കക്രിയാൽ (ജമ്മു): കഠുവ മാനഭംഗം ക്രൂരവും അപമാനകരവുമാണെന്നും എന്തുതരം സമൂഹത്തിലാണ് നാം ജീവിക്കുന്നതെന്നും ചിന്തിക്കണമെന്നു രാഷ്ട്രപതി രാംനാഥ് കോവിന്ദ്. കുട്ടികൾക്കെതിരേയുള്ള അതിക്രമങ്ങളിൽ സമൂഹത്തിന് ഉത്കണ്ഠയുണ്ടാകണമെന്നും കുട്ടികൾക്കു സുരക്ഷയൊരുക്കുന്നതിനുള്ള സംവിധാനങ്ങൾ രൂപവത്കരിക്കണമെന്നും രാഷ്ട്രപതി പറഞ്ഞു.
സ്വാതന്ത്ര്യത്തിന്റെ 70 വർഷങ്ങൾക്കു ശേഷവും രാജ്യത്ത് ഇത്തരം സംഭവങ്ങൾ അരങ്ങേറുന്നത് അപമാനകരമാണ്. നാം എങ്ങോട്ടാണ് പോകുന്നതെന്ന് ചിന്തിക്കണം. നമ്മുടെ ഭാവി തലമുറയ്ക്ക് എന്താണ് നല്കുന്നതെന്ന് ചിന്തിക്കണം- ശ്രീ മാതാ വൈഷ്ണോ ദേവി യൂണിവേഴ്സിറ്റിയിൽ ബിരുദദാന ചടങ്ങിനിടെ അദ്ദേഹം പറഞ്ഞു. കുട്ടികളുടെ പുഞ്ചിരിയാണ് ലോകത്ത് ഏറ്റവും മനോഹരമായുള്ളത്. കുട്ടികൾ സുരക്ഷിതരായിരിക്കുന്നതാണ് ഒരു സമൂഹത്തിന്റെ വിജയം.
കുട്ടികൾക്കു സുരക്ഷയൊരുക്കുന്നതാണ് സമൂഹത്തിന്റെ ആദ്യ കടമ.
അടുത്തിടെ നമ്മുടെ രാജ്യത്തെ ഒരു കുട്ടിയെ ആർക്കും ചിന്തിക്കാനാവാത്ത തരത്തിൽ മൃഗീയമായി കൊലപ്പെടുത്തി- കഠുവ സംഭവത്തെ പരാമർശിച്ച് രാഷ്ട്രപതി പറഞ്ഞു.
കഠുവ മാനഭംഗം അപമാനകരം, കുട്ടികൾക്കു സമൂഹം സുരക്ഷയൊരുക്കണം: രാഷ്ട്രപതി
01:37 AM Apr 19, 2018 | Deepika.com