ന്യൂഡൽഹി: മെഡിക്കൽ, ഡെന്റൽ പ്രവേശനത്തിനുള്ള ദേശീയ ഏകീകൃത പരീക്ഷയ്ക്കു (നീറ്റ്) ഡ്രസ് കോഡുമായി സിബിഎസ്ഇ. വിദ്യാർഥികൾ ഇളം നിറത്തിലുള്ള അരക്കൈ വസ്ത്രം ധരിക്കണമെന്നും ഷൂസ് ധരിക്കാൻ പാടില്ലെന്നും സിബിഎസ്ഇ നിർദേശിക്കുന്നു. കഴിഞ്ഞ വർഷം ഉണ്ടായ വിവാദത്തിന്റെ അടിസ്ഥാനത്തിലാണിത്.ഹിജാബ്(ശിരോവസ്ത്രം) ഇത്തരം വസ്ത്രം ധരിക്കുന്നവർ പരീക്ഷയ്ക്ക് ഒരു മണിക്കൂർ മുന്‍പ് ഇക്കാര്യം റിപ്പോർട്ട് ചെയ്യണം.
2017ൽ പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ തന്നെയാണ് ഇത്തവണയും നിർദേശിച്ചിരിക്കുന്നത്. പരീക്ഷാ സെന്ററിൽ മൊബൈൽ ഫോണ്‍ അടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങളും ജോമട്രി/പെൻസിൽ ബോക്സ്, ഹാൻഡ് ബാഗ്, ബെൽറ്റ്, തൊപ്പി, ആഭരണങ്ങൾ, വാച്ച്, മറ്റു മെറ്റാലിക് ഉപകരണങ്ങൾക്കും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
വലിയ ബട്ടണ്‍, ബാഡ്ജ്, ബ്രൂച്ച്, പൂക്കൾ എന്നിവ വസ്ത്രത്തിൽ ഘടിപ്പിക്കരുത്. ഷൂസുകൾക്കു വിലക്ക് ഏർപ്പെടുത്തിയതിനൊപ്പം ഹൈഹീൽഡ് ചെരുപ്പുകൾ ഉപയോഗിക്കരുതെന്നും ഹീലുകൾ കുറഞ്ഞ സ്ലിപ്പറുകളോ സാൻഡലുകളോ മാത്രമേ ഉപയോഗിക്കാവൂയെന്നും നിർദേശിക്കുന്നു. വിദ്യാർഥികളെ പരിശോധിക്കുന്നതിനായി മെറ്റൽ ഡിറ്റക്ടർ ഉപയോഗിക്കുമോയെന്ന കാര്യത്തിൽ സിബിഎസ്ഇ വ്യക്തത വരുത്തിയിട്ടില്ല. മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ചു പരിശോധിച്ചതിനെ തുടർന്ന് പരീക്ഷ എഴുതാനെത്തിയ വിദ്യാർഥിയുടെ അടിവസ്ത്രം അഴിപ്പിച്ചത് വലിയ വിവാദത്തിനിടയാക്കിയിരുന്നു.
നീറ്റ് പരീക്ഷയ്ക്കു ഡ്രസ്കോഡ്
12:56 AM Apr 20, 2018 | Deepika.com