ജനറൽ സെക്രട്ടറിസ്ഥാനം രാജിവയ്ക്കുമോ, സിപിഎമ്മിനുള്ളിൽ പിളർപ്പുണ്ടാകുമോ എന്നീ ചോദ്യങ്ങൾക്കു പാർട്ടി കോണ്‍ഗ്രസിൽ ചർച്ചകൾ കഴിയുന്നതുവരെ കാത്തിരിക്കൂ എന്നും ഉൗഹാപോഹങ്ങൾ വേണ്ടെന്നും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. രാഷ്ട്രീയ അടവുനയത്തിൽ ഭേദഗതി ആവശ്യപ്പെട്ട് ഏതെങ്കിലും പ്രതിനിധി സമ്മർദം ചെലുത്തിയാൽ വോട്ടെടുപ്പ് ഉണ്ടായേക്കുമെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടി കോണ്‍ഗ്രസിൽ യെച്ചൂരിയുടെ നിലപാട് പാടേ നിരാകരിക്കപ്പെട്ടാൽ രാജിവയ്ക്കുമോ പിളർപ്പുണ്ടാകുമോ എന്ന ആവർത്തിച്ചുള്ള ചോദ്യങ്ങൾക്ക് ഉൗഹാപോഹങ്ങൾ ഒഴിവാക്കണം എന്നായിരുന്നു യെച്ചൂരിയുടെ മറുപടി. സിപിഎം ഒരു ഹൈക്കമാൻഡ് പാർട്ടിയല്ല. എല്ലാ ഭിന്നാഭിപ്രായങ്ങളും പാർട്ടിയിൽ ചർച്ച ചെയ്ത് ഒരു തീരുമാനമെടുക്കും. അതു പാർട്ടിതീരുമാനമായിരിക്കുമെന്നും യെച്ചൂരി പറഞ്ഞു.
സിപിഎമ്മിന്റെ ചരിത്രത്തിൽ എപ്പോഴെങ്കിലും രഹസ്യ ബാലറ്റിലൂടെ വോട്ടെടുപ്പു നടന്നിട്ടുണ്ടോ എന്ന ചോദ്യത്തിന് താൻ പാർട്ടിയിൽ വന്നശേഷം12 പാർട്ടി കോണ്‍ഗ്രസുകളിൽ പങ്കെടുത്തിട്ടുണ്ടെന്നും അതിലൊന്നും തന്നെ ഉണ്ടായിട്ടില്ലെന്നുമായിരുന്നു യെച്ചൂരിയുടെ മറുപടി.
ബിജെപിയെ പരാജയപ്പെടുത്തുക എന്നത് അനിവാര്യമാണ്. എങ്ങനെ, ഏതു വിധത്തിൽ പരാജയപ്പെടുത്തണം എന്നതു സംബന്ധിച്ചു പാർട്ടി കോണ്‍ഗ്രസിൽ ചർച്ച ചെയ്തു ജനാധിപത്യപരമായി തീരുമാനിക്കും. ആർഎസ്എസിൽ നിന്നും ബിജെപിയിൽ നിന്നും ഇതിനോടകം തന്നെ ഇന്ത്യൻ ജനത ആവശ്യത്തിലധികം ദുരിതങ്ങൾ അനുഭവിച്ചു കഴിഞ്ഞു. രാജ്യത്തിന് ഇപ്പോൾ ഒരു നേതാവ് എന്നതിൽ ഉപരിയായി നീതിയാണ് ആവശ്യമെന്നും യെച്ചൂരി അഭിപ്രായപ്പെട്ടു.
പാർട്ടി കോണ്‍ഗ്രസിൽ പ്രകാശ് കാരാട്ട് അവതരിപ്പിച്ച കരട് രാഷ്ട്രീയപ്രമേയത്തിൽ വിയോജിപ്പുണ്ടായിരുന്നു. കേന്ദ്ര കമ്മിറ്റിയുടെ അംഗീകാരത്തോടെ തന്നെയാണു രാഷ്ട്രീയപ്രമേയത്തിൽ ബദൽ റിപ്പോർട്ട് അവതരിപ്പിച്ചത്. ഈ രണ്ടു നിലപാടുകളും വരുംദിവസങ്ങളിൽ പാർട്ടി ചർച്ച ചെയ്ത് ഒരു തീരുമാനത്തിലെത്തും. കരട് രാഷ്ട്രീയ പ്രമേയം പാർട്ടി ജനറൽ സെക്രട്ടറി അവതരിപ്പിക്കാതിരിക്കുന്നത് ആദ്യമായല്ല. സിപിഎമ്മിന് ഉത്തമമായ ജനാധിപത്യ പാരന്പര്യമാണുള്ളത്. തന്റെ ബദൽ രേഖയും പാർട്ടി കോണ്‍ഗ്രസ് പരിഗണിച്ചത് അതിന്റെ മികച്ച ഉദാഹരണമാണെന്നും യെച്ചൂരി പറഞ്ഞു.
ന്യൂനപക്ഷ നിലപാട് തള്ളിക്കളഞ്ഞാൽ രാജിവയ്ക്കേണ്ടതില്ലെന്ന സൂചനയാണ് ഇന്നലെ പത്രസമ്മേളനത്തിൽ യെച്ചൂരി പങ്കുവെച്ചത്. മുൻപ് ജ്യോതി ബസുവിനെ പ്രധാനമന്ത്രിയാക്കണോ എന്ന വിഷയത്തിൽ പാർട്ടിക്കുള്ളിൽ ഭിന്നാഭിപ്രായങ്ങളുണ്ടായി. അന്ന് ഹർകിഷൻ സിംഗ് മുന്നോട്ടുവച്ച ന്യൂനക്ഷ നിലപാട് തള്ളിപ്പോയിട്ടും അദ്ദേഹം പാർട്ടി ജനറൽ സെക്രട്ടറി സ്ഥാനത്തു തുടർന്നു എന്നും യെച്ചൂരി പറഞ്ഞു.
ജഡ്ജി ലോയയുടെ മരണവുമായി ബന്ധപ്പെട്ട കേസ് സുപ്രീംകോടതിയുടെ വിശാല ബെഞ്ച് പരിഗണിക്കണമെന്നു യെച്ചൂരി ആവശ്യപ്പെട്ടു. കേസിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കണമെന്ന ആവശ്യവുമായി നൽകിയ ഹർജികൾ തള്ളിയത് നിർഭാഗ്യകരമാണ്. വിവാദങ്ങൾ ലക്ഷ്യമിട്ടാണ് ഹർജികൾ നൽകിയതെന്ന സുപ്രീംകോടതി പരാമർശത്തോടു സിപിഎമ്മിന് യോജിക്കാനാകില്ല. ഈ വിഷയം പുനഃപരിശോധിച്ച് സുപ്രീംകോടതി വിശാലബെഞ്ച് പരിഗണിക്കണം.
സാഹചര്യത്തെളിവുകൾ എല്ലാംതന്നെ ഇതിനോടകം നശിപ്പിക്കപ്പെട്ടിട്ടുണ്ട്. നീതി ഉറപ്പു വരുത്തുന്ന തരത്തിലാകണം ഈ കേസിൽ ഇനിയുള്ള അന്വേഷണങ്ങൾ നടക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ഹൈദരാബാദിൽ നിന്ന് സെബി മാത്യു
പിളർപ്പും രാജിയും: ഉൗഹങ്ങൾ വേണ്ടെന്ന് യെച്ചൂരി
01:32 AM Apr 20, 2018 | Deepika.com