മുംബൈ: 1993 ലെ മുംബൈ സ്ഫോടനക്കേസിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മുഖ്യപ്രതികളിലൊരാളായ താഹിർ മെ ർച്ചന്റ് എന്ന താഹിർ തക്ല ഹൃദയാഘാതത്തെത്തുടർന്നു മരിച്ചു.നെഞ്ചുവേദന അനുഭവപ്പെട്ട മെർച്ചന്റിനെ പൂന യെർവാദ ജയിലിൽനിന്ന് ഇന്നലെ വെളുപ്പിനു മൂന്നിനാണു സിറ്റിയിലെ സാസൂൺ ആശുപത്രിയിൽ എത്തിച്ചത്. 3.45 നായിരുന്നു അന്ത്യം.
2017 സെപ്റ്റംബറിലാണു താഹിർ മർച്ചന്റ്, ഫിറോസ് ഖാൻ എന്നിവരെ മുംബൈ ടാഡ കോടതി വധശിക്ഷയ്ക്കു വിധിച്ചത്. മുഖ്യപ്രതികളായ അബു സലിം, കരിമുള്ള ഖാൻ എന്നിവരെ ജീവപര്യന്തം തടവിനും ശിക്ഷിച്ചിരുന്നു. സ്ഫോടനക്കേസിലെ മുഖ്യസൂത്രധാരൻ ടൈഗർ മേമനൊപ്പം ഗൂഢാലോചനയിൽ മെർച്ചന്റും പങ്കാളിയായിരുന്നു. ദുബായിൽ മർച്ചന്റും ടൈഗറും നിരവധി കൂടിക്കാഴ്ചകൾ നടത്തി. സ്ഫോടനം നടത്തുന്നവർക്കുവേണ്ടി പാക്കിസ്ഥാനിൽ പരിശീലനം ഒരുക്കി അവർക്ക് ഇന്ത്യയിലേക്കുള്ള യാത്രാസൗകര്യങ്ങൾ ഒരുക്കിയതും മെർച്ചന്റായിരുന്നു. കഴിഞ്ഞവർഷം ജൂണിൽ കേസിലെ മറ്റൊരു പ്രതി മുസ്തഫ ദോസ ഹൃദയാഘാതം മൂലം മരിച്ചിരുന്നു.
257 പേരാണു സ്ഫോടനത്തിൽ കൊല്ലപ്പെട്ടത്. 713 പേർക്കു പരിക്കേറ്റു. 27 കോടിയുടെ നാശനഷ്ടങ്ങളും ഉണ്ടായി.
മുംബൈ സ്ഫോടനം: വധശിക്ഷയ്ക്കു വിധിക്കപ്പെട്ട താഹിർ മെർച്ചന്റ് മരിച്ചു
12:41 AM Apr 19, 2018 | Deepika.com