ന്യൂഡൽഹി: തീരദേശത്തെ നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള നിയന്ത്രണങ്ങളിൽ കേന്ദ്രസർക്കാർ ഇളവ് അനുവദിച്ചു. തീരദേശത്തിന് 200 മീറ്ററിനുള്ളിൽ നിർമാണം പാടില്ലെന്ന വ്യവസ്ഥ 50 മീറ്ററാക്കി കുറച്ചു. മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെ തീരദേശവാസികൾ നിരന്തരമായി ഉന്നയിച്ച ആവശ്യം കണക്കിലെടുത്താണു വനം- പരിസ്ഥിതി മന്ത്രാലയത്തിന്റെ തീരുമാനം.
ജനസാന്ദ്രതയേറിയ ഇടങ്ങളിൽ വേലിയേറ്റ പരിധിയിൽ നിന്ന് 50 മീറ്റർ വിട്ടും മറ്റ് തീരപ്രദേശങ്ങളിൽ 200 മീറ്റർ വിട്ടും നിർമാണ പ്രവർത്തനം നടത്താം. നിബന്ധനകൾ പാലിച്ച് പരിസ്ഥിതി സൗഹൃദ റിസോർട്ടുകൾ, ഹോട്ടലുകൾ എന്നിവ നിർമിക്കാം. തീരദേശത്തെ പരിസ്ഥിതി ദുർബല പ്രദേശങ്ങൾ സംരക്ഷിക്കണം. ഇവിടങ്ങളിൽ 30 ശതമാനം പ്രദേശത്തു മാത്രമേ നിർമാണങ്ങൾക്ക് അനുമതി നല്കുകയുള്ളു. കായൽ തുരുത്തുകളിൽ നിർമാണത്തിനുള്ള പരിധി 20 മീറ്ററായും നിജപ്പെടുത്തിയിട്ടുണ്ട്.
300 മീറ്റർ വരെയുള്ള തീരദേശത്തെ നിർമാണ പ്രവർത്തനങ്ങൾക്ക് കേന്ദ്ര -വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി തേടണമെന്ന വ്യവസ്ഥയും എടുത്തു കളഞ്ഞു. പകരം തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി ലഭ്യമാക്കിയാൽ മതി. 50 ശതമാനത്തിലധികം നിർമാണ പ്രവൃത്തി കഴിഞ്ഞവ പൊളിക്കേണ്ടെന്നും നിർദേശിക്കുന്നു. ദ്വീപുകളിലെ നിർമാണ പരിധി 50 മീറ്ററിൽ നിന്ന് 20 മീറ്ററായി കുറച്ചു. 12 നോട്ടിക്കൽ മൈൽ സമുദ്രഭാഗത്തും നിയമം ബാധമാക്കി.
പുതുക്കിയ വിജ്ഞാപനത്തിന്മേൽ പരാതികളും അഭിപ്രായങ്ങളുമുണ്ടെങ്കിൽ അത് അറിയിക്കുന്നതിനായി 60 ദിവസത്തെ സമയവും വനം- പരിസ്ഥിതി മന്ത്രാലയം അനുവദിച്ചിട്ടുണ്ട്.
തീരദേശത്തെ നിർമാണ വിലക്ക്; ദൂരപരിധി 50 മീറ്ററാക്കി
01:43 AM Apr 20, 2018 | Deepika.com