ന്യൂഡൽഹി: കഠുവ കൂട്ടമാനഭംഗ കേസിൽ ഇരയായ പെണ്‍കുട്ടിയുടെ പേരും ചിത്രവും പ്രസിദ്ധപ്പെടുത്തിയ മാധ്യമ സ്ഥാപനങ്ങൾക്ക് പത്ത് ലക്ഷം രൂപ പിഴ ഏർപ്പെടുത്താൻ ഡൽഹി ഹൈക്കോടതി ഉത്തരവ്. പേരും ചിത്രവും പ്രസിദ്ധപ്പെടുത്തിയ സ്ഥാപനങ്ങൾ മാപ്പപേക്ഷ നടത്തിയിട്ടും അംഗീകരിക്കാതെയാണ് ചീഫ് ജസ്റ്റീസ് ഗീത മിത്തൽ, ജസ്റ്റീസ് സി. ഹരി ശങ്കർ എന്നിവരുടെ ബെഞ്ച് ഉത്തരവിട്ടത്.
കുട്ടികൾക്കെതിരേയുള്ള ലൈംഗിക പീഡന സംരക്ഷണ നിയമമായ പോക്സോ നിയമത്തിന്റെ 23-ാം വകുപ്പ് പ്രകാരം ഇത്തരം കുറ്റം ചെയ്തവർ ആറ് മാസം തടവ് ശിക്ഷ അനുഭവിക്കണമെന്നാണ് വ്യവസ്ഥ ചെയ്യുന്നതെന്നും കോടതി ഓർമപ്പെടുത്തി. പേരും ചിത്രവും പ്രസിദ്ധീകരിച്ച് ഇരയാക്കപ്പെട്ട എട്ടു വയസുകാരിയെ തിരിച്ചറിയുന്ന രീതിയിൽ വാർത്ത നൽകിയതിനെതിരേ ഹൈക്കോടതി സ്വമേധയാ സ്വീകരിച്ച കേസിലാണ് നടപടിയെടുത്തത്. ഇത്തരത്തിൽ വാർത്ത നൽകിയ ചില മാധ്യമ സ്ഥാപനങ്ങൾക്ക് കോടതി നോട്ടീസയച്ചിരുന്നു. മാധ്യമങ്ങൾ കോടതിയിൽ ഖേദ പ്രകടനം നടത്തിയെങ്കിലും അതു തള്ളിയ കോടതി, പിഴ ഒടുക്കാൻ നിർദേശിക്കുകയായിരുന്നു.
ഇരയുടെ പേരും ചിത്രവും: മാധ്യമങ്ങൾക്കു 10 ലക്ഷം രൂപ പിഴചുമത്താൻ ഉത്തരവ്
01:37 AM Apr 19, 2018 | Deepika.com