ന്യൂഡൽഹി: കെപിസിസിക്ക് പുതിയ പ്രസിഡന്റ് അടക്കമുള്ള സംഘടനാ കാര്യങ്ങളിൽ ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിനു ശേഷം മാത്രമേ തീരുമാനം ഉണ്ടാകൂ എന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. പ്രസിഡന്റിന്റെ സാധ്യതാ പട്ടികയിലുള്ള പേരുകൾ അതിനാൽ തന്നെ നിർദേശിക്കേണ്ട സമയം ആയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. കോണ്ഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധിയുമായി ഇന്നലെ നടത്തിയ വിശദമായ ചർച്ചയ്ക്കു ശേഷമാണ് ഉമ്മൻ ചാണ്ടി ഇക്കാര്യം വ്യക്തമാക്കിയത്.
കെപിസിസി പ്രസിഡന്റു പദം ഏറ്റെടുക്കാനാകുമോ എന്ന് ഉമ്മൻ ചാണ്ടിയോട് രാഹുൽ ആരാഞ്ഞതായി സൂചനയുണ്ട്. എന്നാൽ മുഖ്യമന്ത്രി, നിയമസഭാ കക്ഷി നേതാവ്, യുഡിഎഫ് ചെയർമാൻ എന്നീ പദവികൾ ഒഴിഞ്ഞ തനിക്ക് സംസ്ഥാനത്ത് മറ്റേതെങ്കിലും പദവി ഏറ്റെടുക്കാൻ കഴിയില്ലെന്ന നിലപാടാണ് ഉമ്മൻ ചാണ്ടി ആവർത്തിച്ചത്. എഐസിസി പുനഃസംഘടനയിൽ ഉമ്മൻ ചാണ്ടിക്ക് ഏതെങ്കിലും പദവി നൽകുമോയെന്നാണ് ഇനി അറിയേണ്ടത്.
പുതിയ പിസിസി അധ്യക്ഷന്റെ കാര്യത്തിൽ ചെറുപ്പക്കാർക്ക് പ്രാതിനിധ്യം കൊടുക്കണമോ എന്നതടക്കം സംസ്ഥാനത്തിന്റെ പ്രത്യേക സാഹചര്യങ്ങൾ പരിശോധിച്ച ശേഷം കോണ്ഗ്രസ് അധ്യക്ഷനാണ് തീരുമാനം എടുക്കുകയെന്ന് ഉമ്മൻ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു. രാഹുലുമായി ചർച്ച നടത്തിയ ശേഷം ഉമ്മൻ ചാണ്ടി പറയുന്നതാണ് ഇപ്പോഴത്തെ സ്ഥിതിയെന്ന് മുതിർന്ന നേതാവ് എ.കെ. ആന്റണിയും പറഞ്ഞു. രാഹുലുമായി താൻ ഇന്നു കൂടിക്കാഴ്ച നടത്തുമെന്ന് രമേശ് ചെന്നിത്തല അറിയിച്ചു.
ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിനു ശേഷമാകും കേരളത്തിലെ പിസിസി അധ്യക്ഷന്റെ കാര്യത്തിൽ ചർച്ച. കോണ്ഗ്രസ് പ്രസിഡന്റാണ് അന്തിമ തീരുമാനം എടുക്കേണ്ടത്. അതിനു മുന്പ് സ്വാഭാവികമായും സംസ്ഥാനത്തെ നേതാക്കളുമായി ആശയവിനിമയം നടത്തും- തുഗ്ലക് ലെയ്നിലെ രാഹുലിന്റെ വസതിയിൽ ഇന്നലെ രാവിലെ 11ന് നടന്ന ചർച്ചയ്ക്കു ശേഷം ഉമ്മൻ ചാണ്ടി വിശദീകരിച്ചു.
ഇതേസമയം, പുതിയ പിസിസി പ്രസിഡന്റിന്റെ കാര്യത്തിൽ സമവായം ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ലെന്നും ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിന് മുന്പ് അത്തരം ചർച്ചകൾ പാർട്ടിയുടെ താത്പര്യങ്ങൾ ദോഷകരമാകുമെന്നും രാഹുലുമായുള്ള ചർച്ചയിൽ ഉമ്മൻ ചാണ്ടി നിലപാട് സ്വീകരിച്ചതായാണ് സൂചന. ഉമ്മൻ ചാണ്ടിയുടെ വാദം ശരിയാണെന്നു ബോധ്യപ്പെട്ടതിനെ തുടർന്നാണ് കേരളത്തിൽ സംഘടനാ തലത്തിലെ അഴിച്ചുപണി ഉപതെരഞ്ഞെടുപ്പിനു ശേഷം മതിയെന്ന് രാഹുൽ തീരുമാനമെടുത്തത്.
ഇതേസമയം, കെപിസിസി പ്രസിഡന്റ് പദവിയിലേക്ക് പരിഗണിക്കുന്നതായി പുറത്തു വരുന്ന പേരുകളൊന്നും ആലോചിച്ചിട്ടു പോലും ഇല്ലാത്തവ ആണെന്ന് ഹൈക്കമാൻഡ് വ്യക്തമാക്കി.
കേരളത്തിലെ പ്രത്യേക സാഹചര്യങ്ങളും പരിഗണിച്ചും പാർട്ടിയെയും മുന്നണിയെയും യോജിപ്പോടെ നയിക്കാനുള്ള പരിചയവും സാമുദായിക പരിഗണനകളും പരിഗണിച്ചു മാത്രമേ തീരുമാനം എടുക്കാനാകൂവെന്നും ഉന്നത നേതാവ് വ്യക്തമാക്കി.
ജോർജ് കള്ളിവയലിൽ
പുതിയ അധ്യക്ഷൻ ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിനു ശേഷം: ഉമ്മൻ ചാണ്ടി
01:32 AM Apr 20, 2018 | Deepika.com