ന്യൂഡൽഹി: മുതിർന്ന പത്രപ്രവർത്തകൻ പദ്മഭൂഷണ് ടി.വി.ആർ. ഷേണായിക്കു വിട. ഡൽഹിയിലെ ലോധി റോഡ് ശ്മശാനത്തിൽ ഇന്നലെ ഉച്ചകഴിഞ്ഞായിരുന്നു സംസ്കാരം. ചൊവ്വാഴ്ച അന്തരിച്ച ഷേണായിയുടെ മൃതദേഹം ബുധനാഴ്ച വൈകുന്നേരത്തോടെ ഡൽഹിയിലെത്തിച്ചു. ഇന്നലെ രാവിലെ കേരള ഹൗസിൽ പൊതുദർശനത്തിനു വച്ചു. സംസ്ഥാന സർക്കാരിനു വേണ്ടി തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി. ജലീൽ പുഷ്പചക്രം അർപ്പിച്ചു.
കേന്ദ്രമന്ത്രി സുരേഷ് പ്രഭു, മുൻ പ്രതിരോധ മന്ത്രിയും ഷേണായിയുടെ സഹപാഠിയുമായിരുന്ന എ.കെ. ആന്റണി, രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ പ്രഫ. പി.ജെ. കുര്യൻ, സുപ്രീംകോടതി ജഡ്ജി ജസ്റ്റീസ് കുര്യൻ ജോസഫ്, മുൻ ഉപ പ്രധാനമന്ത്രി എൽ.കെ. അഡ്വാനി, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ കേന്ദ്രമന്ത്രി പ്രഫ. കെ.വി. തോമസ്, മുൻമന്ത്രിമാരായ പി.സി. ചാക്കോ, കെ. സുധാകരൻ, നീലലോഹിതദാസൻ നാടാർ, കൊച്ചി കോർപറേഷൻ മേയർ സൗമിനി ജയിൻ, ബിജെപി നേതാവ് ബൽബീർ പുഞ്ജ് തുടങ്ങിയവർ കേരളാ ഹൗസിലും ലോധി ശ്മശാനത്തിലുമെത്തി അന്തിമോപചാരം അർപ്പിച്ചു.
ദീപികയ്ക്ക് വേണ്ടി അസോസിയേറ്റ് എഡിറ്ററും ഡൽഹി ബ്യൂറോ ചീഫുമായ ജോർജ് കള്ളിവയലിൽ പുഷ്പചക്രം അർപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ മന്ത്രി കെ.എം. മാണി, മുൻ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർക്കു വേണ്ടിയും റീത്ത് സമർപ്പിച്ചു. മലയാള മനോരമ ചീഫ് എഡിറ്റർ മാമ്മൻ മാത്യു, എഡിറ്റർ ഫിലിപ് മാത്യു, തോമസ് ജേക്കബ്, കെ. ഗോപാലകൃഷ്ണൻ, പ്രൊവിഡന്റ് ഫണ്ട് കമ്മീഷണർ ഡോ. വി.പി. ജോയ്, തുടങ്ങി നിരവധി പേർ അന്ത്യാഞ്ജലി അർപ്പിച്ചു.
ടി.വി.ആർ. ഷേണായിക്കു യാത്രാമൊഴി
12:56 AM Apr 20, 2018 | Deepika.com