ്ധമായി വെളിപ്പെടുത്തൽ നടത്തിയതോടെയാണു ദുരൂഹത വർധിച്ചത്.
ആരോപണങ്ങളും വെളിപ്പെടുത്തലുകളും പൂർണമായി തള്ളിയാണ് ചീഫ് ജസ്റ്റീസും ജസ്റ്റീസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, എ.എം. ഖാൻവിൽക്കർ എന്നിവരുടെ ഉത്തരവ്. ജഡ്ജി ലോയയുടെ മരണവുമായി ബന്ധപ്പെട്ട എല്ലാ കേസുകൾക്കും ഈ വിധിയോടെ അവസാനമായിരിക്കുന്നു: ജഡ്ജിമാർ പറഞ്ഞു.
ഹാജരാക്കപ്പെട്ട തെളിവുകൾ കാണിക്കുന്നത് ജഡ്ജി ലോയയുടെ മരണം സ്വാഭാവിക കാരണങ്ങളാലാണെന്നാണ്. മരണ സാഹചര്യത്തെപ്പറ്റി തുടർ അന്വേഷണം ആവശ്യമാക്കുന്ന ഒരു സംശയത്തിനും വകയില്ല.
രാഷ്ട്രീയ നേട്ടത്തിനുവേണ്ടി ദുരുദ്ദേശ്യപരമായി നൽകിയ കേസുകളാണിവ എന്നും വിധിയിൽ പറഞ്ഞു.
സുപ്രീംകോടതിയുടെ വിലയിരുത്തൽ
ബന്ധപ്പെട്ട രേഖകളെല്ലാം തങ്ങൾ പരിശോധിച്ചെന്നു വ്യക്തമാക്കിയ മൂന്നംഗ ബെഞ്ച്, ആരോപണങ്ങളെല്ലാം തള്ളിക്കളയുന്നതിനായി മൂന്ന് വിലയിരുത്തലുകളും നടത്തി.
1. സഹപ്രവർത്തകരായ നാല് ജഡ്ജിമാർ മഹാരാഷ്ട്ര പോലീസിനു നൽകിയ മൊഴികൾ തള്ളിക്കളയാനാവില്ല.
2. മരണം സംഭവിച്ച നാഗ്പുരിലെ ഗസ്റ്റ് ഹൗസിൽ ഒരു മുറി ജഡ്ജിയും സഹപ്രവർത്തകരും സുഹൃത്തുക്കളുമായി പങ്കിട്ടതിൽ അസ്വാഭാവികതയുണ്ടെന്നു പറയാനാവില്ല.
3. മരണം സംഭവിക്കുന്നതിനു മുന്പ് 2014 നവംബർ 30ന് ജഡ്ജി ഭാര്യയെ ഫോണിൽ വിളിച്ചു സുഹൃത്തുക്കൾക്കൊപ്പം രവി ഭവൻ എന്ന ഗസ്റ്റ് ഹൗസിലുണ്ടെന്ന് അറിയിച്ചിരുന്നു.
ജുഡീഷറിയെ ആക്ഷേപിക്കാൻ ശ്രമമെന്നു കോടതി
അന്വേഷണം ആവശ്യപ്പെട്ട് പൊതുതാത്പര്യ ഹർജി സമർപ്പിച്ചവരെ കോടതി അതിരൂക്ഷമായി വിമർശിച്ചു. പൊതുതാത്പര്യ ഹർജിയിലൂടെ ജുഡീഷറിയെ ആക്ഷേപിക്കാനാണ് ശ്രമിച്ചത്. നൂറു കണക്കിനാളുകൾ തങ്ങളുടെ വ്യക്തിസ്വാതന്ത്ര്യത്തിനു വേണ്ടി വ്യവഹാരം നടത്താനുള്ള സമയം കളയുന്നതിനായി ജുഡീഷറിയുടെ നടപടികൾ ദുരുപയോഗം ചെയ്തിരിക്കുകയാണ്.
ഒരാൾ (അമിത് ഷാ) ജുഡീഷറിയെ മുഴുവൻ നിയന്ത്രിക്കുന്നു എന്നു വരുത്തി തീർക്കാനാണ് പൊതുതാത്പര്യ ഹർജിയിലൂടെ ലക്ഷ്യമാക്കിയിരുന്നത്.
പൊതുജനങ്ങൾക്ക് ജുഡീഷറിയിലുള്ള വിശ്വാസവും വിശ്വാസയോഗ്യതയും നഷ്ടപ്പെടുത്താനുള്ള നീക്കമായിരുന്നു ഇത്.
ഇത്തരത്തിൽ രാഷ്ട്രീയമുതലെടുപ്പിനായി ജുഡീഷറിയെ ഉപയോഗിക്കരുതെന്നും ഇത്തരം നടപടികൾ കോടതിയലക്ഷ്യ നടപടിയെടുക്കാൻ പ്രേരിപ്പിക്കുന്നതാണെന്നും ജസ്റ്റീസ് ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടുന്നു. മുതിർന്ന അഭിഭാഷകരായ ദുഷ്യന്ത് ദവെ, പ്രശാന്ത് ഭൂഷണ്, രാജീവ് ധവാൻ എന്നിവരെയും കോടതി പേരെടുത്ത് വിമർശിച്ചാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ, അഭിഭാഷകരും ജുഡീഷൽ ഉദ്യോഗസ്ഥരും തമ്മിലുള്ള ധാർമിക ഉത്തരവാദിത്വത്തിന്റെ അടിസ്ഥാനത്തിൽ കോടതിയലക്ഷ്യ നടപടികൾ ഒഴിവാക്കുകയാണെന്നും മൂന്നംഗ ബെഞ്ച് വ്യക്തമാക്കി.
ജിജി ലൂക്കോസ്
ജഡ്ജി ബി.എച്ച്. ലോയയുടെ മരണം: ഹർജികൾ സുപ്രീംകോടതി തള്ളി
01:43 AM Apr 20, 2018 | Deepika.com