ഹൈദരാബാദ്: മക്ക മസ്ജിദ് സ്ഫോടനക്കേസിൽ വിധി പറഞ്ഞ എൻഐഎ പ്രത്യേക കോടതി ജഡ്ജിയുടെ രാജിക്കത്ത് ആന്ധ്രാപ്രദേശ്- തെലങ്കാന ഹൈക്കോടതി തള്ളി.
ഹൈദരാബാദിലെ മക്ക മസ്ജിദ് സ്ഫോടനക്കേസിൽ സ്വാമി അസിമാനന്ദ് ഉൾപ്പെടെ അഞ്ച് പ്രതികളെ കുറ്റവിമുക്തരാക്കിക്കൊണ്ടുള്ള വിധി പറഞ്ഞതിനു തൊട്ടുപിന്നാലെ എൻഐഎ കോടതി ജഡ്ജി കെ.രവീന്ദർ റെഢി നൽകിയ രാജിക്കത്താണ് ഹൈക്കോടതി നിരാകരിച്ചത്. ജഡ്ജിയുടെ15 ദിവസത്തെ അവധിയപേക്ഷയും ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റീസ് രമേശ് രഘുനാഥൻ തള്ളി. ജോലിയിൽ ഉടൻ തിരികെപ്രവേശിക്കാൻ ജഡ്ജിക്കു നിർദേശം നൽകി.
കേസിൽ കഴിഞ്ഞ 16 നാണ് എൻഐഎ പ്രത്യേകകോടതി വിധിപറഞ്ഞത്. തൊട്ടുപിന്നാലെ ജഡ്ജി രാജിക്കത്തും നൽകി. വ്യക്തിപരമായ കാരണങ്ങളാൽ രാജിവയ്ക്കുകയായിരുന്നുവെന്ന് മെട്രോപോളിറ്റൻ സെഷൻസ് ജഡ്ജിയ്ക്കും ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റീസിനും എഴുതിയകത്തിൽ ജഡ്ജി കെ.രവീന്ദർ റെഢി ചൂണ്ടിക്കാട്ടിയിരുന്നു.
2007 ൽ മക്ക മസ്ജിദിലുണ്ടായ സ്ഫോടനത്തിൽ 58 പേരാണ് മരിച്ചത്. കേസ് കുറ്റമറ്റ രീതിയിലല്ല കോടതിയിൽ അന്വേഷണസംഘം അവതരിപ്പിച്ചതെന്ന് അസുസുദ്ദീൻ ഉവൈസി ഉൾപ്പെടെയുള്ളവർ കുറ്റപ്പെടുത്തിയിരുന്നു.
മക്ക മസ്ജിദ് സ്ഫോടനക്കേസിലെ വിധി: ജഡ്ജിയുടെ രാജിക്കത്ത് ഹൈക്കോടതി തള്ളി
12:56 AM Apr 20, 2018 | Deepika.com